ഈ വര്‍ഷത്തെ ഗാന്ധിജയന്തി ഒന്നല്ല ഒന്നൊന്നര ഗാന്ധിജയന്തിപോലെ തോന്നി. ഇത്രയുംകാലം കാണാത്ത ഉത്സാഹവും ഉണര്‍വും തന്നെയായിരുന്നു ഒക്ടോബര്‍ രണ്ടിന് കണ്ടത്. കിഴക്ക് വെള്ളകീറും മുന്‍പ് ദല്‍ഹി രാജ്ഘട്ടില്‍ അതിവിശിഷ്ട വ്യക്തികളെത്തി, മഹാത്മജിയുടെ സ്മരണക്കുമുന്നില്‍ നമ്രശിരസ്കരായി. രഘുപതി രാഘവ രാജാറാം കൊണ്ട് നാടെങ്ങും മുഖരിതമായി. കടന്നല്കുത്തേറ്റമാതിരി മുഖവുംവീര്പ്പിച്ചിരുന്ന മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയും കാലേക്കൂട്ടിതന്നെ രാജ്ഘട്ടിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കൈകൂപ്പി രാജ്ഘട്ടിലെത്തിയപ്പോള്‍ മുഖമൊന്നു വെട്ടിച്ച് പൂര്വ്വസ്ഥിതിയിലിരുന്നതല്ലാതെ പ്രത്യഭിവാദ്യം ചെയ്യണമെന്ന് ഇരുവര്‍ക്കും തോന്നിയില്ല. അകറ്റി നിര്‍ത്താന്‍ ആഗ്രഹിച്ചിട്ടും നടക്കാതെപോയപ്പോഴുണ്ടാകുന്ന നിരാശ! അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല.
ഗാന്ധിജിയുടെ പ്രഥമ സ്വപ്നം സ്വരാജ് ആണെന്നതില്‍ സംശയമില്ല. അതോടൊപ്പംതന്നെയായിരുന്നു ശുചിത്വത്തിന്റെ സ്ഥാനവും. സ്വരാജ് സ്വപ്നം പൂവണിഞ്ഞ് വര്‍ഷം 67 കഴിഞ്ഞിട്ടും ശുചിത്വമെന്ന ആഗ്രഹം അടുത്തെങ്ങുമെത്തിയില്ല. വര്‍ഷം ഓരോന്ന് പിന്നിടുമ്പോഴും അകന്നകന്ന് പോവുകയായിരുന്നു. കെട്ടുനാറുന്ന തോടുകള്‍, തോടുകളായി മാറിക്കൊണ്ടിരിക്കുന്ന റോഡുകള്‍. റോഡുകളും തോടുകളും മാലിന്യവാഹകരാകുന്ന സ്ഥിതി. പറമ്പും പാടവുമെല്ലാം മാലിന്യകൂമ്പാരങ്ങള്‍. മാലിന്യമുക്തമാക്കാനുള്ള ആഹ്വാനങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. ആഹ്വാനം ചെയ്യുന്നവര്‍ക്കാര്‍ക്കും അദ്ധ്വാനിക്കാന്‍ മനസ്സില്ല. മാത്രമല്ല വൈമനസ്സ്യമാണവരുടെ മുഖമുദ്ര. അതിനന്ത്യം കുറിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിട്ടിറങ്ങിയത്. ആഹ്വാനത്തിലൊതുങ്ങാതെ ചൂലും കയ്യിലേന്തി പ്രധാനമന്ത്രി തെരുവിലിറങ്ങിയപ്പോള്‍ മൂക്കുംപൊത്തി മാറിനില്ക്കാന് ജനങ്ങള്‍ക്കായില്ല. അവരും മടക്കിക്കുത്തി ചൂലേന്തി പ്രതിജ്ഞയെടുത്തു. ”വര്‍ഷം 200 മണിക്കൂര്‍ ശുചീകരണത്തിനായി നീക്കിവയ്ക്കും. എന്റെ പാതയില്‍ നൂറുപേരെകൊണ്ടുവരും. അങ്ങനെ ആഴ്ചയില്‍ രണ്ടുമണിക്കൂര്‍ ശൂചീകരണത്തിന് ഓരോ പൗരനും നീക്കിവയ്ക്കുമ്പോള്‍ നേടിയെടുക്കാനാകുന്നത് ശുചിത്വമുള്ള ഭാരതം”. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്ഷികദിനമായ 2019 ഒക്ടോബര്‍ രണ്ട് ആകുമ്പോഴേക്കും ശുചിത്വ ഭാരതവും നേടിയെടുക്കുക. ഇതിനായുള്ള പ്രതിജ്ഞയെടുത്ത ജനലക്ഷങ്ങളെകണ്ട് നാടാകെ കോരിത്തരിച്ചു.
‘സ്വഛ് ഭാരത് മിഷന്’ എന്ന പദ്ധതി ആവിഷ്ക്കരിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് മാറിനില്‍ക്കാനാകുമോ? അവരും രംഗത്തിറങ്ങുന്നത് സ്വാഭാവികം. കേരള സര്‍ക്കാരിന് പക്ഷേ ഇതൊരു കേന്ദ്ര ദൗത്യമാണെന്ന് അംഗീകരിക്കാന്‍ മടി. മോദി തുടങ്ങിയത് പിന്തുടരുക! അതിലും വലിയൊരു നാണക്കേട് വേറെയുണ്ടോ? നരേന്ദ്രമോദിയെ കാണാന്‍ ഗുജറാത്തിലെ ഗാന്ധിനഗറിലെത്തിയ തൊഴില്‍മന്ത്രിയെ മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിച്ച സംസ്ഥാനമാണല്ലോ കേരളം. നരേന്ദ്രമോദിയുടെ ഭരണം മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ട ജനപ്രതിനിധിയെ പാര്‍ട്ടിയില്‍ പടിയടച്ച് പിണ്ഡം വച്ചവര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനവുമണല്ലോ കേരളം. നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്ത ടീഷര്‍ട്ട് പ്രദര്‍ശിപ്പിച്ചതിന് ജനകീയ വിചാരണക്ക് വിധേയനായ ചീഫ് വിപ്പിന്റെ നിലയും വിലയും ചോദ്യം ചെയ്ത സഖ്യകക്ഷികളെ കണ്ട കേരളം! എങ്ങിനെ നരേന്ദ്രമോദി മുന്നോട്ടുവച്ച ആശയം അപ്പടി അംഗീകരിക്കും? അതിനാണു കേരള സര്‍ക്കാര്‍ ഒരുപായം കണ്ടെത്തിയത്. ശുചിത്വപദ്ധതിയുടെ പേര് മാറ്റി പരിപാടി സംഘടിപ്പിക്കുക. എങ്ങിനെയുണ്ട് ബുദ്ധി? അതാണു ഉമ്മന്‍ചാണ്ടി.
നാലുമാസം തികയുംമുന്പ് ലോകത്തിന്റെ മുന്നില്‍ മതിപ്പും ആദരവും പിടിച്ചുപറ്റിയ നരേന്ദ്രമോദി സര്‍ക്കാര്‍ നിരാശപ്പെടുത്തിപോലും! കോണ്‍ഗ്രസിന്റെ വിലയിരുത്തലാണത്. നിരാശപ്പെടുത്തിയ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ദല്‍ഹിയില്‍ ഏറെ കൊട്ടിപ്പാടി ഒരു സമരം സംഘടിപ്പിച്ചു. ഉദ്ഘാടനത്തിന് രാഹുലിനെയും പ്രതീക്ഷിച്ചു. വരുമെന്ന് പ്രചരിപ്പിച്ചു. ആകെ മുങ്ങിയാല്‍ കുളിരില്ലെന്ന് പറഞ്ഞതുപോലെ നിരാശയില്‍ മുങ്ങിനില്ക്കുന്ന രാഹുല്‍ അണികളെയും ആരാധകരെയും നിരാശപ്പെടുത്തിയാല്‍ അത്ഭുതപ്പെടാനുണ്ടോ? രാഹുല്‍ എത്താത്ത സമരം അടിപിടിയില്‍ കലാശിച്ച് അലങ്കോലവുമായി. നിരാശയില്നിന്നുടലെടുത്ത സമരം നിരാശയിലൊടുങ്ങി എന്നുപറഞ്ഞാല്‍ മതിയല്ലൊ.
‘മാലോകര്‍ നെല്ലുണക്കുമ്പോള്‍ വാനരന്മാര് വാലുണക്കു’ മെന്ന് പറയാറുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഗംഗാ ശുചീകരണമടക്കമുള്ള വലിയ കാര്യങ്ങള്‍ ചെയ്യുന്നു. കേരളമോ ഫഌക്സ് നിരോധിച്ച് ആശ്വാസമടയുന്നു. പരസ്പരം തോല്പിക്കാന് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ മത്സരിക്കുന്നതിന്റെ ആവര്‍ത്തനമായി ഗാന്ധിജയന്തിയും ശുചീകരണമെന്ന പതിവ് പല്ലവിയും. ഒരു പൂവു ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ നല്കിയതുപോലെയായിരുന്നല്ലോ ബാര്‍ വിരോധം. കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് പൂട്ടിയ ബാറുകള്‍ തുറക്കരുതെന്നേ വി.എം. സുധീരന് ആഗ്രഹിച്ചുള്ളൂ. അതിനായി വിവാദപെരുമഴ തന്നെ തീര്‍ത്തു. ബാറു വിരുദ്ധന്‍ സുധീരനും ബാറിനായി വീറോടെ നില്‍ക്കുന്നത് ഉമ്മന്ചാണ്ടിയെന്നുമുള്ള ധാരണ സൃഷ്ടിച്ചപ്പോഴാണ് ബാറേ വേണ്ടന്ന നിലപാടുമായി സര്‍ക്കാര്‍ വന്നത്.
നഞ്ച് വാങ്ങാന്‍പോലും നയാ പൈസയില്ലാത്ത അവസ്ഥയാണ് കേരളത്തിന്. ശമ്പളത്തിനും പെന്‍ഷനും കടം വാങ്ങണം. കേന്ദ്രം അധികം നല്കുന്ന കാശ്പോലും കടത്തിന് പലിശ നല്കാന് വിനിയോഗിക്കുന്ന മുന്നണി ഭരണം ജനങ്ങളെ പിഴിഞ്ഞ് പരിഹാരം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. ‘പാലായിലെ മാണിക്യം’ വണ്ടിച്ചെക്ക് നല്കുന്ന തിരക്കിലാണിപ്പോള്‍. എന്നിട്ടും കോണ്‍ഗ്രസുകാരുടെ തൂപ്പും സഹിച്ച് ഒഴിഞ്ഞ ഖജനാവിനെ കെട്ടിപ്പിടിച്ച് കഴിയുന്നു. വട്ടച്ചെലവിന് കള്ളുകച്ചവടത്തിലെ നീക്കിയിരിപ്പിനെ ആശ്രയിക്കുന്ന കേരളത്തില്‍ ഭരണമെന്നത് കണ്ടുപിടിക്കാന്‍ മഷിനോട്ടത്തെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ്. ഇതിനെ തുറന്നുകാട്ടാന്‍ ബാദ്ധ്യതപ്പെട്ട പ്രതിപക്ഷമാകട്ടെ ‘ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ’ എന്ന ഭാവത്തിലും. വാലുണക്കാനാണ് അവര്‍ക്കും താല്പര്യം.
പാര്‍ട്ടി സമ്മേളനത്തിന്റെ കേളികൊട്ട് തമ്മിലടിയോടെയാണ്. ബ്രാഞ്ചുകള്‍ മുതല്‍ വെട്ടിനിരത്തല്‍ ഇത്തവണയും പതിവിന് പടിയെന്നാണ് വാര്‍ത്ത. അതൊക്കെ മൂടിവയ്ക്കാന്‍ അടവുനയവും. ആര്‍എസ്എസിനെ മുന്നില്‍ നിര്‍ത്തിയാല്‍ മറ്റെല്ലാം മറയ്ക്കാമെന്നാണ് ചിന്ത. ഇന്നലെ സമാപിച്ച സംസ്ഥാന കമ്മറ്റി കേരളത്തില്‍ ആര്‍എസ്എസ് ജാതിസംഘടനകളില്‍ സ്വാധീനമുറപ്പിക്കുന്നു എന്നാണ് പിണറായി വിജയന് കണ്ടെത്തിയത്. സെക്രട്ടറി പദവി നഷ്ടപ്പെടാന്‍ കയ്യെത്തും ദൂരമെന്ന് തിരിച്ചറിഞ്ഞ പിണറായി ആര്‍എസ്എസ് വിരോധം ഊതിവീര്‍പ്പിച്ച് അണികളിലെ തമ്മിലടി ശമിപ്പിക്കാനാണ് വ്യാമോഹിക്കുന്നത്. അതിന് മേമ്പൊടിയായി പാര്‍ട്ടി വാറോലയും.
മംഗള്‍യാനും പ്രധാനമന്ത്രിയുടെ അമേരിക്കന്‍ പര്യടനവുമെല്ലാം ദേശസ്നേഹികളെയാകെ രോമാഞ്ചമണിയിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് തലസ്ഥാനത്ത് തലപ്പാവ് അണിയിച്ചതാണ് സിപിഎം ആഘോഷമാക്കിയത്. കേന്ദ്രമന്ത്രിക്ക് തലപ്പാവ് വച്ചത് ക്രിമിനല്കേസില്പ്പെട്ടയാളാണെന്നാണ് ആക്ഷേപം. നോക്കണേ കേന്ദ്രമന്ത്രിയോടുള്ള സിപിഎമ്മിന്റെ കൂറും ബഹുമാനവും! കേന്ദ്രമന്ത്രി ആര്‍എസ്എസ് കാരനാണെന്നത് അവര്‍ക്ക് അറിയാത്തതാണോ അതോ മറന്നതാണോ? പ്രതിപട്ടികയില്പെടാത്ത എത്രപേരുണ്ടാകും സിപിഎം നേതൃത്വത്തില്‍? പ്രതിയായാല്‍ കുറ്റവാളിയാകുമോ? ഗാന്ധിജിയും നെഹ്റുവുമടക്കമുള്ള ദേശീയനേതാക്കള്‍ ബ്രിട്ടീഷ് പ്രതികളായിരുന്നല്ലൊ. എകെജിയും ഇഎംഎസ്സും നായനാരുമെല്ലാം പ്രതികളായിരുന്നില്ലേ. ജയിലിലും കിടന്നിട്ടുണ്ട്. ദേശീയ നേതാക്കളും പ്രവര്‍ത്തകരും ബ്രിട്ടീഷുകാരുടെ കണ്ണില്‍ കരടായിരുന്നല്ലൊ. അതുപോലെ സിപിഎമ്മുകാരുടെ കണ്ണില്‍ എല്ലാ ആര്‍എസ്എസുകാരും ”പ്രതികള്‍” ആണല്ലോ.
സിപിഎം ഭരണത്തില്‍ ആര്‍എസ്എസ്കാരെ പ്രതിയാക്കാന്‍ കിട്ടുന്ന ഒരവസരവും അവര്‍ പാഴാക്കാറില്ല. അക്കൂട്ടത്തിലൊന്നാണ് തിരുവനന്തപുരത്തെ സന്തോഷും പ്രതിസ്ഥാനത്തായത്. പ്രതിയോഗികള്‍ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കുമെല്ലാം നരഭോജി എന്ന വിശേഷണമാണല്ലോ നല്കിപോന്നത്. പ്രതിയല്ലെങ്കിലും വെറുതെ വിടുമോ ആര്‍എസ്എസ്കാരനെ? ഇല്ലെന്നതിന്റെ ഒന്നാന്തരം തെളിവല്ലെ മോഹന്‍ജി ഭാഗവതിന്റെ വിജയദശമി സന്ദേശം ദൂരദര്ശന് സംപ്രേഷണം ചെയ്തത് പാതകമായി കാണുന്നത്. കോണ്‍ഗ്രസുകാരന്റെയും സിപിഎമ്മുകാരന്റെയുമെല്ലാം പ്രസംഗം മണിക്കൂറുകളോളം ദൂരദര്ശന് സംപ്രേഷണം ചെയ്യാം. ലോകത്തിലെതന്നെ ഏറ്റവും വലിയ സംസ്കാരിക സന്നദ്ധ സംഘടനയായ ആര്‍എസ്എസിന്റെ പരമോന്നത നേതാവിനെ ദൂരദര്ശന് കാണിച്ചുകൂടാ. കാലം മാറിയയതറിയാത്ത കേളന്മാര് ഗോഗ്വാ വിളിതുടര്ന്നുകൊണ്ടേയിരിക്കട്ടെ. ഇക്കണക്കിന് പോയാല്‍ ജനങ്ങളാകെ ആര്‍എസ്എസിനെ അംഗീകരിക്കും. ദൂരദര്‍ശനടക്കം സത്യാന്വേഷണമാര്‍ഗം പിന്തുടരും. നിരാശ മൂക്കുന്നവര്ക്ക് വാലുണക്കലല്ലാതെ മറ്റ് മാര്‍ഗമില്ലാത്ത അവസ്ഥവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: