പൊന്നിന് ചിങ്ങമാസവും തുടര്‍ന്നുള്ള രണ്ടുമൂന്നു മാസങ്ങളും ആണല്ലോ കേരളത്തിന്റെ വസന്തകാലം. പഞ്ഞ കര്‍ക്കടകം കഴിഞ്ഞു, തെളിഞ്ഞ കാലാവസ്ഥയും, ഏറ്റവും അധികം ടൂറിസ്റ്റുകള്‍ വരുന്ന സമയവും. എന്നാല്‍ ഇന്നു കേരളത്തിലെ അന്തരീക്ഷം അത്ര മെച്ചമാണെന്നു പറയാന്‍ വിഷമം. ഇതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. ഏതായാലും ഈ സ്ഥിതിവിശേഷം തരണം ചെയ്യാനും കേരളത്തിന്റെ സ്വാസ്ഥ്യം പരിരക്ഷിക്കുവാനും ഏറ്റവും ആവശ്യമായിട്ടുള്ളത് നാം മാനസികമായ ഒരു സംന്തുലിതാവസ്ഥ വീണ്ടെടുക്കുകയാണ്. ഇതിനെയാണ് നമുക്ക് ആചാര്യന്മാര് ആദ്ധ്യാത്മപ്രവണേന്ദ്രിയം, ആത്മാദിവിജ്ഞാനം എന്നെല്ലാം വിശേഷിപ്പിച്ചിരുന്നത്.
മനസിന്റെ ചാഞ്ചല്യങ്ങളും ബുദ്ധിയും അഹംഭാവവും നിശ്ചലമാക്കുവാനും മനസിനു സ്വാസ്ഥ്യം ലഭിക്കുവാനും ഏറ്റവും ഉത്തമമായിട്ടുള്ള സാധനകളാണ് യോഗമുറകള്‍ അഭ്യസിക്കുന്നതും ധ്യാനം ചെയ്യുന്നതും ഗാനാലാപനവും. അവ മസ്തിഷ്കവും ഹൃദയവും തമ്മില്‍ സമവായം സൃഷ്ടിക്കുകയും മനസും ബുദ്ധിയും തമ്മിലുള്ള ഒരു സുന്ദരമായ സമഞ്ജസസമ്മേളനം സാധ്യമാക്കുകയും ചെയ്യും. അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നാം ഒരു സമ്പൂര്‍ണ സ്നേഹാലയം സൃഷ്ടിക്കണം.
സമ്മര്‍ദ്ദങ്ങളില്‍ നിന്നുണ്ടാവുന്ന സംവേദനങ്ങള്‍, സരവേദനാഡികളിലൂടെ മസ്തിഷ്കത്തിലെ വിവിധ തലങ്ങളില്‍ എത്തിച്ചേരും. അവ ഹൈപ്പോതാലമസ്-ഹൈപ്പേഫിസിസ് കൈവഴികളിലൂടെ അഡ്രിനല്‍ ഗ്രന്ധിയില് എത്തുകയും ദേഹത്തില്‍ വ്യാപകമായ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതാണ് ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണം. രക്താതിമര്‍ദ്ദം, ആസ്തമ, പെപ്റ്റിക് അള്‍സര്‍, ചര്‍മ്മരോഗങ്ങള്‍, മനോരോഗങ്ങള്‍ എന്നിവയെല്ലാം ഈ ഗ്രൂപ്പില്‍പെടും. ഇവയ്ക്കു കളമൊരുക്കുന്നത് പാരാസിംപതറ്റിക നാഡി തലപ്പുകളും അന്തഃസ്രാവിഗ്രന്ഥ പ്രവര്‍ത്തനവും ആണ്. അവയില്‍ ഉണ്ടാകുന്ന കെമിക്കല്‍ യൗശികങ്ങളാണ് ഇതിന്റെ അടിസ്ഥാനം.
ഹൈപ്പോതാലമസിലെ സെന്ററുകളില്‍ പ്രവര്‍ത്തിച്ച് ഇവയുടെ പ്രവര്‍ത്തനം മരവിപ്പിക്കുവാന്‍ കഴിവുള്ള ഓപ്പിയോയ്ഡ് വസ്തുക്കളെ സൃഷ്ടിക്കുവാന്‍ ധ്യാനത്തില്‍ നിന്നും പ്രചോദനങ്ങള്‍ക്കു സാധ്യമാണ്. ഇവയുടെ പ്രവര്‍ത്തനം കഞ്ചാവിന് തുല്യമാണ്. അവ ഓപ്പിയത്തിന് തുല്യമായ സാന്ത്വനാനുഭവങ്ങള്‍ നല്കുമ്പോള്, കഞ്ചാവിന്റെ അടിമത്തമോ, മറ്റു വൈകല്യങ്ങളോ സൃഷ്ടിക്കുന്നില്ലതാനും. അങ്ങനെ യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഒരു സാന്ത്വനഫലം നമുക്ക് പ്രകൃതി കനിഞ്ഞരുളിയിരിക്കുകയാണ്. ഇത്തരത്തിലുള്ള മനുഷ്യന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോഴാണ് മറവിരോഗം ഉണ്ടാകുന്നത്. കാലാകാലമായി നമുക്ക് അറിവുള്ള ഈ രോഗത്തിന് പാശ്ചാത്യര്‍ നല്‍കിയതാണ് ‘അല്‍ഷിമേഴ്സ് രോഗം’ എന്ന ഓമനപ്പേര്.
ഇത്തരം സാന്ത്വനഫലം ലഭിക്കുവാനാണ് യോഗമുറകളും ധ്യാനങ്ങളും അനുഷ്ഠിക്കുകയും കീര്‍ത്തനങ്ങള്‍, കവിതകള്‍ എന്നിവ ചൊല്ലുകയും സംഗീതം ആലപിക്കുകയും മറ്റും ചെയ്യുന്നത്. അടുത്തകാലം വരെ നമ്മള്‍ക്കു രണ്ടു വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട രണ്ടു വിശ്വാസങ്ങള്‍.
1). കാണാപാഠം പഠിക്കുന്നതു നന്നല്ല. കുട്ടികളെ എല്ലാ കാര്യങ്ങളും വിശകലനം ചെയ്തു മനസിലാക്കിക്കൊടുക്കുവാന്‍ മാത്രമേ പാടുള്ളൂ എന്നു ഞങ്ങളെല്ലാം കുട്ടികളായിരുന്ന സമയത്ത് ഗുണകോഷ്ഠം കാണാപാഠം 2×2=4 എന്നു തൊട്ട് 16×16=256 എന്നു വരെ ദിവസേന ചൊല്ലുകയും ചെയ്തിരുന്നു. ഇന്ന് ഡെസിമല്‍ സിസ്റ്റം വന്നിട്ടും കാല്‍ക്കുലേറ്റര്‍ ഉണ്ടെങ്കിലേ കുട്ടികള്‍ക്കു ചെറിയ കണക്കുകള്‍ കൂടി ചെയ്യാന്‍ സാധ്യമാവുകയുള്ളൂ. കംപ്യൂട്ടറും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ഇ-മെയിലും എസ്എംഎസും എല്ലാ വന്നതുകൊണ്ട് ഇന്ന് കുട്ടികള്‍ക്ക് ധാരാളം ഇന്‍ഫര്‍മേഷന്‍ അഥവാ വിവരങ്ങള്‍ സമ്പാദിക്കുവാന്‍ കഴിയുന്നുണ്ട് എന്നത് തീര്‍ച്ചയായും വലിയ ഒരു കാര്യമാണ്. അഭിമാനാര്‍ഹമാണ്. അതേമാതിരി ട്വിറ്ററും ഫേസ്ബുക്കും മറ്റും ഉപയോഗിക്കുന്ന കുട്ടികള്‍ കാളിദാസ കവിതകളോ ആശാന്റെയോ വള്ളത്തോളിന്റെയോ ശ്ലോകങ്ങളും ഷേക്സ്പിയറിലെ ആന്റണിയുടെ ഒറേഷനോ ഗോള്‍ഡ്സ്മിത്തിന്റെ ‘ഡെസര്‍ട്ടഡ് വില്ലേജോ’ കാണാപാഠം പഠിക്കാറില്ല. പക്ഷേ അടുത്ത കാലത്തു നടത്തിയ ശാസ്ത്രീയപഠനങ്ങള്‍ ഈ മിഥ്യ തകര്‍ത്തിരിക്കുകയാണ്. കാണാപാഠം പഠിക്കുന്നതു സന്തുലിതാവസ്ഥക്ക് ഒരു ദോഷവും ചെയ്യുന്നില്ലെന്നു മാത്രമല്ല, നല്ലതാണ് എന്ന് പോലും ആണ് പുതിയ കണ്ടുപിടിത്തം. ഇന്‍ഫര്‍മേഷന്‍ മാത്രം ലഭിച്ചതുകൊണ്ട് മേധാശക്തി വര്‍ദ്ധിക്കുകയില്ലെന്നും മസ്തിഷ്കമാകുന്ന കംപ്യൂട്ടറില്‍ സൂക്ഷിക്കുന്ന അറിവും പ്രയോജനപ്രദമാണ് എന്നും ആണ് പുതിയ കാഴ്ചപ്പാട്.
2). മറ്റൊരു ശാസ്ത്രീയ വിശ്വാസം, ദേഹത്തിലെ എല്ലാ കോശങ്ങള്‍ക്കും (ഉദാ: അസ്ഥികോശം, പേശിസെല്) നാശം സംഭവിച്ചാല്‍ വീണ്ടും വളരാന്‍ സാധിക്കും എന്നായിരുന്നു. ഈ നിയമത്തിന് ഒരേ ഒരു അപവാദം നാഡീകോശങ്ങള്‍ മാത്രമായിരുന്നു. ഒരു ഒടിഞ്ഞ എല്ലു കൂടിച്ചേരും, പക്ഷേ, ഒരു നാഡി മുറിച്ചാല്‍ അത് കൂടിച്ചേരുന്ന പ്രശ്നമില്ല എന്നതാണ് ഈ വിശ്വാസം ഉറപ്പിച്ചതും. എന്നാല്‍ അടുത്ത കാലത്ത് ഇംഗ്ലണ്ടിലും അമേരിക്കയിലും മറ്റു ന്യൂറോളജിസ്റ്റുകള്‍ നടത്തിയ പഠനങ്ങളില്‍ മസ്തിഷ്കത്തിലെ ഹൈപ്പോതാലമസിലും, ലിംബിക് സിസ്റ്റത്തിലുമുള്ള സെല്ലുകള്‍ക്കു പരിമിതമായ പുനരുജ്ജീവനം സാധ്യമാണ് എന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ഈ രണ്ടു കാര്യങ്ങളും ഇത്രയും വിശദമായി പറയാന്‍ കാരണം അവ നമുക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതു കൊണ്ടാണ്. കഴിഞ്ഞ പത്തു കൊല്ലമായി, നമ്മളെ പരിഭ്രമിപ്പിക്കുന്ന ഒരു രോഗമാണ് അല്‍ഷിമേഴ്സ് രോഗം. അത്രവേഗം നരച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ വൃദ്ധരുടെ എണ്ണം അധികമാവുന്നതോടുകൂടി ഈ രോഗത്തിന്റെ വൈഷമ്യങ്ങള്‍ വര്‍ദ്ധിക്കുമെന്നത് അവിതര്‍ക്കിതമാണ്. ചെറുപ്പത്തില്‍ ഉണ്ടാകുന്ന ഒരു രോഗമല്ല ഇത്. ചില സിനിമകള്‍ നാട്ടുകാരെ അങ്ങനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ഇത് അടുത്ത കാലത്ത് ഒരു യൂറോപ്യന്‍ ഡോക്ടര്‍ കണ്ടുപിടിച്ച രോഗമൊന്നുമല്ല. നമ്മുടെ ആചാര്യന്മാര് എത്രയോകാലം മുമ്പേ വിവരിച്ചിട്ടുള്ള ഒരു സ്ഥിതിവിശേഷമാണ്.
ഏതായാലും മറ്റെല്ലാ രോഗങ്ങളെപ്പോലെയും ഈ രോഗവും വന്നിട്ടു ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കുവാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. കാരണം രോഗം വന്നു നാഡീജംഗ്ഷനുകളില് ഗ്ലയര്‍ ടിഷ്യു അടിഞ്ഞു കൂടിയതിന് ശേഷം ചികിത്സ പ്രായേണ നിഷ്ഫലമാണ്. രോഗം വന്ന ഒരു വ്യക്തിക്കു സേവനവും സ്നേഹവും നല്കുവാന് മാത്രമേ നമുക്ക് കഴിയുകയുള്ളൂ. കൂട്ടുകുടുംബ വ്യവസ്ഥിതി നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇതിന് കൂട്ടായ സാമൂഹ്യശ്രമം അനിവാര്യമാണ്.
മനുഷ്യനു ശാരീരിക വ്യായാമം പോലെത്തന്നെ മാനസിക വ്യായാമവും അത്യാവശ്യമാണ്. കായിക വ്യായാമം ചെയ്യുമ്പോള്‍ എല്ലാ പേശികള്‍ക്കും ജോലി നല്‍കണം. അതേപോലെ തന്നെയാണ് മാനസിക വ്യായാമവും ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രം തീവ്രമായി വ്യാപരിക്കുകയും മറ്റുള്ളവയില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ് ഈ രോഗം വരാന്‍ കൂടുതല്‍ സാധ്യത.
ഉദാഹരണത്തിന് കംപ്യൂട്ടറില്‍ വിദഗ്ധനായ ഒരു വ്യക്തി, നൂറുശതമാനം സമയവും അതില്‍ തന്നെ ചെലവഴിച്ചാല്‍, മറ്റ് കാര്യങ്ങള്‍ കാലക്രമത്തില്‍ മറക്കുന്നതില്‍ അത്ഭുതമില്ല. അതുകൊണ്ടാണ് കലാസാഹിത്യ കാര്യങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും സേവനമേഖലകളിലും പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ താരതമ്യേന ഈ രോഗത്തില്‍ നിന്നു രക്ഷപ്പെടുന്നത്. ധ്യാനം, കീര്‍ത്തനാലാപനങ്ങള്‍, ആദ്ധ്യാത്മികഗ്രന്ഥപാരായണം (അത് ഏതു മതഗ്രന്ഥമായാലും ശരി) എന്നിവയെല്ലാം അല്‍ഷിമേഴ്സ് രോഗം വരാതിരിക്കാന്‍ സഹായിക്കും. വെറുതെ കുറെ കാര്യങ്ങള്‍ (ശ്ലോകങ്ങളോ സാഹിത്യശകലങ്ങളോ, എന്തുമാവാം) കാണാപാഠം പഠിക്കുകയും അവ വീണ്ടും വീണ്ടും ഉരുവിടുകയും ചെയ്യുന്നതുപോലും മസ്തിഷ്കത്തിലെ ഇഇജി തരംഗങ്ങളെ ക്രമപ്പെടുത്തുകയും ദേഹത്തിലെ അഡ്രിനലിന്‍ ഉള്‍പ്പെടെയുള്ള കാറ്റക്കോള്‍ അമൈനുകളുടെ അളവും കുറക്കുകയും ചെയ്യും എന്നു ഞങ്ങള്‍ മദ്രാസ് മാഗ്നറ്റോ ബയോളജി സെന്ററില്‍ നടത്തിയ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. നാം മരണം വരെ പുതിയ കാര്യങ്ങള്‍ പഠിക്കുവാനും നൂതനങ്ങളായ അറിവുകള്‍ നേടാനും ശ്രമിക്കണം.
“കാമ ക്രോധലോഭ മോഹാദികളാലൊന്നുമേ വിഘ്നം കാര്യസാദ്ധ്യത്തിനുണ്ടാകാതെ
സ്വച്ഛമാം ആത്മാവോടും, മാന്യ മാനിത്വം കൊണ്ടും നിശ്ചലനാകുന്നവന്‍ പണ്ഡിതനറിക” എന്നാണല്ലോ വിദുരവാക്യം. നിശ്ചലന്‍ എന്നാല്‍ സമതുലിതാവസ്ഥയില്‍ എത്തിച്ചേര്ന്നവനെന്നാണര്ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: