ഡെറാഡൂണ്‍: തീര്‍ത്ഥാടന കേന്ദ്രമായ കേദാര്‍നാഥിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍. ഒരു വിഭാഗം പുരോഹിതരുടെ പ്രതിഷേധമാണ് കാരണം. പ്രദേശത്തെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി അടുത്ത വര്‍ഷത്തെ തീര്‍ത്ഥയാത്രയ്ക്ക് മുമ്പ് നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പദ്ധതിയെയാണ് പുരോഹിതരുടെ എതിര്‍പ്പു ബാധിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ വലിയ തോതിലുള്ള നാശനഷ്ടമാണ് കേദാര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന മന്ദാകിനി താഴ്വരയിലുണ്ടായത്. 213 വീടുകള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി അപകടാവസ്ഥയിലുള്ള 65 കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിസ്ഥിതി ലോല പ്രദേശമായ കേദാര്‍നാഥില്‍ പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ പുതിയ പ്രദേശം കണ്ടെത്തണമെന്നും ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയും ഡെറാഡൂണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി വകുപ്പും ശുപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
എന്നാല്‍ ഇവിടുത്തെ പുരോഹിതരുടെ പ്രധാനപ്പെട്ട സംഘടനയായ കേദാര്സഭ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. ആവാസ വ്യവസ്ഥക്ക് യോജിച്ചതല്ല സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്ന് പുരോഹിത സമൂഹം പ്രഖ്യാപിച്ചു. ടൗണ്‍ഷിപ്പ് പഴയ സ്ഥലത്തു തന്നെ നിര്‍മ്മിക്കണമെന്നും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി പുനര്‍നിര്‍മ്മിക്കുന്നതിന് തങ്ങള്‍ എതിരാണെന്നും കേദാര്സഭ സെക്രട്ടറി ഡോ. രാജേന്ദ്ര തിവാരി പറഞ്ഞു. ഇപ്പോഴുള്ള എല്ലാ കെട്ടിടങ്ങളും ആവാസ വ്യവസ്ഥയ്ക്ക് അനുസൃതമാണ്. കെട്ടിട ഉടമകള്‍ സ്വന്തം ചെലവില്‍ വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയ്യാറാണെന്നും തിവാരി വ്യക്തമാക്കി.
അടുത്ത തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അടുത്തിടെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉന്നത ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് ചര്‍ച്ചയും നടത്തിയിരുന്നു. പുതിയ ടൗണ്‍ഷിപ്പ്, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണം എന്നിവയാണ് സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുള്ള രണ്ട് പ്രധാന അജണ്ടകള്‍. എന്നാല്‍ പുരോഹിതരുടെ എതിര്‍പ്പിനെതുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.
അതേസമയം, ശൈത്യകാലത്തെ ഒരിടവേള എന്ന നിലയില്‍ കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടനത്തിന്റെ പ്രവേശന കവാടം ഈ മാസം 25-ന് അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: