ലോകത്തെവിടെയെല്ലാം ഭാരതീയരുണ്ടോ അവിടെയെല്ലാം വ്യാപിച്ചുകിടക്കുന്ന മഹാപ്രസ്ഥാനമാണ് ഇന്ന് ആര്‍എസ്എസ് അഥവാ രാഷ്ട്രീയ സ്വയംസേവകസംഘം. രാഷ്ട്രീയത്തിനുപരിയായി രാഷ്ട്രസേവനത്തിന് പ്രാമുഖ്യം നല്കി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ 90-ാം വാര്‍ഷികദിനമായിരുന്നു ഇന്നലെ. തൊണ്ണൂറുവര്ഷമായി സംഘത്തിന്റെ സര്‍സംഘചാലക് സ്ഥാപനദിനമായ വിജയദശമി സന്ദേശം നല്കിപ്പോരുന്നുണ്ട്. രാജ്യം നേരിടുന്ന വെല്ലുവിളികളെ ചൂണ്ടിക്കാട്ടുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ആ സന്ദേശം. വ്യക്തിനിര്‍മ്മാണവും അതിലൂടെ രാഷ്ട്രനിര്‍മ്മാണവും ലക്ഷ്യമിടുന്ന പരസഹസ്രം പ്രവര്‍ത്തകര്‍ക്ക് വിജയദശമി സന്ദേശം നല്കുന്ന പ്രേരണ വിവരണാതീതമാണ്. ഇത്തവണയും നാഗ്പൂരിലെ ആസ്ഥാനത്ത് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് നടത്തിയ പ്രഭാഷണം സര്‍വ്വ സ്പര്ശിയായിരുന്നു. ഒരുകാലത്ത് ലോക ഗുരുസ്ഥാനമുണ്ടായിരുന്ന ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും ഒരുമിച്ചുനില്ക്കാന് എല്ലാവരോടും ആഹ്വാനം ചെയ്ത സന്ദേശം ദൂരദര്ശന് സംപ്രേഷണം ചെയ്ത് ചില രാഷ്ട്രീയക്കാര്‍ക്ക് ദഹനക്കേടാണുണ്ടാക്കിയത്. പ്രതികരണങ്ങളിലൂടെ ആയത് പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇത്രയും കാലം സംഭവിക്കാത്തത് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു എന്നാണ് നേതാക്കള്‍ പറയുന്നത്. ശരിയാണ്. കഴിഞ്ഞ 90 വര്‍ഷത്തിനിടയില്‍ രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ സര് സംഘചാലകിന്റെ പ്രഭാഷണം തല്‍സമയം സംപ്രേഷണം ചെയ്യാതെ ദൂരദര്ശന് ആര്‍എസ്എസിനെതിരായ പ്രചാരണങ്ങള്‍ ഏറ്റുപറയുകയായിരുന്നു. ഇക്കുറി മറിച്ചുണ്ടായത് സ്വാഭാവികമാണ്. അത് ആര്‍എസ്എസ് മാറിയതുകൊണ്ടല്ല. രാഷ്ട്രത്തിലെ ജനങ്ങള്‍ മാറിച്ചിന്തിച്ചതുകൊണ്ടാണ്.
ദൂരദര്‍ശനുള്‍പ്പെടെ ഒരു സര്‍ക്കാര്‍ മാധ്യമങ്ങളുടെയും സഹായവും സഹകരണവും പ്രേരണയും കൊണ്ടല്ല ജനങ്ങള്‍ മാറിച്ചിന്തിച്ചതെന്ന് മനസ്സിലാക്കണം. ദൂരദര്ശന് ചിലരുടെ തറവാട്ട് സ്വത്താണെന്ന് ഇത്രയുംകാലം കരുതിയിരുന്നെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി എന്ന് പറയാതെ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനത്തിനു ലഭിച്ച സ്വീകാര്യതയേയും മംഗള്‍യാന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും ഏഷ്യന്‍ ഗെയിംസില്‍ വിജയികളായവരേയും മോഹന്‍ ജി ഭാഗവത് മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. എല്ലാവരുടെയും വിശ്വാസങ്ങളും മൈത്രിയും സഹകരണവും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് ഹൈന്ദവ സംസ്കാരത്തിന്റെ മുഖമുദ്രയാണെന്ന് ചൂണ്ടിക്കാട്ടിയ സര്‍സംഘചാലക് ജിഹാദികളും ബംഗ്ലാദേശ് കുടിയേറ്റക്കാരും ഭാരതത്തിന് ഭീഷണിയാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. മതവിശ്വാസത്തിലും മറ്റു ചിന്തകളിലും തങ്ങളുടേത് മാത്രമാണ് ശരി എന്ന നിലപാട് ഉപേക്ഷിക്കുക. അഹിംസയിലും നിയമ വ്യവസ്ഥയിലും അധിഷ്ഠിതമായ മധ്യമാര്‍ഗ്ഗം അവംലഭിച്ച് സമാധാനപരമായി ജീവിക്കാന്‍ നാം തയ്യാറാകണം. പാശ്ചാത്യ നാടുകളുടെ സ്വാര്‍ത്ഥചിന്തകളാണ് ഇസ്ലാമിക സ്റ്റേറ്റു പോലുള്ള ഭീകരസംഘങ്ങളെ സൃഷ്ടിക്കാന്‍ കാരണമായത്. പരം വൈഭവമാര്‍ന്ന ഭാരതമുണ്ടാകണമെന്ന ആഗ്രഹത്തോടുകൂടി സമൂഹം പ്രവര്ത്തച്ചതുകൊണ്ടാണ് ഭരണസംവിധാനത്തില്‍ വലിയ മാറ്റമുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികവും സുരക്ഷാസംബന്ധിയുമായ വിഷയങ്ങളിലും മറ്റു മേഖലകളിലും ദേശഹിതത്തിനനുഗുണമായി നയപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വരുംദിനങ്ങളിലും ദേശത്തിന്റെ നയങ്ങള്‍ സുനിശ്ചിതവും വ്യവസ്ഥാപിതവുമായി കൊണ്ടുപോകാന്‍ സര്‍ക്കാരിന് കഴിയേണ്ടതാണ്.
ജമ്മുകാശ്മീര്‍ പ്രളയ ദുരന്തത്തില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു എന്നതില്‍ സംശയമില്ലെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് പരക്കെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ പ്രസംഗം സംപ്രേഷണം ചെയ്തതിന്റെ സാംഗത്യം ചോദ്യചെയ്യുന്നവരുടെ ഉദ്ദേശശുദ്ധിയാണ് ഇവിടെ സംശയമുണര്‍ത്തുന്നത്. ഒരു സര്‍ക്കാര്‍ മാധ്യമത്തിന്റെ സഹായമില്ലാതെയും സഹായം തേടാതെയും വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച പ്രസ്ഥാനത്തില്‍ ആവേശംകൊണ്ട വ്യക്തിയാണിന്ന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നത്. ഒരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലിരിക്കുന്നതും രാജ്യചരിത്രത്തിലാദ്യമാണ്. പഴയ കാര്യങ്ങളുടെ ആവര്‍ത്തനമല്ല ഇന്നത്തെ സര്‍ക്കാര്‍ അവലംബിക്കുന്നത്. പുതിയ നയവും പദ്ധതികളുമായി രാഷ്ട്രം മുന്നേറുമ്പോള്‍ അര്‍ഹിക്കുന്ന അവസരം എല്ലാവര്ക്കും ലഭിക്കണം. ആര്‍എസ്എസിന് ലഭിച്ചതും അതുതന്നെയാണ്. ആര്‍എസ്എസിന് മാത്രം തല്‍സമയ സംപ്രേഷണാവസരം നല്‍കുന്നത് പക്ഷപാതപരമാണെന്ന മട്ടില്‍ ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. വേറെ ഏതെങ്കിലും ദേശീയ പ്രസ്ഥാനങ്ങള്‍ വിജയദശമി ദിനത്തില്‍ ദേശീയ പ്രോജ്വലമായ പ്രഭാഷണം നടത്തുന്നുവെങ്കില്‍ അവര്‍ക്കും അവസരം നല്‍കുക തന്നെ വേണം. ഇത്രയും കാലം നിഷേധിക്കപ്പെട്ട അര്‍ഹിക്കുന്ന അവസരം ഇപ്പോള്‍ ആര്‍എസ്എസിന് ലഭിക്കുമ്പോള്‍ എന്തിനീ വേവലാതി എന്ന് മനസ്സിലാകുന്നില്ല. പൂര്‍ണ ചന്ദ്രനെ കാണുമ്പോള്‍ ഒച്ചവയ്ക്കുന്ന ജീവികളെപ്പോലെ ആര്‍എസ്എസ് എന്ന് കേള്‍ക്കുമ്പോള്‍ ബഹളം വച്ചിട്ടൊരു കാര്യവുമില്ല. മറ്റ് സംഘടനകള്‍ അനുഭവിച്ചുപോരുന്നത് ലഭിക്കാനുള്ള എല്ലാ അര്‍ഹതയും സംഘത്തിനുമുണ്ടെന്ന് മനസ്സിലാക്കുന്നതാണ് വിവേകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: