ദൃശ്യമാധ്യമങ്ങള്‍ രാത്രി 9 മണിയ്ക്ക് മുറ തെറ്റാതെ അവതരിപ്പിക്കുന്ന പരിപാടിയാണ് ചാനല്‍ ചര്‍ച്ച. ആദ്യമൊക്കെ ശ്രദ്ധാപൂര്‍വം അതുകേട്ടിരുന്നു. എന്നാലിപ്പോള്‍ ആ സമയം ടിവി തുറക്കാന്‍ പോലും തോന്നാറില്ല. കാരണം, നല്ല കാര്യങ്ങളെപ്പോലും വളച്ചൊടിച്ച്, അനര്ത്ഥങ്ങളാരോപിച്ച് അവതരിപ്പിക്കുകയെന്നതാണ് ചാനലിന്റെ ഉദ്ദേശ്യം. വായില്‍ക്കൂടി മലവിസര്‍ജ്ജനം നടത്തുന്ന ചില കണ്ണൂര്‍ നേതാക്കള്‍ക്കും അസൂയയും കുശുമ്പും മാത്രമുള്ള, വായ തുറന്നാല്‍ പരദൂഷണം മാത്രം പറയുകയും ചെയ്യുന്ന കുടുംബാധിപത്യത്തിന്റെ കുഴലൂത്തുകാരായ കോണ്‍ഗ്രസുകാര്‍ക്കും മാത്രം യോജിക്കുന്നതാണീ ചര്‍ച്ച.
ഓരോരുത്തര്‍ക്കും അവരുടെ പാര്‍ട്ടി മാത്രമാണ് മഹത്തരം. പ്രസംഗം കേട്ടാല്‍ മഹത്തരത്തിനു പിന്നിലെ അല്‍പ്പത്തരം മനസ്സിലാകും. ചെയ്യാവുന്ന ക്രൂരതകളൊക്കെ ചെയ്യും. എന്നിട്ട് നിരപരാധിത്വം ആണയിട്ട് പ്രസ്താവിയ്ക്കും, ”ഞങ്ങളെ ജനങ്ങള്‍ക്കറിയാം.” പറയുന്നവര്‍ക്ക് ജനങ്ങളെ അറിയാന്മേല എന്ന് ഇത് വ്യക്തമാക്കുന്നു.
ഒരു മന്ത്രിയെപ്പറ്റി പറഞ്ഞുവന്നപ്പോള്‍ അയാളുടെ അച്ഛനെവരെ ഞാനറിയും എന്നൊരു നേതാവു പറഞ്ഞു. അടുത്തദിവസം മാധ്യമങ്ങളില്‍ വലിയ അക്ഷരത്തില്‍ വാര്‍ത്ത വന്നു: എംഎല്‍എ മന്ത്രിയുടെ തന്തയ്ക്ക് പറഞ്ഞു. അന്ന് ടിവിയിലെ ചര്‍ച്ചാ വിഷയവും അതായി. പങ്കെടുത്ത വക്താക്കള്‍ തന്ത, അച്ഛന്, പിതാവ് എന്നിവയ്ക്കെല്ലാം പുതിയ പരിപ്രേക്ഷ്യങ്ങള്‍ നിരത്തി കത്തിക്കയറി. തന്റെ ഉദ്ദേശ്യത്തില്‍നിന്നു വ്യതിചലിക്കുന്നു എന്നു കണ്ടാലുടന്‍ അവതാരകന് ഇടങ്കോലിടും.
അടുത്തകാലത്തായി ഏതു ചാനലിലേയും ചര്‍ച്ചയുടെ കേന്ദ്രബിന്ദു പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ആ പേരുകേട്ടാല്‍, ചോറ്റാനിക്കരയമ്പലത്തില്‍ ഗുരുതി സമയത്ത് പ്രേതാവേശിതര് അലറി തുള്ളുന്നതുപോലെ നിലമറന്ന് ആക്രോശിക്കുന്നവരെക്കൊണ്ട് ചാനലുകള്‍ നിറയും. ഒരു ചര്‍ച്ചയില്‍ ഒരാള്‍ പറഞ്ഞു, ”നെഹ്റുവിനുശേഷം ഇന്ത്യയ്ക്കൊരു പ്രധാനമന്ത്രി ഉണ്ടായിരിക്കുന്നെന്ന് പറയാമെന്ന് തോന്നുന്നു.” ഉറപ്പിച്ചു പറയുവാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല.
സത്യത്തില്‍ ഭാരതത്തിനൊരു പ്രധാനമന്ത്രി ഉണ്ടായതിപ്പോഴാണ്. ഭാരതത്തില്‍ ജനിച്ച്, സാധാരണ പള്ളിക്കൂടത്തില്‍ പഠിച്ച്, ഈ നാടിന്റെ സംസ്കാരത്തെ അനുഭവിച്ചറിഞ്ഞ്, ചിന്തയിലും പ്രവൃത്തിയിലും അതിനെ സന്നിവേശിപ്പിച്ച് ഭാരതീയനായി വളര്‍ന്ന് പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ആളാണ് നരേന്ദ്രമോദി. അദ്ദേഹത്തെ ജനങ്ങളാണ് ആ സ്ഥാനത്തെത്തിച്ചത്. നെഹ്റുവോ? കോണ്‍ഗ്രസുകാരുടെ പോലും അഭിലാഷത്തെ വീറ്റൊ ചെയ്ത് ഗാന്ധിയായാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയത്. തങ്ങളുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന ‘വിധേയത്വം’ ഗാന്ധിയുടെ തീരുമാനത്തിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കു തടസ്സമായി. അല്ലെങ്കില്‍ ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി വല്ലഭഭായി പട്ടേലായിരുന്നേനെ. അങ്ങനെ ആവാതിരുന്നത് ഭാരതമാതാവിന്റെ ഭാഗ്യദോഷം.
നവഭാരത ശില്‍പ്പിയെന്ന് നെഹ്റുവിനെ വിശേഷിപ്പിക്കുന്നുണ്ട്. സത്യത്തില്‍ ആ വിശേഷണത്തിനദ്ദേഹം യോഗ്യനാണോ? ആണെങ്കില്‍ കേരളവും തമിഴ്നാടും കര്ണാടകവുമൊക്കെപ്പോലെ ജമ്മുകാശ്മീരും ആയിരിക്കേണ്ടതല്ലേ? അതിനെന്തിന് പ്രത്യേക പദവി? അത് ഷേക്കബ്ദുള്ളയ്ക്കുവേണ്ടി നെഹ്റു ചെയ്ത ഒരു കുരുത്തക്കേടിന്റെ ഫലമല്ലേ? സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കശ്മീരിനുണ്ടായിരുന്ന വിസ്തൃതി ഇന്നതിനില്ല. വിഘടിച്ചുനിന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ പട്ടേലിനെ ചുമതലപ്പെടുത്തി. എന്തുകൊണ്ട് കശ്മീര്‍ കാര്യം അദ്ദേഹത്തെ ഏല്‍പ്പിക്കാതെ നെഹ്റു സ്വയം ഏറ്റെടുത്തു? സ്വന്തക്കാരായ അബ്ദുള്ളയ്ക്കുവേണ്ടിയായിരുന്നില്ലേ അങ്ങനെ ചെയ്തത്?
ആസാദ് കശ്മീര്‍ എന്നു പേരിട്ട് പാക്കിസ്ഥാന് കയ്യടക്കിവെച്ചിരിക്കുന്ന ഭൂഭാഗത്തിന്റെ സൃഷ്ടാവ് നെഹ്റുവാണ്. പാക്കിസ്ഥാന് റസാക്കര്‍മാര്‍ കയ്യേറിയ കശ്മീരിന്റെ തിരിച്ചുപിടിക്കുവാന്‍ സമ്മതിക്കാതെ സൈനിക നേതൃത്വത്തെ ധിക്കരിച്ച്, ആക്ഷേപിച്ച് വെടിനിര്‍ത്തലിനു സമ്മതം മൂളിയ നെഹ്റുതന്നെ അതിന്റെ പിതാവ്.
കശ്മീര്‍ പ്രശ്നം യുഎന്ഒയിലെത്തിച്ചത് നെഹ്റുവാണ്. ഒരു വിവരോം വെള്ളിയാഴ്ചേമില്ലാത്ത ഗോപാലസ്വാമിയെന്നൊരാളെ അങ്ങോട്ടയച്ച് കശ്മീര്‍ പ്രശ്നം ചവിട്ടിക്കുഴച്ചു. പ്രസംഗം കഴിഞ്ഞപ്പോള്‍ യുഎന്‍ പ്രതിനിധി സഭാംഗങ്ങള്‍ക്ക് കാശ്മീര്‍ പാക്കിസ്ഥാന്റെതാണെന്ന ധാരണയാണുണ്ടായത്. ആ തെറ്റിദ്ധാരണ നീക്കാന്‍ വി.കെ.കൃഷ്ണമേനോന് പെട്ട പാട് അറിയാത്ത ഭാരതീയരുണ്ടാവില്ല. ഭാരത പ്രധാനമന്ത്രിയെന്നതിനോടൊപ്പം നെഹ്റു ഒരു ഇന്റര്‍നാഷണല്‍ പ്ലേ ബോയ് കൂടിയായിരുന്നു. ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ നല്ലപിള്ള ചമയുവാന്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ഫലമോ? കശ്മീര്‍ ഭാരതാംബയുടെ കണ്ണിലെ നീര്ത്തുളളിയായി ഇന്നും നിലനില്ക്കുന്നു.
വ്യവസായശാലകള്‍ സ്ഥാപിച്ചതുകൊണ്ടും ഡാം പണിതതുകൊണ്ടും തനിക്ക് കിട്ടിയ പൂമാല ജനക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞതുകൊണ്ടും മാത്രം നല്ല പ്രധാനമന്ത്രിയാവുകയില്ല. ഇന്നാട്ടിലെ ജനങ്ങളെ ‘ജനത’യാക്കുവാന്‍ എന്തു ചെയ്തു? നെഹ്റു കുടുംബാധിപത്യത്തില്‍ കീഴില്‍ ജനങ്ങളുടെ ദുരിതങ്ങളേറ്റുകയാണ് ചെയ്തത്. സുദീര്‍ഘമായ കാലം ഭാരതത്തെ ഭരിച്ചത് അവരാണ്. ഭാരതീയരിലെ ഭാരതീയത്വം ഇല്ലാതാക്കിയെന്നതാണ് അതിന്റെ നേട്ടം. ഇക്കൂട്ടരാണ് ആറ് മാസം പ്രായമാവാത്ത മോദി സര്‍ക്കാരിനുമേല്‍ കുതിരകയറ്റുന്നത്. മോദിയെന്ന ഭാരതപുത്രര് ദേശസ്നേഹത്തിന്റെ കുഴലൂതി, കോണ്‍ഗ്രസ് മൂഷികന്മാരെ ഭാരത മഹാസമുദ്രത്തിലേക്ക് നയിക്കുന്നതിലുള്ള മരണവെപ്രാളമാണ് അവരെക്കൊണ്ടിതൊക്കെ ചെയ്യിക്കുന്നത്. ആ വെപ്രാളം ചാനല്‍ ചര്‍ച്ചയിലെ വായ്ത്താരിയിലൂടെ വെളിവാക്കുന്നു.
ഒരു കോണ്‍ഗ്രസ് വനിതാ എംപി പ്രധാനമന്ത്രിയാകുവാനുള്ള പ്രിയങ്കയുടെ യോഗ്യത വര്‍ണിച്ചു, നല്ല വ്യക്തിത്വം (കാണുവാനുള്ള ഭംഗിയാണ് വ്യക്തിത്വം എന്നു ധരിച്ചിട്ടുണ്ടാവണം), ഇന്ദിരാജിയുടെ ഛായ, അതേ മൂക്ക്, നെഹ്റു കുടുംബം (വെള്ള പെയിന്റുകൊണ്ട് നരയും കൂടിയുണ്ടാക്കിയാല്‍ ബഹുകേമം). ലാല്‍ ബഹദൂര്‍ ശാസ്ത്രിയെന്ന കൊച്ചുമനുഷ്യന് പ്രധാനമന്ത്രിയായിരുന്ന വിവരം പാവം എംപി അറിഞ്ഞിട്ടുണ്ടാവില്ല.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു പൊതുയോഗത്തില്‍ രാഹുല്‍ജി പ്രസംഗിച്ചു, ”എന്റെ അമ്മൂമ്മയും അച്ഛനും രാജ്യത്തിനുവേണ്ടി കൊല്ലപ്പെട്ടു. അങ്ങനെതന്നെ ഞാനും കൊല്ലപ്പെട്ടേക്കാം.” സഹതാപതരംഗമുയര്‍ത്തി നാലുവോട്ടു തട്ടാനുള്ള പാഴ്ശ്രമം എന്നേ ഇതിനെപ്പറ്റി പറയാനുള്ളൂ. അതു പൊളിഞ്ഞു പാളീസായി.
രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാന്‍ അമ്മൂമ്മ ഒരു ഭിന്ദ്രന്‍വാലയെ വളര്‍ത്തി. പ്രതീക്ഷയ്ക്കപ്പുറം വളര്‍ന്ന് അയാളൊരു ഭസ്മാസുരനായി. ഇല്ലാതാക്കുവാനുള്ള ശ്രമത്തില്‍ സുവര്‍ണ ക്ഷേത്രത്തെ അശുദ്ധമാക്കി. അതിനുള്ളില്‍ ശവങ്ങള് വീണു, ചോര വീണു. സിക്കു സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ക്കു മുറിവേറ്റു. രാജ്യത്തിനുവേണ്ടി നെഹ്റു കുടുംബത്തിനേക്കാള്‍ ത്യാഗം ചെയ്തവരാണവര്‍. സ്വന്തക്കാരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരാണവര്‍. പെറ്റനാടിന്റെ സ്വാതന്ത്ര്യം എന്നതില്‍ കവിഞ്ഞ് സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ അവര്‍ക്കില്ലായിരുന്നു. നെഹ്റു കുടുംബത്തിന്റെ കണ്ണ് പ്രധാനമന്ത്രിക്കസേരയിലായിരുന്നു. അതിനുവേണ്ടി ചെയ്തതൊന്നും ത്യാഗത്തിന്റെ പട്ടികയില്‍ വരില്ല.
ഭാരതീയ മുസ്ലിങ്ങള്‍ ദേശസ്നേഹികളാണെന്നും ദേശദ്രോഹ പ്രവര്ത്തനത്തിനവരെ കിട്ടുമെന്ന് അല്‍ഖ്വയ്ദ പ്രതീക്ഷിക്കേണ്ടെന്നും പ്രധാനമന്ത്രി പ്രസ്താവിക്കുകയുണ്ടായി. ചാനല്‍ വീരന്മാര് ഏറ്റുപിടിച്ചു. അടുത്തദിവസത്തെ ചര്‍ച്ചാവിഷയം ഇതായിരുന്നു: മോദിയുടെ മുസ്ലിം പ്രേമം സത്യമോ മിഥ്യയോ? അവതരാകനറിയേണ്ട കാര്യങ്ങള്‍ ഒന്നൊന്നായി നിരത്തി. ഞങ്ങള്‍ക്കിവനെ വേണ്ട എന്നു വയനാട്ടുകാര്‍ പറഞ്ഞ വയനാടന്‍ എംഎല്‍എ ചൂണ്ടയില്‍ മീനെന്നപോലെ ഓരോന്നിലും കൊത്തിവലിച്ചു. ‘മാലാഖമാര്‍ കയറാന്‍ മടിക്കുന്നിടത്ത് മണ്ടന്മാര് ഓടിക്കയറും’ എന്നുപറഞ്ഞതുപോലെ കോണ്‍ഗ്രസിനുവേണ്ടി എവിടെയും ഓടിക്കയറുന്ന വക്താവാണദ്ദേഹം. പണ്ടത്തെ ആവേശമൊന്നും ഇപ്പോഴില്ല. പറയുന്നതു ശുദ്ധനുണയാണെന്ന തിരിച്ചറിവും മോഹഭംഗങ്ങളില്‍ നിന്നുണ്ടായ നിരാശയും ആമുഖത്തിന്റെ ശോഭ കെടുത്തി.
നോമ്പുകാലത്ത് ശിവസേന എംപിമാര്‍ ഒരു മുസ്ലിമിന്റെ വായില്‍ ചപ്പാത്തി കുത്തിക്കയറ്റി ന്യൂനപക്ഷപീഡനം നടത്തിയെന്നു പറഞ്ഞ് പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തി. കണ്ഠമിടറി കണ്ഠക്ഷോഭം നടത്തി. പാവം രാഹുല്‍ജിയുടെ ഉറക്കം നഷ്ടപ്പെടുകയും ചെയ്തു. മോദിക്കെതിരെ തൊടുത്തുവിടുന്ന അമ്പുകളെല്ലാം സ്വന്തം പാര്‍ട്ടിയുടെ നെറുകയില്‍ തുളച്ചുകയറുന്നു. കര്‍മഫലം!
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് എട്ടുനിലയില്‍ പൊട്ടി. ഒരു മലയാള ദിനപ്പത്രത്തില്‍ വന്ന കാര്‍ട്ടൂണ്‍ ഓര്‍മവരുന്നു. സോണിയയുടെ സമീപത്ത് പെരുവിരല്‍ ചപ്പി നില്ക്കുന്ന ഒരു പയ്യന്. തെരഞ്ഞെടുപ്പിലെ ‘യമണ്ടന്‍’ വിജയത്തില്‍ ബിജെപിക്കാര്‍ തമ്പേറടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നു. മകന് അമ്മയോട് ചോദിച്ചു: അമ്മേ, ആരോ ചെണ്ട കൊട്ടുന്നു. ഞാന്‍ പോയി നോക്കട്ടെ?
അമ്മ: കിട്ടിയകൊട്ടൊന്നും പോരേ നിനക്ക്?
ധാരാളം കൊട്ടുകിട്ടുന്നതിനുള്ള അവസരം ഇനിയുമുണ്ടാകാം. കാത്തിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: