ന്യൂദല്‍ഹി: ഒക്ടോബര്‍ 15ന് നടക്കുന്ന ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിന് ദേശീയ പാര്‍ട്ടികള്‍ തുടക്കമിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഇന്നലെ ഹരിയാനയില്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചു. മഹാരാഷ്ട്രയില്‍ 288 സീറ്റിലും ഹരിയാനയില്‍ 90 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ ബീഡ്, ഒറീസയിലെ കാണ്ഡമാല്‍ എന്നീ ലോക്സഭാ സീറ്റുകളിലും അഞ്ചു സംസ്ഥാനങ്ങളിലെ ഓരോവീതം നിയമസഭാ സീറ്റുകളിലേക്കും 15ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. 19നാണ് വോട്ടെണ്ണല്‍.
കാല്‍നൂറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ സഖ്യം ഉപേക്ഷിച്ച് ബിജെപിയും ശിവസേനയും തനിച്ചു മത്സരിക്കുന്നു എന്നതാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി തെരഞ്ഞെടുക്കപ്പെടുമെന്ന് ഇന്ത്യ ടിവി- സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ 93 സീറ്റുകള്‍ ബിജെപിക്കു ലഭിക്കുമ്പോള്‍ ശിവസേനയ്ക്ക് 59 സീറ്റുകളും എന്‍സിപിക്ക് 47 സീറ്റുകളും ലഭിക്കും. കോണ്‍ഗ്രസ്(40), മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(27) എന്നിങ്ങനെയാണ് ഇന്ത്യ ടിവി- സി വോട്ടര്‍ പ്രവചനം.
ഹരിയാനയില്‍ 33 സീറ്റുകളുമായി ബിജെപി മുന്നിലെത്തും. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 28 സീറ്റിലും വിജയിക്കും. നിലവില്‍ 40 എംഎല്‍എമാരുമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് 16 എംഎല്‍എമാരിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. ഹരിയാനയില്‍ 32.9 ശതമാനം വോട്ടും മഹാരാഷ്ട്രയില്‍ 33.1 ശതമാനം വോട്ടും ബിജെപിക്കു ലഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹരിയാനയിലെ മുഖ്യപ്രതിപക്ഷമായ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ഓംപ്രകാശ് ചൗട്ടാല അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതും ഭരണപക്ഷമായ കോണ്‍ഗ്രസിനെതിരായ ജനവികാരം ശക്തമായതും ബിജെപിക്ക് അനുകൂല ഘടകമാണ്. നാലു മാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിലെ 10 സീറ്റുകളില്‍ 7 എണ്ണവും ബിജെപിക്കൊപ്പമായിരുന്നു. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 42 എണ്ണം ബിജെപി-ശിവസേന സഖ്യം വിജയിച്ചിരുന്നു.
കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ അപകട മരണത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ ബീഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ നടന്ന തെരഞ്ഞെടുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ പ്രചാരണം ഇന്നലെ ആരംഭിച്ചു. ബിജു ജനതാദളിലെ ഹേമേന്ദ്ര ചന്ദ്രസിങിന്റെ മരണത്തെ തുടര്‍ന്നാണ് കാണ്ഡമാലില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കനുബാരി(ആന്ധ്രാ പ്രദേശ്), മിയാംഗ്ലാം(മണിപ്പൂര്‍), വടക്കന്‍ അംഗാമി(നാഗാലാന്റ്), കൈരാന(ഉത്തര്‍പ്രദേശ്), രാജ്കോട്ട് വെസ്റ്റ്(ഗുജറാത്ത്) എന്നീ നിയമസഭാ സീറ്റുകളിലാണ് ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: