അടുത്ത കാലത്ത് എറണാകുളത്ത് നടന്ന ഒരു സെമിനാറില്‍ ഒരു പ്രമുഖ അഭിഭാഷകന് പറഞ്ഞ കാര്യം ഞാനിവിടെ പകര്‍ത്തുകയാണ്. സുപ്രീംകോടതിയിലെ പ്രമുഖനായ മുന്‍ജഡ്ജിയുടെ മകന്റെ സ്വകാര്യ സംഭാഷണത്തിലെ വരികളാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. ‘അടുത്ത 10 കൊല്ലത്തേ്ക്ക് ഭാരതത്തിലെ എല്ലാ ഹൈക്കോടതികളിലും ഞങ്ങളുടെ ജഡ്ജിമാരായിരിക്കും’ ഇത് ഈയടുത്ത് നടന്ന സംഭവമാണ്. ഒരു കുറ്റവാളിയുടെ ജീവനെടുക്കാനുള്ള അധികാരം ഇന്ന് നിയമം കല്പ്പിച്ചു നല്‍കിയിരിക്കുന്നത്, ന്യായാധിപന്മാര്ക്ക് മാത്രമാണ്. പല നാടുകളിലും ഇവരെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായിട്ടാണ് കണക്കാക്കുന്നത്. ഭാരതത്തിലും ഇവര്‍ക്ക് ദൈവീകപരിവേഷം ഒരു കാലത്തുണ്ടായിരുന്നു എന്നതും വസ്തുതയാണ്.
സ്വതന്ത്ര ഭാരതത്തില്‍ ആരോപണം നേരിടേണ്ടി വന്ന ആദ്യത്തെ ജഡ്ജിയായിരുന്നു ജസ്റ്റിസ് സിന്‍ഹ. 1949ല്‍ ഇദ്ദേഹത്തെ ഇംപീച്ച് ചെയ്യുകയുണ്ടായി. ഇംപീച്ച് ചെയ്യപ്പെട്ട ഇന്ത്യയിലെ ഏക ന്യായാധിപനും ഇദ്ദേഹമാണ്. 1979 ല്‍ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് വീരസ്വാമിക്കെതിരെ അന്നത്തെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുണ്ടായി. എഴുപത് ലക്ഷം രൂപ കൈക്കൂലിയായി സ്വീകരിച്ചതിനാണ് 1995 ല്‍ ബോംബെ ഹൈക്കോടതിയി ജഡ്ജിയായിരുന്ന എം. എം. ഭട്ടാചാര്‍ജിയെ നിര്‍ബന്ധമായി രാജിവപ്പിച്ചത്. 1996-ല്‍ കല്‍ക്കട്ട ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന അജിത് സെന്‍ ഗുപ്തയെ മുംബൈ അധോലോകവുമായി ബന്ധമുണ്ടായിരുന്ന പ്രതികള്‍ക്ക് നിയമം ലംഘിച്ച് ജാമ്യം നല്‍കിയതിന്, അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റിനു ശേഷം അറസ്റ്റ് ചെയ്യുകയുണ്ടായി.
2000 ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എ. എസ്.ആനന്ദ്, അദ്ദേഹത്തിന്റെ ഭാര്യക്കും, ഭാര്യാ മാതാവിനും അനുകൂലമായി രണ്ടു പതിറ്റാണ്ടായി ‘ആമൃൃലറ യ്യ ഘശാശമേശേീി’ ആയിരുന്ന കേസിനെ പുനരുജ്ജീവിപ്പിക്കാന്‍ കീഴ്കോടതി ജഡ്ജിയോടാവശ്യപ്പെട്ട സംഭവം നടന്നത്. 2002-ലാണ് ഡോ: സ്മിതാ മാളവ്യ എന്ന സ്ത്രീയെ കേസ് അനുകൂലമാകാന്‍ ലൈംഗികവേഴ്ചയ്ക്ക് പ്രേരിപ്പിച്ച കുറ്റത്തിന് രാജസ്ഥാന് ഹൈക്കോട തിയിലെ ജസ്റ്റിസ് അരുണ്മദന് രാജിവയ്ക്കേണ്ടിവന്നത്.
പഞ്ചാബ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരായ എം. എല്‍. സിംഗ്, മെഹ്തബ്സിംഗ് ഗില്‍, അമര്ബിര്സിംഗ് എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം, മക്കളേയും ബന്ധുക്കളെയും പിപിഎസ്സി നടത്തുന്ന പരീക്ഷയില്‍ ഉയര്‍ന്ന സ്ഥാനത്തെത്തിക്കുന്നതിന് പിപിഎസ്സി ചീഫ് ആര്. പി സിന്ധുവില്‍ നിന്നും സഹായം നേടിയതിനായിരുന്നു. കര്‍ണ്ണാടക ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരെ രണ്ട് വനിതാ അഭിഭാഷകരോടൊപ്പം റിസോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തെങ്കിലും അവര്‍ക്ക് പിന്നീട് ക്ലീന്‍ ചീട്ട് നല്കുകയുണ്ടായി. ഇതൊന്നും പക്ഷെ ജുഡീഷ്യറിയുടെ വിശ്വസ്തതയ്ക്കും, അംഗീകാരത്തിനും കോട്ടംവരുത്തിയിട്ടില്ല.
ഇന്നും ജനങ്ങളുടെ അവസാനത്തെയും ആദ്യത്തേയും ആശ്രയകേന്ദ്രം ജുഡീഷ്യറി തന്നെയാണ്. രാഷ്ട്രീയത്തില്‍ വന്നിരിക്കുന്ന അപചയവും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ദുഷ്പ്രമാണിത്വവും പെട്ടെന്ന് സമ്പന്നനാകാനുളള പൗരന്റെ അത്യാഗ്രഹവുമെല്ലാം സാമൂഹ്യജീവിതത്തെയും, സമൂഹത്തെ ഒട്ടാകെ തന്നെയും ജീര്‍ണ്ണത ബാധിക്കുകയും ഏതു കാര്യങ്ങള്‍ നേടുവാനും വളഞ്ഞ വഴികള്‍ തെരെഞ്ഞെടുക്കേണ്ടിവരുമെന്ന കീഴ്വഴക്കവും സാമാന്യ ജനങ്ങളുടെ ഇടയില്‍ വ്യാപകമായി സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
വളരെയധികം വര്‍ഷം ഒരു പാര്‍ട്ടി തന്നെ ഭരണനേതൃത്വത്തില്‍ ഇരുന്ന ഒരു നാടാണ് നമ്മുടെത്. സ്വാഭാവികമായും ഭരിക്കുന്ന പാര്‍ട്ടിക്കും അതിന് നേതൃത്വം നല്‍കിയിരുന്ന ഒരു കുടുംബത്തിനും ജനങ്ങള്‍ തെരഞ്ഞെടുത്ത ജനങ്ങളുടെ ദാസന്മാര് എന്ന ജനാധിപത്യത്തിന്റെ തത്വത്തെ ധിക്കരിച്ചു കൊണ്ട് സ്വയം രാജാധികാരം കൈയ്യാളുന്ന ആളുകള്‍ ആണ് തങ്ങള്‍ എന്ന് തോന്നുകയും, അതിനനുസരിച്ച് തന്നെ അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അതിന്റെ അന്തിമഫലമായിരുന്നു അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975-ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ.
തനിക്കെതിരെ ശബ്ദമുയര്‍ത്തിയ പ്രസ്ഥാനങ്ങളെ നിരോധിച്ചും, നേതാക്കന്മാരെ തുറങ്കിലാക്കിയും അവര്‍ രാജശാസനം നടപ്പിലാക്കിയത്. ഭരണസ്ഥാപനങ്ങള്‍ മാത്രമല്ല ഭാരതത്തിലെ വിരലിലെണ്ണാവുന്ന, ഇന്ത്യന്‍ എക്സ്പ്രസ്സ് പോലെയുള്ള മാധമങ്ങളൊാഴിച്ച് എല്ലാ മാധ്യമങ്ങളും അതിവേഗത്തില്‍ അവരുടെ സ്മൃതിപാഠകരായി മാറി. പക്ഷെ ഈ അന്ധകാരത്തിലും ജനങ്ങളുടെ വെളിച്ചമായി മാറാന്‍ അന്നത്തെ ഇന്ത്യന്‍ ജുഡീഷ്യറിക്ക് സാധിച്ചിരുന്നു എന്നത് ഇന്ത്യാ ചരിത്രത്തിലെ തന്നെ രജതരേഖയാണ്. വാസ്തവത്തില്‍ അന്നു സംഭവിച്ച കാര്യങ്ങളുടെ പരിണിത ഫലമായിരുന്നു ജഡ്ജിമാരുടെ നിയമനത്തിനു വേണ്ടിയുളള കൊളീജിയത്തിന്റെ സൃഷ്ടി. ഞങ്ങളുടെ ആളുകളെ ഞങ്ങള്‍ തന്നെ നിശ്ചയിച്ചുകൊള്ളാമെന്ന ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ദൃഢീകരിച്ച രൂപമായിരുന്നു ‘കൊളീജിയം’. ഇന്ന് സാധാരണ ജനങ്ങള്‍ക്കും ഈ പദം സുപരിചിതമാണ്.
സുതാര്യതയുടെ തരിമ്പുപോലും ഇല്ലാതെയായിരുന്നു അതിന്റെ പ്രവര്‍ത്തനം. പലപ്പോഴും കൊളീജിയം രാഷ്ട്രീയ യജമാനന്മാരുടെ പാര്‍ശ്വവര്‍ത്തികള്‍ക്ക് സ്ഥാനങ്ങള്‍ നല്കാന് വരെ തയ്യാറായിരുന്നു എന്നുള്ളതും വസ്തുതയാണ്. ജസ്റ്റിസ്.വി.ആര്. കൃഷ്ണയ്യരെപ്പോലെയുളള പ്രമുഖരായ മുന്‍ ന്യായാധിപന്മാരും രാംജത്മലാനി തുടങ്ങിയ പ്രമുഖ അഭിഭാഷകരും കൊളീജിയത്തിനെതിരെ ശബ്ദമുയര്‍ത്തിയവരാണ്. സ്വാഭാവികമായും അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന് ഇത് അംഗീകരിക്കേണ്ടി വരുകയും അതിന്റെ ഭാഗമായി രൂപം കൊളളുകയും ചെയ്തതാണ് നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ്സ് കമ്മീഷന് എന്ന ആശയം.
നേരത്തെ സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ തന്നെ നടത്തിയിരുന്ന നിയമനങ്ങള്‍ ഇനിമുതല്‍ സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റീസ് അടക്കമുളള മൂന്ന് ജഡ്ജിമാരും, നിയമ മന്ത്രിയും, മറ്റ് രണ്ട് പ്രമുഖ വ്യക്തികളുമടങ്ങിയ കമ്മീഷന് ആയിരിക്കും നടത്തുക. സുപ്രീം കോടതിയിലെയും, ഹൈക്കോടതികളിലെയും നിയമനം മാത്രമല്ല അവരുടെ അധികാരകയറ്റവും സ്ഥലംമാറ്റവുമെല്ലാം നിശ്ചയിക്കുന്നത് ഈ കമ്മീഷന് ആയിരിക്കും.
ഭാരതത്തില്‍ മാത്രമാണ് ജഡ്ജിമാരെ നിയമിക്കുന്നതിന് കൊളീജിയം സമ്പ്രദായം നിലവിലുണ്ടായിരുന്നത്. അതിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് നേരത്തെ വിശദീകരിച്ചിട്ടുളളതാണ്. അമേരിക്കയില്‍ കീഴ്ക്കോടതി ജഡ്ജിമാരെ ജനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഇംഗ്ലണ്ടില്‍ നിലവിലുളള അപ്പോയിന്റ്മെന്റ്സ് കമ്മീഷന് ജഡ്ജിമാരുടെ നിയമനത്തിനുവേണ്ടി അഭിഭാഷകരില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നു. ഇതെല്ലാം ഈ സമ്പ്രദായത്തിന്റെ സുതാര്യതയെയാണ് കാണിക്കുന്നത്.
ഇതൊക്കെയാണെങ്കിലും ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ്സ് കമ്മീഷന്റെ വിശ്വാസ്യതയെ സംബന്ധിച്ചും, പ്രവര്‍ത്തനത്തെ സംബന്ധിച്ചും ധാരാളം സംശയങ്ങളും വിഭിന്നാഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. നിയമ മന്ത്രിയെ ഇതിലുള്പ്പെടുത്തരുതെന്നാണ് രാംജത്മലാനിയെപ്പോലെയുളള നിയമവിദഗ്ധരുടെ അഭിപ്രായം. അംഗസംഖ ഏഴായി ഉയര്‍ത്തണമെന്നും അതില്‍ നാലുപേര്‍ ജഡ്ജിമാര്‍ അല്ലാത്തവരായിരിക്കണമെന്നും അഭിപ്രായമുണ്ട്. കമ്മീഷണനിലെ അംഗങ്ങളുടെ ബന്ധുക്കള്‍ ഹൈക്കോടതികളിലോ സുപ്രീം കോടതിയിലോ പ്രാക്ടീസ് ചെയ്യരുതെന്നും പറയുന്നവരുണ്ട്. കമ്മീഷന് വേണ്ടി വാദിക്കുന്നവര്‍ തന്നെയാണ് ഈ പരാമര്‍ശങ്ങളും നടത്തിയിട്ടുളളത്.
എന്തൊക്കെയായാലും പുതിയ ബില്ലിനെ പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് അത് നിയമാമാകുമെന്നുറപ്പാണ്. സുപ്രീം കോടതിയിലെ തന്നെ ജഡ്ജിമാരുടെ വിയോജിപ്പിനെ വിസ്മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. ഈ സമ്പ്രദായത്തിന് ഉണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങളെയെല്ലാം അതാതു സമയത്ത് ഉചിതമായ നടപടികളിലൂടെ നവീകരിക്കുകയും നിലനിര്‍ത്തുകയും ചെയ്യാമെന്ന ശുഭാപ്തി വിശ്വാസമാണ് ബില്ലിനെ അനുകൂലിക്കുന്നവര്ക്കിടയിലുളളത്. അതോടൊപ്പം തന്നെ കാലപ്പഴക്കത്തില്‍ ഇതിനും അപചയം സംഭവിച്ചേക്കാം എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. പക്ഷേ കാര്യങ്ങള്‍ പഴയതുപോലെ ഇരുമ്പു മറയ്ക്കുളളിലായിരിക്കില്ല എന്ന് നമുക്ക് ആശ്വസിക്കാം. കാരണം കൊളീജിയത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ ശബ്ദിക്കാന്‍ സാധിക്കാത്ത രണ്ട് ജഡ്ജിമാരാണ് സമിതിയിലുണ്ടായിരുന്നത്. എത്രതന്നെ ശക്തമായ വിയോജിപ്പുണ്ടായാലും അതിനെതിരെ ശബ്ദിക്കാന്‍ സാധിക്കാത്ത തരത്തിലുളള കീഴുദ്യോഗസ്ഥ മനോഭാവവും, പുറംലോകമറിഞ്ഞ് ജുഡീഷ്യറിയുടെ അന്തസ്സിനെ ഇടിച്ചു താഴ്ത്താതിരിക്കാനുളള ധാര്‍മ്മിക ബോധവുമായിരുന്നു അവരെ നയിച്ചിരുന്നത്.
മദ്രാസ് ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് സ്ഥാനക്കയറ്റം നല്‍കിയതിലുണ്ടായിരുന്ന പക്ഷപാതിത്വത്തെക്കുറിച്ച്, വിരമിച്ചതിനു ശേഷം വിളിച്ചുപറയുന്നതിനു പകരം സംഭവം നടന്നകാലത്ത് ജസ്റ്റിസ് കട്ജു എതിര്‍ക്കാതിരുന്നതില്‍ പലരും അദ്ദേഹത്തെ ചോദ്യം ചെയ്തത് ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. പുതിയ സമ്പ്രദായത്തില്‍ അതിന് മാറ്റംവരാന്‍ പോകുകയാണ്. കാരണം കീഴുദ്യോഗസ്ഥന്മാരല്ലാത്തവരും സംശുദ്ധമായ വ്യക്തിത്വത്തനുടമകളുമായ രണ്ടു പേരും കൂടി അതില്‍ അംഗങ്ങളായിരിക്കുന്നു. നിയമന കാര്യത്തിലോ സ്ഥാനകയറ്റത്തിലോ സ്ഥലംമാറ്റത്തിലോ എന്തെങ്കിലും അഴിമതിയോ സ്വജനപക്ഷപാതമോ രാഷ്ട്രീയ ഇടപെടലോ ഉണ്ടായാല്‍ അതില്‍ വിയോജിക്കാനും അത് ഉറക്കെ വിളിച്ചുപറയുവാനും അവര്‍ക്ക് സാധിക്കും.
പ്രശസ്ത നിയമചിന്തകനായ ജോണ്‍ റൗള്‍സിന്റെ Veil of Ignorance Theory യെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തി ഈ ലേഖനം അവസാനിപ്പിക്കുകയാണ്. ഏറ്റവും കാര്യക്ഷമമായ നിയമ സംവിധാനം എങ്ങനെ നടപ്പില്‍ വരുത്താം എന്നാണ് അദ്ദേഹം പറയുന്നത്. സുശക്തവും പ്രായോഗികവുമായ ഈ നിയമസംവിധാനം സൃഷ്ടിക്കാന്‍ പോകുന്ന സമിതിയിലെ അംഗങ്ങള്‍ എല്ലാ സാമൂഹ്യ പ്രശ്നങ്ങളെയും നിയമത്തെയുംകുറിച്ച് അറിവുള്ള, സമൂഹത്തിലെ എല്ലാ ശ്രേണികളുടേയും പ്രതിനിധികള്‍ ആയിരിക്കും. പക്ഷെ സമിതിയി ലെത്തുമ്പോള്‍ അവര്‍ ആരെ അല്ലെങ്കില്‍ ഏതു ശ്രേണിയെ പ്രതിനിധീകരിക്കുന്നു എന്ന കാര്യം അവര്‍ മറന്നു പോകുന്നു. അതുകൊണ്ട് തന്നെ ഓരോ നിയമം ഉണ്ടാക്കുമ്പോഴും അവര്‍ എല്ലാവര്ക്കും ഗുണവും പ്രയോജനവും വരുന്ന തരത്തില്‍ ചിന്തിക്കുകയും അതിനനുസരിച്ചുള്ള നിയമസംഹിതയെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു ‘യുട്ട്യോപ്യന്‍’ സങ്കല്‍പ്പമാണെങ്കിലും കമ്മീഷനിലെ അംഗങ്ങള്‍ക്കുണ്ടാകേണ്ട നിക്ഷ്പക്ഷത എത്ര വലുതായിരിക്കണം എന്ന് സൂചിപ്പിക്കാനാണ് ഈ സിദ്ധാന്തത്തെ സംബന്ധിച്ച് ഇവിടെ പരാമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: