യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം കേരളത്തെ സാമ്പത്തിക ഗുരുതരാവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. 2013-14 ലെ കടം 1,16,577 കോടിയാണ്. പ്രതിവര്‍ഷം 80,000 കോടി രൂപ ഗള്‍ഫില്‍ കഷ്ടപ്പെടുന്ന മലയാളികള്‍ കേരളത്തിലേക്കയക്കുന്നു. പക്ഷേ സര്‍ക്കാരിന്റെ ധൂര്‍ത്തും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിന്റെയും അനാവശ്യ ചെലവും കേരളത്തിന്റെ സാമ്പത്തികഭാരം കൂട്ടുന്നു. രണ്ടുവര്‍ഷം ഒരു മന്ത്രിയുടെ പിഎ ആയാല്‍ അയാള്‍ക്ക് ആ ജീവനാന്ത പെന്‍ഷനുപോലും അര്‍ഹതയുണ്ട്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന കേരളത്തിലെ വെള്ളക്കരം കൂട്ടാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ബിപിഎല്‍ ഇതര വിഭാഗത്തിന്റെ 15,0000 ലിറ്റര്‍വരെ വെള്ളക്കര വര്‍ധന ഇപ്പോള്‍ ഒഴിവായി. പക്ഷേ 15,000 ലിറ്റര്‍ മുതല്‍ 20,000 രൂപവരെ കിലോലിറ്ററിന് ആറുരൂപയായിരിക്കും ഇനി നിരക്ക്. വര്‍ഷംതോറും 992 കോടി രൂപയാണ് ജല അതോറിറ്റിയുടെ ചെലവ്. വരവ് 440 കോടിയും. വെള്ളത്താല്‍ ചുറ്റപ്പെട്ട കേരളത്തില്‍ കുടിവെള്ളം കിട്ടാക്കനിയാകുമോ? സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ആശ്രയിക്കുന്നത് ഓവര്‍ഡ്രാഫ്റ്റാണ്. പക്ഷേ ഈ അറിവ് സര്‍ക്കാരിന്റെ അനിയന്ത്രിത ചെലവുകളെ നിയന്ത്രിക്കാന്‍ പ്രേരകമാകുന്നില്ല. ഇപ്പോള്‍ കെഎസ്ആര്‍ടിസിയിലെ 1200 ലധികം സംവരണ ഒഴിവുകള്‍ നികത്താനുള്ള നീക്കം തുടരുകയാണ്. കെഎസ്ആര്‍ടിസിയില്‍ ഒഴിവുകളില്ലെന്നായിരുന്നല്ലോ സര്‍ക്കാര്‍ വാദം. കേരളത്തിലെ വിലക്കയറ്റം ജനജീവിതം ദുസ്സഹമായിരിക്കെയാണ് സര്‍ക്കാര്‍ വെള്ളക്കരവും ചുമത്താന്‍ തയ്യാറായത് എന്നത് തെളിയിക്കുന്നത് ജനദുരിതത്തോടുള്ള സര്‍ക്കാരിന്റെ നിസ്സംഗതയാണ്. കാണം വിറ്റും ഓണം ഉണ്ട മലയാളിക്ക് കുടിവെള്ളം പോലും നിഷേധിക്കാനാണ് സര്‍ക്കാര്‍ നീക്കം.
സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാവുന്ന നടപടികള്‍ നടപ്പാക്കുന്നതിനു മുന്‍പ് അതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ കൂടി അജണ്ടയിലുണ്ടാകണം. കേരളത്തിലെ ഏറ്റവും വലിയ റവന്യൂദാതാവ് മദ്യമായിരുന്നു. പെട്ടെന്നുള്ള മദ്യനിരോധനം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മദ്യനിരോധനംകൊണ്ട് മദ്യവില്‍പ്പനയില്‍ ഒരു കുറവും വന്നിട്ടില്ല എന്നിരിക്കെ ഇതിനുശേഷമുള്ള സാമ്പത്തിക പ്രതിസന്ധി ദുരൂഹമാണ്. ഭൂമി, തോട്ടം ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, ആഡംബര കാറുകള്‍, വലിയ ഫഌറ്റുകള്‍ മുതലായവയ്ക്കുള്ള നികുതികൂട്ടാന്‍ തീരുമാനിച്ചശേഷവും ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ 900 കോടി രൂപ അധികമാണ്. എന്നിട്ടും കൂടുതല്‍ ധനസമാഹരണത്തിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു! സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും മനുഷ്യത്വരഹിതമായ നടപടി സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ ചെലവ് കുത്തനെ വര്‍ധിപ്പിച്ചതാണ്. സര്‍ക്കാര്‍ ആശുപതികളെ ആശ്രയിക്കുന്നവരില്‍ അധികവും പാവങ്ങളാണ്. ഇപ്പോള്‍ ആശുപത്രി സേവനങ്ങള്‍ക്ക് 15 മുതല്‍ 50 ശതമാനംവരെ അധികനികുതി ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വാടക, രോഗികള്‍ നല്‍കേണ്ട തുക, ഡിസ്പെന്‍സറി ചാര്‍ജ് എന്നിവ എല്ലാം കൂടിയിട്ടുണ്ട്. ഇനിമുതല്‍ നിലവില്‍ ആയിരം രൂപ നല്കേണ്ടിടത്ത് 1500 രൂപ നല്‍കണം. എല്ലാ വകുപ്പുകളിലും സേവനനിരക്ക് വര്‍ധിപ്പിക്കുന്നതോടെ 369 കോടി രൂപ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
പാവങ്ങളുടെ രക്തം ഊറ്റിക്കുടിച്ചുണ്ടാക്കുന്ന നികുതിപ്പണം രാഷ്ട്രീയ ശുപാര്‍ശയില്‍ നികുതികള്‍ തടഞ്ഞുവെക്കപ്പെടുന്നു. ഉയര്‍ന്ന വരുമാനമുള്ള കര്‍ഷകര്‍, വന്‍കിട ഹോട്ടല്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ നികുതിവെട്ടിപ്പ് യഥേഷ്ടം. അവരെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ വ്യഗ്രത. എത്ര ജനായത്ത ബോധമുള്ള സര്‍ക്കാര്‍! വിദ്യാഭ്യാസ മേഖലയിലെ ട്യൂഷന് ഫീ, സ്പെഷ്യല്‍ ഫീ, ലബോറട്ടറി ഫീ, മാഗസിന് ഫീ മുതലായവ വര്‍ധിപ്പിച്ചിട്ടില്ല എന്നത് മഹാഭാഗ്യം. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നികുതി വര്‍ധനയില്ല. മുഖ്യമന്ത്രിയും കൂട്ടരും മറന്നുപോയതാവും. ഡീസല്‍ പെട്രോള്‍ വില വര്‍ധന സാധാരണ ജനങ്ങളെ ദുരിതക്കയത്തിലാക്കിയിരുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരംവരെ എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കേണ്ടി വന്നപ്പോള്‍ വീട്ടമ്മമാരുടെ കണ്ണില്‍നിന്നും വെള്ളമൊഴുകിയത് പുക കാരണമല്ല, ഓരോ ദിവസവും ജീവിതം എങ്ങനെ തള്ളിനീക്കും എന്ന ഭീതിയിലാണ്. ജനങ്ങളുടെ ദുരിതം കാണാന്‍ കണ്ണില്ലാത്ത സര്‍ക്കാര്‍ കയ്യടിനേടാന്‍ പറ്റിയ നടപടികള്‍ കൈക്കൊണ്ട് തന്മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാനും ജനങ്ങളെ പീഡിപ്പിക്കുന്നു. പക്ഷെ മന്ത്രിമാരുടെയും പിഎമാരുടെയും ആഡംബര ജീവിതം തുടരുന്നു. അവരുടെ കാറുകളുടെ ദുരുപയോഗവും കൂടുന്നു. കേരള യാത്ര നടത്തി ജനങ്ങളെ പാട്ടിലാക്കാം എന്ന ധാരണയില്‍ ഇനി അതിന് മുതിരുന്നവര്‍ രണ്ടാമതൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: