ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന ജയലളിത ഇപ്പോള്‍ പഴയ ആളല്ല. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്കു കീഴിലുള്ളവരെ ചൊല്പ്പടിയില് നിര്‍ത്തിയിരുന്ന തലൈവി ജയില്‍ ജീവിതവുമായി ഇണങ്ങിക്കഴിഞ്ഞിരിക്കുന്നു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജയലളിത മറ്റ് പ്രതികളെപ്പോലെ സഹിക്കാനും ക്ഷമിക്കാനും തുടങ്ങി.
ആദ്യത്തെ മൂന്ന് ദിവസം ജയിലിനുള്ളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയ ഇപ്പോള്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള വിവിഐപി സെല്ലിലാണ് കഴിയുന്നത്. ദിവസവും അതിരാവിലെ എഴുനേല്ക്കും. പ്രഭാതഭക്ഷണം പേഴ്സണല്‍ സ്റ്റാഫാണ് എത്തിക്കുന്നത്. തമിഴ്, ഇംഗ്ലീഷ് പത്രങ്ങള്‍ വായിച്ചും ടിവി കണ്ടുമാണ് ഒരു ദിവസത്തെ കൂടുതല്‍ സമയവും ജയ ചെലവിടുന്നത്. കൂട്ടിന് ശശികലയും, ഇളവരശിയും ഉണ്ടാകും.
ആദ്യമൊക്കെ പ്രത്യേക ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്ന ജയ ഇപ്പോള്‍ ഒന്നും ആവശ്യപ്പെടാറില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. മറ്റ് പ്രതികള്‍ക്ക് നല്കുന്ന പരിഗണന തന്നെയാണ് ജയയ്ക്കും നല്‍കുന്നത്. സെല്ലിനുള്ളില്‍ ടിവി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് നല്‍കിയില്ല. ജയില്‍ ഉദ്യോഗസ്ഥരോട് വിനയമായാണ് ജയ പെരുമാറുന്നതെന്നും അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.
നടുവേദന കലശലായതിനാല്‍ ഇരുമ്പ് കട്ടില് വേണമെന്ന ഒരാവശ്യമേ ജയലളിതക്കുണ്ടായിരുന്നുള്ളു. അത് ജയില്‍ അധികൃതര്‍ അനുവദിക്കുകയും ചെയ്തു. ഏതു തരം വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യം നല്കിയിട്ടുള്ളതിനാല് മറ്റ് പ്രതികള്‍ ധരിക്കുന്ന വൈറ്റ് യൂണിഫോം ജയ ഇടാറില്ല. സാരിയാണ് വേഷം. സൗന്ദര്യവര്‍ധക വസ്തുക്കള്‍ പാടെ ഉപേക്ഷിച്ചു.
ജയില്‍ ഭക്ഷണം രുചിച്ചറിഞ്ഞ ജയ ഇടയ്ക്ക് പാലും ബിസ്ക്കറ്റും, ബ്രെഡും, ചപ്പാത്തിയുമൊക്കെ ആവശ്യപ്പെടാറുണ്ടത്രെ. പേഴ്സണല്‍ സ്റ്റാഫ് വെച്ചുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനുള്ള അനുമതി മുന്മുഖ്യമന്ത്രിക്കുള്ളതിനാല് പുറത്തു വെച്ചുണ്ടാക്കുന്ന ഭക്ഷണം ജയയ്ക്ക് കഴിക്കാനാവും. അതേസമയം, അധികൃതരുടെ അനുമതിയില്ലാതെ വരുന്ന രാഷ്ട്രീയക്കാര്‍, ഭരണാധികാരികള്‍ എന്നിവര്‍ക്ക് തന്നെ സന്ദര്‍ശിക്കാന്‍ അവസരം നല്‍കരുതെന്നും ജയ ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ മുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വത്തിന് ജയലളിതയെ സന്ദര്‍ശിക്കാന്‍ ഒരു ദിവസത്തോളം കാത്തിരിക്കേണ്ടിവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: