മുംബൈ: മ്യാന്മറിലേക്ക് ഇന്ത്യയുടെ ആദ്യ കപ്പല്‍ സര്‍വീസ് ആരംഭിച്ചു. ചെന്നൈയില്‍ നിന്ന് മ്യാന്മര് തലസ്ഥാനമായ യംഗോണിലേക്കാണ് വാണിജ്യ സര്‍വീസും യാത്രാ സര്‍വീസും ആരംഭിച്ചത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ആവിഷ്കരിച്ച ലുക് ഈസ്റ്റ് പോളിസിയുടെ ഭാഗമായാണ് ഷിപ്പിംഗ് കോര്പ്പറേഷന് കപ്പല്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവും ഷിപ്പിംഗ് കോര്‍പ്പറേഷനും വിദേശ, വാണിജ്യമന്ത്രാലയങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന കപ്പല്‍സര്‍വീസ് ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യവ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ സഹായകമാവുമെന്ന് കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി വിശ്വപദി ത്രിവേദി പറഞ്ഞു. ബംഗ്ലാദേശുമായി പുതിയ വ്യാപാര കരാര്‍ ഒപ്പിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ത്രിവേദി പറഞ്ഞു.
ബംഗ്ലാദേശിലേക്ക് പാരദ്വീപ്, ഹാല്‍ദിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ കപ്പല്‍ സര്‍വീസ് ആരംഭിക്കാനും ഷിപ്പിംഗ് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും ത്രിവേദി അറിയിച്ചു. 2015ഓടെ ഇന്ത്യയും മ്യാന്മറും തമ്മിലുള്ള വ്യാപാരം മൂന്നു ബില്യന്‍ ഡോളറിലേക്ക് വികസിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. നദികളിലൂടെ ചെറിയ തോതിലുള്ള ചരക്ക് നീക്കം മാത്രമാണ് നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ളത്. മ്യാന്മറിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതോടെ റോഡ് മാര്‍ഗമുള്ള ചരക്ക് നീക്കം കുറക്കാനും ചെലവ് കുറക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
58 ലക്ഷം ടണ്‍ ശേഷിയുള്ള 72ഓളം ചരക്ക് കപ്പലുകളാണ് നിലവില്‍ ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: