”നിങ്ങള്‍ക്ക് നിങ്ങളുടെ പ്രതിയോഗിയെ തുടച്ചുമാറ്റാം. പക്ഷേ നീതീകരണമില്ലാതെയാണ് നിങ്ങളതു ചെയ്യുന്നതെങ്കില്‍ തുടച്ചുമാറ്റപ്പെടാന്‍ അര്‍ഹരാവുകയാണ് നിങ്ങളും”
– നൊബേല്‍ സമ്മാന ജേതാവായ അമേരിക്കന്‍ സാഹിത്യകാരന് ഏണസ്റ്റ് ഹെമിങ്വേ (1899-1961)
ദേശീയബോധവും സാര്‍വദേശീയ കാഴ്ചപ്പാടുമുള്ള നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയതു മുതല്‍ രാഷ്ട്രീയ എതിരാളികള്‍ അപവാദങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി നിരന്തരപ്രചാരണം നടത്തിവന്നു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സംഭവമായി മാറുകയും ലോകം അറിയുന്ന പ്രധാനമന്ത്രിയാവുകയും ചെയ്തപ്പോള്‍ എതിരാളികളുടെ ചങ്കിടിപ്പ് കൂടുകയും ചെയ്തു. സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ചെങ്കോട്ടയില്‍ നിന്നു നല്കിയ സന്ദേശം ജനസാമാന്യത്തിന് ഉണര്‍വും ഉത്തേജനവും നല്കിയതും ചില വിഭാഗങ്ങളെ അലോസരപ്പെടുത്തി. പണ്ഡിറ്റ് നെഹ്റുവിന്റെ പ്രസംഗങ്ങളെക്കാള്‍ ഉജ്ജ്വലമായി എന്ന മാധ്യമങ്ങളുടെ വിലയിരുത്തലും ചിലര്‍ക്ക് സഹിക്കാനായില്ല.
ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുന്നതിനും അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ചക്കായും പോകുന്നതിനുമുമ്പ് ഭാരതത്തിലെ മുസ്ലിമുകള് ദേശസ്നേഹികളാണെന്നും ബഹുഭൂരിപക്ഷവും മുസ്ലിം തീവ്രവാദികളുടെ ആഹ്വാനം ചെവികൊള്ളുകയില്ല എന്നുമുള്ള മോദിയുടെ പ്രസ്താവനയെയും ദുര്‍വ്യാഖ്യാനം ചെയ്തു. ദേശീയതലത്തില്‍ ഒരഭിപ്രായവും അന്തര്‍ദ്ദേശീയ തലത്തില്‍ മറ്റൊരു വീക്ഷണവുമാണ് പ്രധാനമന്ത്രി പ്രകടിപ്പിക്കുന്നതെന്ന ആക്ഷേപവും നടത്തുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രകടമായ മോദി പ്രഭാവം മങ്ങിത്തുടങ്ങിയത്രെ. ബിജെപിക്ക് അടിക്കടിയേല്‍ക്കുന്ന തിരിച്ചടി മതേതര വിശ്വാസികള്‍ക്കു പ്രത്യാശ പകരുന്നതാണെന്ന് മുസ്ലിംലീഗ്. ഗുജറാത്തിലേറ്റ ആഘാതമാണുപോലും സന്തോഷം പകരുന്നത്. താമര വാടി, തണ്ടൊടിഞ്ഞു. ഇതളുകള്‍ കൊഴിയുന്നു തുടങ്ങിയ ഭാഷ്യങ്ങളും ഭാവനാവിലാസവും മലയാള മാധ്യമങ്ങള്‍ നല്‍കിക്കഴിഞ്ഞു.
ജനങ്ങളുടെ വികാരവിചാരങ്ങളെ അവഗണിച്ച് മോദി ഭരിക്കുന്നു എന്നാണ് കോണ്‍ഗ്രസ് ഭാഷ്യം. ഹിന്ദുത്വ അടയാളങ്ങള്‍ എല്ലാ ഇടങ്ങളിലും രേഖപ്പെടുത്തുന്നതായും ആരോപിക്കുന്നു. (‘അടയാളം’ ‘ഇടം’ എന്നീ പദങ്ങള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് കടംകൊണ്ടതാണെന്നുതോന്നുന്നു)
കോണ്‍ഗ്രസ് പാര്‍ട്ടി ഗുജറാത്തിലും രാജസ്ഥാനിലും നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാതെയും സിപിഎം ത്രിപുരയിലെ ഉജ്ജ്വലവിജയം ആഹ്ലാദകരമാക്കാതെയും ബിജെപിയുടെ പരാജയം ആഘോഷിച്ചു. കോണ്‍ഗ്രസ് ആഘോഷിക്കാത്തതിനു കാരണമുണ്ട്. ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി ഇറങ്ങിയില്ല. കൂടാതെ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇംഗ്ലണ്ടിലുമായിരുന്നു. സമ്മര്‍ദ്ദങ്ങളില്‍നിന്ന് രക്ഷപ്പെടാനായുള്ള മാര്‍ഗ്ഗമായാണ്, ആ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസുകാര്‍തന്നെ അടക്കം പറയുന്നു. കൂടാതെ ആ വിജയങ്ങള്‍ക്കുള്ള പ്രധാനകാരണം രാഹുല്‍ പ്രചാരണത്തിന് ഇറങ്ങാതിരുന്നതുകൊണ്ടാണെന്നും അവര്‍ കരുതുന്നു.
സിപിഎം കേരളത്തില്‍ പല ചെറുകക്ഷികളുമായും സഖ്യത്തിലായതുകൊണ്ടാണ് തെരഞ്ഞെടുപ്പ് വിജയം നേടുന്നതെന്ന കാര്യം അവര്‍ക്കുതന്നെ ബോധ്യമുണ്ട്. കോണ്‍ഗ്രസിനും സഖ്യകക്ഷികളുടെ ബലം നന്നായറിയാം. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുന്നത് മൂന്നാം സ്ഥാനവും നാലാം സ്ഥാനവും കരസ്ഥമാക്കുന്നതിനുവേണ്ടിയാണ്. അവിടെ സജീവമത്സരംഗത്ത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുമാണുള്ളതെന്നത് മാധ്യമനിരീക്ഷകരാണ് പറയുന്നത്. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ തണല്‍ കിട്ടിയതുകൊണ്ടാണത്രെ 1998 ല്‍ അവിടെ ബിജെപിക്ക് കാലൂന്നാന്‍ കഴിഞ്ഞത്. 2011 ന് മുമ്പ് 500 സംഘശാഖകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 1000 ല്‍ അധികം ആയതായും സിപിഎം വിലപിക്കുന്നു. കെട്ടിവെച്ച സംഖ്യ നഷ്ടപ്പെട്ടവരാണ് ഇപ്പോഴത്തെ തങ്ങളുടെ ഗതകാല സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നത്.
ബിജെപിയെ സംബന്ധിച്ച് ഉപതെരഞ്ഞെടുപ്പിലെ പരാജയം പൂര്‍വാധികം ശക്തിയോടെ ഒന്നിച്ചുനിന്ന് പൊരുതുന്നതിനുള്ള അവസരമായി കാണാനാകും. ശക്തമായ പ്രതിപക്ഷമുണ്ടായാലെ സദ്ഭരണം നടത്താനുമാകൂ. പാര്‍ട്ടിയും ശക്തിപ്പെടൂ.
മോദി ഭരണത്തിലേറിയിട്ട് 100 ദിവസം മാത്രമേ പിന്നിട്ടിട്ടുള്ളൂ. മോദി തങ്ങളെ സഹായിക്കും എന്ന നിഷ്ക്കളങ്ക ചിന്ത സാധാരണക്കാരില്‍ ഉണ്ടായതാണത്രെ ബിജെപിയുടെ തകര്‍പ്പന്‍ വിജയത്തിനു കാരണമായതെന്നാണ് ”ദേശാഭിമാനി”ക്കാരന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ ഭരണഘടന, ഇന്ത്യന്‍ രാഷ്ട്രീയ ദേശീയത, സോവ്യറ്റ് റഷ്യയില്‍ നിന്നുപകര്‍ന്നു കിട്ടിയ പഞ്ചവത്സര പദ്ധതി, മതനിരപേക്ഷത ഇവയെല്ലാം മോദി തകര്‍ക്കുമത്രെ.
രാഷ്ട്രീയ ദേശീയതയും സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന സാംസ്കാരിക ദേശീയതയും മുഖാമുഖം നില്‍ക്കുന്നുപോലും. ആഗോളവല്‍ക്കരണക്കാലത്ത് ദേശീയതകളെയും ദേശീയ രാഷ്ട്രീയതകളെയും സാമ്രാജ്യത്വം ആക്രമണവിധേയമാക്കുന്നുവെന്നും പരിതപിക്കുന്നു.
പിണറായിയുടെ ഇപ്പോഴത്തെ വിഷമം ആര്‍എസ്എസുകാര്‍ സാമുദായിക സംഘടനകളില്‍ ”നുഴഞ്ഞു”കയറുന്നു എന്ന ആരോപണത്തിലൂടെ തീര്‍ക്കുകയാണ്. അടുത്തയിടെ യുഡിഎഫ് സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ മത-സാമുദായിക സംഘടനാ നേതൃത്വത്തിലേക്ക് പോകരുതെന്ന ചട്ടം ഉണ്ടാക്കി. അത് നടപ്പിലാക്കാന്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല. വൈഎംസിഎ, വൈഡബ്ല്യുസിഎ, മെക്ക, എംഇഎസ് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിനും കൂടാതെ ഹിന്ദു സാമുദായിക സംഘടനകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെയും തടയുന്നതരത്തിലുമായിരുന്നു ആ ഉത്തരവ്. കഴിഞ്ഞ ദിവസം ആ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി മുസ്ലിം നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്ന കാര്യം വാര്‍ത്തയായിരുന്നു. ഏതു പ്രസ്ഥാനത്തെ ലക്ഷ്യം വച്ചായിരുന്നു ഈ ഉത്തരവെന്ന് വ്യക്തമാണ്. സാംസ്കാരിക ദേശീയത ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ചുവരുന്ന സംഘടനയെ ഉദ്ദേശിച്ചുതന്നെ. കേന്ദ്രത്തിലുണ്ടായ ഭരണമാറ്റവും കേരളീയ ജനതയുടെ ചിന്താധാരയിലുള്ള ക്രമാനുഗതമായ മാറ്റവും തീരുമാനം നടപ്പിലാക്കുന്നത് മരവിപ്പിക്കാന്‍ നിര്‍ബന്ധിതമായി എന്നുമാത്രം.
ഭാരതത്തിന്റെ സമ്പന്നവും പ്രാചീനവുമായ സംസ്കാരത്തെക്കുറിച്ച് പഠിക്കുന്നതോ അതില്‍ അഭിമാനിക്കുന്നതോ തെറ്റാണോ? പിറന്നുവീണ നാള് മുതല്‍ വിദേശസഹായം മാത്രമല്ല, വിദേശ ചിന്തയും കടംവാങ്ങി, വിദേശ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രം പ്രവര്‍ത്തിച്ച് ഭാരതസ്വാതന്ത്ര്യസമരത്തെപ്പോലും ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള സിപിഎം ആണ് മോദിയെ വിമര്‍ശിക്കുന്നതെന്ന് ഓര്‍ക്കണം. ഉന്മൂലന സിദ്ധാന്തം ഇന്നും കൈവെടിയാതെ പ്രയോഗിക്കുന്നു. കതിരൂരിലെ മനോജ് വധം വരെ നീണ്ടിരിക്കുന്നു ആ പ്രക്രിയ.
കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെ നയിക്കുന്ന ബിജെപിയെ എതിര്‍ക്കുന്നത് രാഷ്ട്രീയമായി ന്യായീകരിക്കപ്പെടാം. നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതും മനസ്സിലാക്കാം. പക്ഷേ ഭാരതത്തിന്റെ സാംസ്കാരിക പ്രതീകങ്ങളെ ആക്ഷേപിക്കുന്നത് ബോധപൂര്‍വമാണ്. ‘കാവിവല്‍ക്കരണം’ എന്ന ആരോപണം തന്നെ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടും ന്യൂനപക്ഷ വിഭാഗങ്ങളെ ആശങ്കാകുലരാക്കുന്നതിനും വേണ്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: