സ്ത്രീ ഇക്കാലത്ത് വെറും ശരീരമാണെന്ന് ഞാന്‍ സ്ഥിരമായി എഴുതാറുണ്ട്. എന്റെ ഈ പല്ലവിക്ക് അടിവരയിടുന്നതാണ് ഇപ്പോള്‍ കൊഴുക്കുന്ന ദീപിക പദുക്കോണ്‍ വിവാദം.
ലോകത്തിലെതന്നെ വലിയ പത്രങ്ങളിലൊന്ന് എന്ന് ഉദ്ഘോഷിക്കപ്പെടുന്ന ടൈംസ് ഓഫ് ഇന്ത്യ നടിയായ ദീപികയുടെ ശരീരവടിവും മറ്റും അവരുടെ അനുവാദം കൂടാതെ കാമറയില്‍ പകര്‍ത്തി പ്രദര്‍ശിപ്പിച്ചത് അത്യന്തം പ്രതിഷേധാര്‍ഹംതന്നെയാണ്. വായനക്കാരെ/പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കാന്‍ മാധ്യമങ്ങള്‍ എന്തിനും മുതിരുമെന്നത് ഒരു വിശദീകരണമോ ന്യായീകരണമോ അല്ല.
ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ പറയുന്നത് തന്നെ അപമാനിച്ചതിനെതിരെ ദീപിക പ്രതികരിച്ചത് മോറല്‍ പോലീസിംഗാണ് എന്നത്രെ. ദീപിക പരസ്യങ്ങള്‍ക്ക് പോസ് ചെയ്തിട്ടുണ്ടാകാം. സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ടാകും. റോള്‍ അനുസരിച്ച് അഭിനയിച്ചും കാണും. അത് അവര്‍തന്നെ പറയുന്നപോലെ റോളാണ് റിയല്‍ അല്ല.
സ്ത്രീകള്‍ സ്ഥിരമായി വസ്ത്രങ്ങള്‍ മുതല്‍ പാദരക്ഷകള്വരെയും ടൂത്ത്പേസ്റ്റ് മുതല്‍ മരുന്നുകള്‍ വരെയുള്ള പരസ്യങ്ങള്‍ക്ക് പോസ് ചെയ്തുകാണും. അവളുടെ ശരീരം അതിനനുസരിച്ച് വളച്ചും പുളച്ചുമൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. മോഡലിംഗും ഒരു ഉപജീവനമാര്‍ഗ്ഗമാണ്. പുരുഷന്മാര് തങ്ങളുടെ സിക്സ് പാക്ക് മസില് കാണിക്കുന്നില്ലേ? അണ്ടര്‍വെയര്‍ കാണിക്കുന്നില്ലേ? കാമറക്ക് വേണമെങ്കില്‍ അതും മാന്യതയുടെ പരിധിക്ക് പുറത്താണെന്ന് വരുത്താന്‍ നിഷ്പ്രയാസം സാധിക്കും.
പക്ഷെ പുരുഷന്മാര് വിചാരണാതീതരും സ്ത്രീകള്‍ വിചാരണാവിധേയരുമാണിപ്പോള്. ഒരു സ്ത്രീ തന്റെ മാറിടം കാണക്കത്തവിധം, വേഷം ധരിച്ചാല്‍ അവളുടെ വിധി എഴുതാന്‍ പുരുഷന് ആര് അധികാരം കൊടുത്തു? ദീപിക വളരെ താഴ്ന്ന കഴുത്തുള്ള അനാര്‍ക്കലി ധരിച്ച് പുറത്തിറങ്ങിയപ്പോള്‍ അത് വീഡിയോയിലാക്കി കാശ് കൊയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറായെങ്കിലും അവള് പ്രതികരിക്കാതിരുന്നില്ല. ഇതിനുമുമ്പും വളരെയധികം തവണ ദീപിക തന്റെ ശരീരവടിവ് പ്രദര്‍ശിപ്പിച്ച് നടന്നത് വീഡിയോയില്‍ വന്നതാണ്.
ദീപിക തന്റെ തൊഴില്‍ ജീവിതം തുടങ്ങിയതുതന്നെ കലണ്ടര്‍ ഗേള്‍ ആയിട്ടാണ്. അവളുടെ കഴിവും സാധ്യതകളും അവളെ അഭ്രപാളികളിലെത്തിച്ചു. ഒരു സ്ത്രീ താഴെത്തട്ടില്‍നിന്നും മുകളിലെത്തിയത്, എത്തുന്നത് ഒരു കുറ്റമാണോ? അവളുടെ കഴിവിനെ അഭിനന്ദിക്കുന്നതിന് പകരം അത് അവളുടെ ശരീരവടിവുകളുടെ വിജയമായി ചിത്രീകരിക്കാമോ? പോസ്റ്റാഫീസില്‍ ജോലിയായിരുന്ന എനിക്ക് പത്രപ്രവര്ത്തനരംഗത്തെത്താന് കഴിഞ്ഞത് ജേര്‍ണലിസം പഠിച്ച് ഗോള്ഡ്മെഡലോടെ പാസായതു കാരണമാണ്. ഒരു സ്ത്രീ എന്തെങ്കിലും നേടിയാല്‍ ആ നേട്ടത്തെ അനുമോദിക്കാനല്ല ആക്ഷേപിക്കാനാണ് പുരുഷസമൂഹത്തിന്റെ ത്വര. ദീപിക എപ്പോഴും അവളുടെ ശരീരം പ്രദര്ശനവസ്തുവാക്കുന്നു എന്നാക്ഷേപിക്കുന്നവര്‍ക്ക് അത് ചെയ്യുന്നത് ആ പ്രദര്‍ശനം ആസ്വദിച്ച് പിന്നാലെ നടന്നതിനുശേഷമല്ലേ? ആദ്യം ആസ്വദിക്കുക- പിന്നെ സദാചാര പോലീസ് ചമയുക, പിന്നെ അതില്‍നിന്നും കിട്ടാവുന്ന പബ്ലിസിറ്റി നേടുക. ഇങ്ങനെ ഒരു സ്ത്രീയെ, അവളുടെ ശരീരത്തെ ആക്ഷേപിച്ച് അപഹാസ്യയാക്കി മുതലെടുക്കുന്നത് ഒരു സദാചാരപോലീസിന് ചേര്‍ന്നതല്ല.
സ്ത്രീസംഘടനകളും സ്ത്രീവാദികളും ദീപികയെ ന്യായീകരിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു മാധ്യമത്തിന്റെ ഈ ആക്രമണം എത്ര അപരിഷ്കൃതമാണെന്ന് നമുക്ക് മര്‍ളിന്‍ മണ്ട്രോയെയും മറ്റും ഓര്‍ക്കുമ്പോള്‍ തോന്നും. അന്നൊന്നും ആരും മര്ളിന്റെ മാറിടത്തെപ്പറ്റിയോ അതിന്റെ പ്രദര്ശനത്തെപ്പറ്റിയോ ഒരു നിഷേധാത്മക കമന്റും പറയുകയുണ്ടായില്ല.
ഭാരതത്തിലും കേരളത്തില്‍പ്പോലും നടന്നുവരുന്ന സൗന്ദര്യമത്സരങ്ങളില്‍ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ശരീരവടിവും മറ്റും പ്രദര്‍ശിപ്പിച്ചാണ് കുണുങ്ങിക്കുണുങ്ങി സ്റ്റേജില്‍ വന്ന് സര്വ്വഭാഗത്തേക്കും തിരിഞ്ഞുനിന്ന് മടങ്ങുന്നത്. അതിനെതിരെ ഒരു പ്രതിഷേധവും കണ്ടില്ല. എന്നും മാസികകളിലും പത്രങ്ങളിലും പരസ്യങ്ങളിലും സാരിയുടെ പരസ്യങ്ങളിലും സ്ത്രീകള്‍ അവരുടെ ശരീരവടിവ് പ്രദര്‍ശിപ്പിച്ചുതന്നെയാണ് വസ്ത്രഭംഗി കാണിക്കുന്നത്! സാരിയാണ് ഉല്‍പ്പന്നമെങ്കിലും പ്രദര്‍ശിപ്പിക്കുന്നത് ശരീരമാണ്. മുംബൈയാണ് ഇന്ത്യയിലെ ഫാഷന്‍ ക്യാപിറ്റല്‍. അവിടെ ഇത്തരം ദൃശ്യങ്ങള്‍ സുപരിചിതമാണ്. എന്തുകൊണ്ട് ഒരു മാധ്യമം ദീപികയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നു? ദീപികയുടെ ‘ഹൗസ്ഫുള്’, ‘കാര്‍ത്തിക് കാളിംഗ് കാര്‍ത്തിക്’ മുതലായവ തീയേറ്റര്‍ കീഴടക്കിയ സിനിമകളായിരുന്നില്ല. ദീപിക അന്നെല്ലാം നിശ്ശബ്ദയായിരുന്നു. കരിഷ്മ കപൂര്‍ എന്ന നടി ദേഹം മുഴുവന്‍ മൂടുന്ന കുര്ത്തയിടുന്നത് പൊക്കിള്‍ കാണിച്ചാണ്! പക്ഷെ അതെല്ലാം പുരുഷന്മാര്ക്ക് ആസ്വാദ്യകരമാണെങ്കില്‍ എന്തിന് ദീപികയെ തെരഞ്ഞുപിടിച്ച് ആക്രമിക്കണം?
കേരളത്തിന് ഇതൊന്നും പുത്തരിയല്ല. ഇവിടെ ഏതെങ്കിലും ഒരു സ്ത്രീ ശാരീരികമായോ മാനസികമായോ അപവാദശരങ്ങള്ക്കിരയായോ ആണ് ജീവിക്കുന്നത്. പെണ്മലയാളം എന്നറിയപ്പെടുന്ന കേരളത്തില്‍ ഏറ്റവും ആദരവ് ലഭിക്കാത്ത സമൂഹവും സ്ത്രീതന്നെയാണ്. തൊഴുത്തില്‍ പാല് ചുരത്തുന്ന പശുവിന് കിട്ടുന്ന പരിഗണന പോലും സ്ത്രീകള്‍ക്ക് ലഭിക്കാറില്ല.
കേരളത്തില്‍ സ്ത്രീകള്‍ ഉയര്‍ച്ചയിലേക്കുള്ള പടികള്‍ ഓരോന്നായി ചവിട്ടിക്കയറുന്നത് ചങ്കുറപ്പും ആത്മധൈര്യവും സ്വന്തം കഴിവിലുള്ള ആത്മവിശ്വാസവും കൊണ്ടാണ്. കേരളത്തിലെ കുടുംബശ്രീ ആഗോളതലത്തില്‍ പ്രശസ്തി പിടിച്ചുപറ്റിയിട്ടുണ്ട്.
പക്ഷെ ഇതെല്ലാം പറയുമ്പോഴും ഇവിടെ സരിതമാരും രുക്സാനമാരും വിലസുന്നു എന്നുള്ളതും മറച്ചുവെക്കാനാകില്ല. രാഷ്ട്രീയ, സാമൂഹിക പാപ്പരത്തം കേരളത്തെ ഗ്രസിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇവിടെ സ്ത്രീകള്‍ അരക്ഷിതരാണ്. സ്ത്രീസുരക്ഷാ സമിതികളുടെ ആവശ്യം തെരുവുബാല്യങ്ങളുടെ രക്ഷിതാവായ ജോസ് മാവേലി തിരിച്ചറിഞ്ഞതോടെ സ്ത്രീ സുരക്ഷാ സമിതി നിലവില്‍വന്നു.
ഇതെല്ലാം പറയുമ്പോഴും കേരളത്തില്‍ ഒരു ദീപികക്കും ദീപിക പദുക്കോണിന്റെ അവസ്ഥ നേരിടേണ്ടിവരുമെന്ന് തോന്നുന്നില്ല. ഒരു സ്ത്രീയുടെ ഫോട്ടോയെടുത്ത് അതിനെ മോര്‍ഫ് ചെയ്ത് കാണിക്കുന്നതിന് തുല്യമാണ് ഇപ്പോള്‍ ദീപികക്കെതിരെ ഒരു പത്രസ്ഥാപനം ചെയ്യുന്നത്. ദീപികയുടെ ചിത്രം ഇങ്ങനെ പ്രദര്‍ശിപ്പിക്കാന്‍ ദീപിക സമ്മതിച്ചിരുന്നോ എന്ന് വ്യക്തമല്ല.
ഭരണഘടനയുടെ നാലാംതൂണായാണ് മാധ്യമങ്ങളെ കാണുന്നത്്. എവിടെ അനീതി കണ്ടാലും അതിനെതിരെ പ്രതികരിക്കാനും അതിനെപ്പറ്റി ബോധവല്‍ക്കരിക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നു. ചേരാനല്ലൂരിലെ ഒരു സ്ത്രീയെ മോഷണക്കുറ്റം ചുമത്തി ആക്രമിച്ച പോലീസ് അവരുടെ മുടിക്കെട്ടിന് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ച് ബോധരഹിതയാക്കി. അവര്‍ ആശുപത്രിയിലാണ്. അതിനെതിരെ ചേരാനല്ലൂരിലെ കുടുംബശ്രീ ശക്തമായി പ്രതികരിക്കുന്നുണ്ട്.
ഇവിടെ ദീപിക ഏകാകിനിയാണ്. പുറത്തുനിന്നും സ്ത്രീകള്‍ അവരെ പിന്തുണക്കുന്നുണ്ടെങ്കിലും ഇന്ന് ദീപിക നല്കുന്ന പ്രതിഛായ ഇരയുടെതാണ്. ഒരിക്കല്‍ കലണ്ടര്ഗേള് ആയിരുന്നതിനാല്‍ അവര്‍ക്ക് ആത്മാഭിമാനത്തിനര്ഹതയില്ല എന്നുള്ള വിശദീകരണം ന്യായീകരിക്കത്തക്കതല്ല. ദീപികക്ക് തന്റെ ശരീരവടിവുകള്‍ പ്രദര്‍ശിപ്പിച്ചത് കൂടുതലായൊന്നും നേടാനായിട്ടല്ല. പ്രശസ്തിയും അവസരങ്ങളും അവര്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്. റേസ് 2, ജവാനി ഹൈ ദിവാനി, ചെന്നൈ എക്സ്പ്രസ്, ഗോളിയോം കി രാസ്, ലീല രാംലീല മുതലായവ ദീപികയുടെ വിജയിച്ച സിനിമകളാണ്. പിന്നെന്തിന് ദീപിക മാറിട പബ്ലിസിറ്റിക്ക് മുതിരണം?
ഒരു സ്ത്രീയെ, നടിയെ നശിപ്പിക്കലല്ല മീഡിയയുടെ ശക്തി. മറിച്ച് ഒരു സ്ത്രീയെ, കുട്ടിയെ, അമ്മയെ, അമ്മൂമ്മയെ രക്ഷിക്കലാണ്. അനാഥരുടെ അവസ്ഥ പുറത്തുകൊണ്ടുവന്ന് സഹായമെത്തിക്കലാണ്. മാധ്യമം എന്നാല്‍ പരിശുദ്ധമായ, ദൈവികമായ ഉപകരണമാണ്. മാധ്യമവൃത്തി ദൈവികമായ പ്രവൃത്തിയാണ്. കാക്കിയ്ക്കാരു മണികെട്ടും എന്നോ, ഈ പച്ചപ്പ് നശിപ്പിക്കരുതെന്നോ, ഈ കുട്ടികള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ട് എന്നോ പ്രഖ്യാപിക്കുന്നതിനാണ് മാധ്യമപ്രവര്‍ത്തനം വിനിയോഗിക്കേണ്ടത്. അല്ലാതെ ഒരു സ്ത്രീ ജീവിതം ഹോമിക്കാനോ ഭസ്മീകരിക്കാനോ അല്ല.
ഒരു സ്ത്രീക്ക് മൗലികാവകാശങ്ങളുണ്ട്. ദീപികക്കും. ഒരാളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കുവാന്‍ ശ്രമിക്കുന്നതിന് പിന്നിലെ ഗൂഢോദ്ദേശ്യം എന്തായിരിക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: