അമേരിക്കയിലേക്ക് പണ്ട് ഒരു നരേന്ദ്രന് പോയി അവിടത്തുകാരെ അത്ഭുതപ്പെടുത്തി ഭാരതത്തിന്റെ ശക്തിയും ചൈതന്യവും ഗരിമയും ബോധ്യപ്പെടുത്തിക്കൊടുത്തത് ചരിത്രം. ഇന്നും തങ്കലിപികളില്‍ ആ ചരിത്രം ലോകജനതയ്ക്കു മുമ്പില്‍ തിളങ്ങി നില്ക്കുന്നു. നാളുകള്‍ ചെല്ലുന്തോറും അതിന് കൂടുതല്‍ അര്‍ത്ഥതലങ്ങളും വിശകലന വിശാലതയും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അതിന്റെ ഗുണം ഭാരതീയര്‍ എന്നും അനുഭവിച്ചു പോരികയും ചെയ്യുന്നു. എന്നാല്‍ മറ്റൊരു നരേന്ദ്രന് അത് ആധുനിക കാലഘട്ടത്തില്‍ നമുക്കു മുമ്പില്‍ വ്യക്തമായി തെളിയിക്കുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടതു മുതല്‍ മാധ്യമ ലോകവും ലോക നേതാക്കളും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. നരേന്ദ്രമോദിയുടെ ഓരോ ചലനവും സൂക്ഷ്മവിശകലനത്തിന് വിധേയരാക്കിയ മാധ്യമപ്പടയും തദനുബന്ധ സംഘങ്ങളും അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു നില്ക്കുന്ന ചിത്രമാണ് നമുക്കു മുമ്പിലുള്ളത്. ഒരു മായിക പ്രഭയില്‍ അകപ്പെട്ട അവസ്ഥയിലാണ് അവര്‍.
ഭാരതം എന്തുകൊണ്ട് ലോകനേതൃ പദവിയിലേക്കുയരണം എന്ന ചോദ്യത്തിനുള്ള മറുപടിയാണ് നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനത്തിലുടനീളം ലഭിച്ചുകൊണ്ടിരിക്കുന്നത്. പല നേതാക്കളും അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്. അന്നൊന്നുമില്ലാത്ത സ്വീകരണവും ആഹ്ലാദാരവങ്ങളും ഇപ്പോള്‍ എന്തുകൊണ്ട് ഉണ്ടാവുന്നു? അതിന്റെ ആഴങ്ങളിലേക്ക് പോകുമ്പോള്‍ ഒരു കാര്യം വ്യക്തമായി നമുക്കു മനസ്സിലാകുന്നു. നരേന്ദ്രമോദിയുടേത് രാഷ്ട്രീയ പിത്തലാട്ടമല്ല. ആത്മസമര്‍പ്പണവും ആത്മാര്‍ത്ഥതയും അനുഭവസമ്പത്തും ഒന്നായി ചേര്‍ന്ന അത്യുദാത്തമായ വികാരമാണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്. പാവങ്ങളില്‍ ഏറ്റവും ഒടുവില്‍ നില്ക്കുന്ന പാവത്തിനു കൂടി സ്വച്ഛതയോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കണമെന്ന ഇച്ഛാശക്തി അദ്ദേഹത്തിനുണ്ട്. ഓരോ പദ്ധതിയും ആസൂത്രണം ചെയ്യുമ്പോള്‍ പാവങ്ങളില്‍ പാവമായവന്റെ മുഖം അധികാരികളുടെ മനോമുകുരത്തില്‍ തെളിയണമെന്ന് നരേന്ദ്രമോദി നിഷ്കര്‍ഷിക്കുന്നതും അതുകൊണ്ടാണ്. രാഷ്ട്രീയ ചെപ്പടിവിദ്യകള്‍ മാത്രം കണ്ട്പരിചയമുള്ള നേതാക്കള്‍ക്ക് ഇത് ഒരു പക്ഷേ, പുതുമയുള്ളതാവും. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് അങ്ങനെയല്ല.
ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ ഒത്തുചേര്‍ന്ന പതിനായിരങ്ങള്‍ക്ക് മേല്‍സൂചിപ്പിച്ചവ മനസ്സിലാക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നില്ല എന്നതാണ് വസ്തുത. ഭാരതത്തിലെ പ്രധാനമന്ത്രി വരുന്നതില്‍ എന്താണിത്ര പ്രത്യേകത എന്ന് നിസ്സാരമട്ടില്‍ കരുതിയ മാധ്യമങ്ങള്‍ നരേന്ദ്രമോദിയുടെ വാഗ്ധോരണിക്കു മുമ്പില്‍, അതിലെ ഓരോ വാക്കിലും തുടിച്ചു തുളുമ്പുന്ന ആത്മാര്‍ത്ഥതക്കു മുമ്പില്‍ സ്തംഭിച്ചു നില്ക്കുന്ന അവസ്ഥയിലായി. പണ്ട് ഘനഗംഭീര ശബ്ദത്തോടെ അമേരിക്കയിലെ ”എന്റെ സഹോദരീ സഹോദരന്മാരേ” എന്ന് അഭിസംബോധന ചെയ്ത ആത്മീയ നേതാവില്‍ നിന്ന് അത്ര വലിയ വ്യത്യാസമൊന്നും അവര്ക്കനുഭവപ്പെട്ടില്ല. വാള് സ്ട്രീറ്റ് ജേണല്‍, ലൊസാഞ്ചല്‍സ് ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ വിഖ്യാതപത്രങ്ങള് നരേന്ദ്രമോദിയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ക്കായി ഉഴറി. ന്യൂസ് ചാനലുകള്‍ അവരുടെ എക്കാലത്തെയും മികച്ച അവതാരകരെക്കൊണ്ട് ചടങ്ങിന്റെ ഗാംഭീര്യമത്രയും ഒപ്പിയെടുത്ത് പ്രേക്ഷകര്‍ക്കു നല്കി. മാഡിസണ്‍ സ്ക്വയറില്‍ ലഭിച്ച സ്വപ്നതുല്യമായ സ്വീകരണത്തെക്കുറിച്ച് എഴുതിയിട്ടും വിവരിച്ചിട്ടും അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് മതിയായില്ലത്രേ.
മോദിയുടെ പ്രസംഗം വെറും വാക്കുകളല്ലായിരുന്നു എന്നതു തന്നെയാണ് ഇത്രയും ഹര്‍ഷപുളകിതമാക്കുന്ന സ്വീകരണം അദ്ദേഹത്തിന് ലഭിക്കാന്‍ കാരണം. ജനലക്ഷങ്ങളുടെ നന്മയും പുരോഗതിയും സ്വപ്നം കാണുന്ന ഒരു നേതാവിന്റെ ഓരോ ചലനവും അതിനനുസരിച്ചു തന്നെയാവുമെന്നത് ലോകസത്യമാണ്. ഇവിടെ നരേന്ദ്രമോദിയുടെ കാര്യത്തിലും അതു തന്നെയാണുള്ളത്. ഓരോന്നും എന്തിന് ചെയ്യണം, എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് ബോധ്യമുള്ള വ്യക്തിയാണ് ഭാരത പ്രധാനമന്ത്രി. തെറ്റിദ്ധാരണയുടെ പേരില്‍ കുറച്ചുനാള്‍ തനിക്കു വിസ നിഷേധിച്ച നേതാക്കള്‍ തങ്ങള്‍ ചെയ്ത ആ വലിയ തെറ്റിന്റെ പേരില്‍ പശ്ചാത്തപിക്കാന്‍ വരെ തയ്യാറാകുന്ന സ്ഥിതി വിശേഷമാണുണ്ടായത്. ആത്മാര്‍ത്ഥത കൈമുതലായ ഒരു നേതാവ് ഏതു പ്രതിസന്ധിയിലും സ്ഥിതപ്രജ്ഞനായിരിക്കും. അങ്ങനെയുള്ള സ്ഥിതപ്രജ്ഞനേ തന്റെ നാടിനെയും നാട്ടുകാരെയും പരംവൈഭവത്തിലെത്തിക്കാനാവൂ. അതിന്റെ സൂചനകള്‍ ആവോളം നമുക്ക് ലഭിക്കുന്നുണ്ട്. ആ നേതാവിന്റെ ചലനങ്ങള്‍ക്കൊപ്പം, ദിശാബോധത്തിനൊപ്പം നീങ്ങാന്‍ കഴിഞ്ഞാല്‍ ഭാരതത്തിന് ഇനി പിന്നോട്ട് നോക്കേണ്ടി വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: