സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ വിലക്ക് ഏര്‍പ്പെടുത്തി 2014 ആഗസ്റ്റ് 7ന് G.O.(P) No.27/2014 P & ARD (SRO No. 480/214) കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുക്കുന്ന ഉത്തരവ് ആശങ്ക ഉയര്‍ത്തുന്നതാണ്. പുറപ്പെടുവിച്ചിരിക്കുന്ന രൂപത്തില്‍ പ്രസ്തുത ഉത്തരവ് ഭരണഘടനാവിരുദ്ധവും ദുരുപദിഷ്ടവും ഹിന്ദുവിരുദ്ധവുമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഈ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാമുദായികമോ, മതപരമോ, സാംസ്കാരികമോ ആയ ഏതെങ്കിലും സംഘടനയിലോ, ട്രസ്റ്റിലോ, സൊസൈറ്റിയിലോ ഔദ്യോഗിക സ്ഥാനം വഹിക്കാന്‍ പാടില്ല. ശാസ്ത്ര-സാഹിത്യ ചാരിറ്റബിള്‍ സൊസൈറ്റികളിലോ ട്രസ്റ്റുകളിലോ അങ്ങനെയുള്ള ഏതെങ്കിലും സംഘടനകളിലോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ഭാരവാഹി ആവുകയാണെങ്കില്‍ ഒരു മാസത്തിനകം സര്‍ക്കാരിനെ അറിയിക്കുകയും അപ്രകാരം ഭാരവാഹിയാകുന്നത് പൊതുതാല്പര്യത്തിന് എതിരാണെന്ന് ”സര്‍ക്കാരിന് അഭിപ്രായമുണ്ടെങ്കില്‍” അതില്‍നിന്ന് ഉദ്യോഗസ്ഥന് രാജിവെക്കുകയും വേണം. മേല്പറഞ്ഞ പ്രകാരമുള്ള സൊസൈറ്റിയിലോ ട്രസ്റ്റിലോ ഏതെങ്കിലും സംഘടനയിലോ സര്‍ക്കാര്‍ അനുമതിയോടുകൂടി ഭാരവാഹിയാകുന്നെങ്കില്പ്പോലും അതിനുവേണ്ടി പണശേഖരണം നടത്തുകയോ, മറ്റ് ഏതെങ്കിലും തരത്തില്‍ സാമ്പത്തികസഹായം വ്യക്തികളില്‍ നിന്നോ, പൊതുസ്ഥാപനങ്ങളില്‍ നിന്നോ, സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നോ പോലും അത്തരം ഉദ്യോഗസ്ഥര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതുമാകുന്നു. ഇപ്പോള്‍ നിലവിലുള്ള 1960-ലെ കോണ്‍ഡക്ട് റൂള്‍സ് ഇവയൊന്നും നിയന്ത്രിക്കാന്‍ പര്യാപ്തമല്ലാത്തതുകൊണ്ടാണ് ഈ ഉത്തരവ് ആവശ്യമായി വന്നതെന്നും വിശദീകരണഭാഗത്ത് പറഞ്ഞിരിക്കുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ അച്ചടക്കത്തിന്റെ കാര്യത്തിലും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ കാര്യത്തിലും മറ്റും അവരുടെമേല്‍ സര്‍ക്കാരിന്റെ നിയന്ത്രണം തീര്‍ച്ചയായും ഉണ്ടായിരിക്കണം. അക്കാര്യത്തില്‍ ആര്‍ക്കും യാതൊരു ആക്ഷേപവുമില്ല. പക്ഷേ, ഭാരതഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്ക്കും ആധാരശിലകള്ക്കും മതവിശ്വാസ-ആചരണകാര്യങ്ങള് പാലിക്കാന്‍ എല്ലാ പൗരന്മാര്ക്കും ഭരണഘടനയില്‍ വ്യക്തമായും പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ക്കും സ്വാതന്ത്ര്യത്തിനും വിധേയമായിട്ടുമാത്രമേ ഏത് സര്‍ക്കാരിനും അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ അധികാരമുള്ളൂ. അല്ലാതെ ഏര്‍പ്പെടുത്തുന്ന ഏത് നിയന്ത്രണവും ”നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവും” തന്നെയാണ്. ഇത് സംബന്ധിച്ചുള്ള ഭരണഘടനാവ്യവസ്ഥകള്‍ അനുച്ഛേദം 25 മുതല്‍ 28 വരെ വായിക്കാവുന്നതാണ്. അനുച്ഛേദം 25 മനഃസാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനുമുള്ള മൗലികാവകാശം എല്ലാ വ്യക്തികള്‍ക്കും നല്കിയിരിക്കുന്നു. ഇവ ന്യായാനുസാരേണയുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയവുമാണ്. അനുച്ഛേദം 25 പ്രകാരം-”പൊതുസമാധാനത്തിനും സാന്മാര്ഗികതയ്ക്കും ആരോഗ്യത്തിനും ഈ വിഭാഗത്തിലെ മറ്റ് വ്യവസ്ഥകള്‍ക്കും വിധേയമായി എല്ലാ ആളുകളും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശത്തിന് ഒരുപോലെ അവകാശമുള്ളവരാകുന്നു.” ഇതിലെ രണ്ടാം ഖണ്ഡപ്രകാരം ഈ വിഷയത്തില്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ ധ്വംസിക്കാത്ത രീതിയില്‍ നിയമനിര്‍മ്മാണം നടത്താനുള്ള വ്യവസ്ഥയെപ്പറ്റിയും പറഞ്ഞിരിക്കുന്നു.
ഭരണഘടനയിലെ വളരെ പ്രധാനപ്പെട്ട അനുച്ഛേദമാണ് അനുച്ഛേദം 26. മതപരമായ കാര്യങ്ങളുടെ നടത്തിപ്പിലുള്ള സ്വാതന്ത്ര്യം ഇത് ഉറപ്പാക്കുന്നു. ഇത് അനുസരിച്ച് വ്യക്തികള്‍ ചേര്‍ന്ന് പൊതുസമാധാനത്തിനും സാന്മാര്ഗികതയ്ക്കും ആരോഗ്യത്തിനും വിധേയമായി മത-ധര്മ്മസ്ഥാപനങ്ങള് സ്ഥാപിക്കുന്നതിനും അവയ്ക്കുവേണ്ട സ്ഥാവരവും ജംഗമമവുമായ വസ്തുക്കള്‍ ആര്‍ജിക്കുന്നതിനും ഉടമസ്ഥതതയില്‍ വയ്ക്കുന്നതിനുമുള്ള അവകാശം നല്കുന്നു. അനുച്ഛേദം 25ന്റെ പൂരക അനുച്ഛേദമാണ് അനുച്ഛേദം 26. തദനുസരണം പൊതുസമാധാനത്തിനും, സാന്മാര്ഗികതയ്ക്കും ആരോഗ്യത്തിനും ഭംഗം വരുത്താത്ത വിധത്തില്‍ ന്യായാനുസാരേണയുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഏതൊരു വ്യക്തിക്കും മത, ധര്‍മ്മ സംഘടനകള്‍ സ്ഥാപിക്കുന്നതിനും അവയ്ക്കുവേണ്ടിയുള്ള സ്ഥാവര-ജംഗമവസ്തുക്കള്‍ ആര്‍ജിക്കുന്നതില്‍ പങ്കാളിയാകുന്നതിനും മറ്റുമുള്ള മൗലികമായ അവകാശമുണ്ട്. അനുച്ഛേദത്തിലെ ”മനഃസാക്ഷി സ്വാതന്ത്ര്യം” എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത് ഒരു വ്യക്തിയുടെ ആദ്ധ്യാത്മികമോ മതപരമോ ആയ തികച്ചും സത്യസന്ധവും ഉത്തമവും നിരാക്ഷേപകമായി തെളിഞ്ഞിട്ടുള്ളതുമായ ദൃഢവിശ്വാസത്തിന്റെ പ്രകടീകരണം വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും വ്യക്തിപരമായോ പരസ്യമായോ തടസ്സംകൂടാതെ സാദ്ധ്യമാകണം എന്നതുമാണ്. കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനോ സാമൂഹ്യവിരുദ്ധമായ പ്രവൃത്തികള്‍ നടത്തുന്നതിനോ ഉപയോഗിക്കപ്പെടാത്തിടത്തോളം കാലം ഈ മൗലികസ്വാതന്ത്ര്യത്തെ ചോദ്യംചെയ്യാനോ അതിനെതിരെ നിയമമുണ്ടാക്കാനോ ഒരു സാഹചര്യത്തിലും ഒരു സര്‍ക്കാരിനും അധികാരമുണ്ടായിരിക്കുന്നതുമല്ല. അനുച്ഛേദം 25ന്റെയും 26ന്റെയും വ്യാഖ്യാനം സംബന്ധിച്ച് വന്നിട്ടുള്ള നൂറുകണക്കിനുള്ള സുപ്രീം കോടതി വിധികളില്‍ സംശയലേശമെന്യേ അരക്കിട്ട് ഉറപ്പിച്ചിട്ടുള്ള നിയമവും നിലപാടും ഇതുതന്നെയാണ്. ഈ രണ്ടു അനുച്ഛേദങ്ങളും സംബന്ധിച്ച് സുപ്രീം കോടതിയുടെ വ്യഖ്യാനങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത് ഇവ രണ്ടും ഒന്നുചേര്‍ന്ന് വ്യക്തികളുടെ സ്വന്തം മതവിശ്വാസമോ ധര്മ്മവിശ്വാസമോ പുലര്‍ത്തുന്നതിനുള്ള അവകാശവും ആ വിശ്വാസത്തിലധിഷ്ഠിതമായ, നിയമവിരുദ്ധമല്ലാത്തതായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നതിനും പരിപൂര്‍ണ്ണസ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നതുമാണ്. അതുമായി ബന്ധപ്പെട്ട് സംഘടനകള്‍ ഉണ്ടാക്കാനോ, ധനസമാഹരണം നടത്താനോ, ആദ്ധ്യാത്മിക-സാംസ്കാരിക-ആതുരസേവനാദിപ്രവര്ത്തനങ്ങള് നടത്തുവാനോ യാതൊരു വിലക്കും ഒരു ഭാരതപൗരനും ഉണ്ടായിരിക്കുന്നതും അല്ലെന്നാണ് സുപ്രീം കോടതി നിരവധി ഉത്തരവുകളിലൂടെ വ്യക്തമാക്കിയിട്ടുമുള്ളത്.
ഈ പശ്ചാത്തലത്തില്‍ വേണം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഇപ്പോഴത്തെ ഉത്തരവിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍. ഈ ഉത്തരവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭാരതത്തിന്റെ ഭരണഘടനയും സുപ്രീം കോടതിയും ഈ വിഷയത്തില്‍ ഉറപ്പാക്കിയിട്ടുള്ള സര്‍വ്വവിധത്തിലുള്ള മൗലികാവകാശങ്ങളെയും പൂര്‍ണ്ണമായി നിഷേധിക്കുന്ന രീതിയിലുള്ള ഒന്നാണ്.
എല്ലാ മതവിഭാഗങ്ങളിലുംപെട്ട ഭൂരിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണങ്ങളില്‍ ഏര്‍പ്പെടാതെ മതപ്രവര്ത്തനസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തിട്ട് അക്രമപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യവിരുദ്ധ-രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമായി ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നുവെന്നാണോ സര്‍ക്കാര്‍ കരുതുന്നത്? അങ്ങനെയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഉത്തരവിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ആര്‍ക്കും സംശയം ഉണ്ടാകുമായിരുന്നില്ല. മറിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ കാണുന്നത് മറ്റൊരു കാഴ്ചയാണ്. തങ്ങളുടെ ശമ്പളം, പ്രമോഷന്, മറ്റു നേട്ടങ്ങള്‍ എന്നിവയില്‍ മാത്രം ശ്രദ്ധപതിപ്പിക്കുന്ന ഉദ്യോഗസ്ഥരാണ് ബഹുഭൂരിപക്ഷവും. ”നിര്‍ബന്ധിത യൂണിയനിസം” സര്‍ക്കാര്‍ ഓഫീസുകളില്‍ ക്യാന്‍സര്‍പോലെ പടര്‍ന്നുപിടിച്ചിരിക്കുന്നു. ഇതിനൊക്കെ കളമൊരുക്കിക്കൊടുത്തിരിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളല്ലേ? ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ അതിന്റെ സര്‍വ്വീസ് സംഘടനയ്ക്കോ ഈ പാപഭാരത്തില്‍ നിന്ന് കൈകഴുകി മാറിനില്‍ക്കാനാകുമോ? സര്‍വീസില്‍ വരുന്ന നാള് മുതല്‍ സംഘടനയില്‍ ചേര്‍ക്കാന്‍ യൂണിയന് നേതാക്കള്‍ മത്സരിക്കുന്നു. അതിനായി ജോലി ഭാരം കുറഞ്ഞ സീറ്റ്, സ്വന്തം സ്ഥലത്തേക്ക് സ്ഥലം മാറ്റം തുടങ്ങിയ പല വാഗ്ദാനങ്ങളും ചൊരിയപ്പെടുന്നു. തങ്ങളുടെ സര്‍വ്വീസ് സംഘടനയില്പ്പെടുന്നവര്ക്ക് നിയമവിരുദ്ധമായിപ്പോലും പ്രമോഷന്, സ്ഥലം മാറ്റം തുടങ്ങിയവ യൂണിയന് നേതാക്കള്‍ നേടിക്കൊടുക്കുന്നു. മുമ്പൊക്കെ സര്‍വ്വീസ് സംഘടനാപരമായ പരിഗണനകള്‍ക്കായിരുന്നു പ്രാധാന്യം നല്കിയിരുന്നതെങ്കില് ഇപ്പോള്‍ അവയെക്കാള്‍ മതപരമായ പരിഗണനകള്‍ക്കാണ് പ്രാധാന്യം കല്പിച്ചുവരുന്നത്. ഈ സംസ്ഥാനത്തെ രണ്ടു പ്രമുഖ സര്‍വ്വീസ് സംഘടനകള്‍ മാത്രം മനസ്സ് വച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ സര്‍വ്വീസ് ഇന്നത്തെ രീതിയില്‍ ദയനീയവും അഴിമതി നിറഞ്ഞതും ആവുകയില്ലായിരുന്നു. പക്ഷേ, ഒരിക്കലും അത് പ്രതീക്ഷിക്കാന്‍ പറ്റാത്ത രീതിയില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ അധഃപതിച്ചുപോയിരിക്കുന്നു. ഇപ്പോള്‍ യാതൊരു പ്രകോപനവും ഇല്ലാതെ മതസ്വാതന്ത്ര്യത്തില്‍ കത്തിവച്ചുകൊണ്ട് ഉത്തരവിറക്കി സ്വയം അപഹാസ്യരാകാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതും അതിശക്തമായ ജനരോഷത്തിന് കാരണമായിത്തീരുമെന്നതുറപ്പാണ്.
മത, ധര്‍മ്മ സ്ഥാപനങ്ങളില്‍ ഭാരവാഹിത്വം വഹിക്കുന്ന ഉദ്യോഗസ്ഥന്മാരില് ഭൂരിഭാഗവും ധര്‍മ്മബോധം ഉള്‍ക്കൊണ്ടവരും അവരുടെ കര്‍മ്മമേഖലകള്‍ ഏതായിരുന്നാലും അവിടെ തികച്ചും അത്മാര്ത്ഥമായും കൃത്യനിര്വ്വഹണബോധത്തോടെയും പ്രവര്ത്തിക്കുന്നവരുമാണെന്നുള്ളതാണ് പൊതുവില്‍ കണ്ടുവരുന്ന സത്യം. ഇതില്‍ വളരെ ചുരുക്കം ചിലര്‍ മാത്രമാണ് അവരുടെ ഔദ്യോഗിക സ്ഥാനം സ്വന്തം നേട്ടത്തിനോ രാജ്യദ്രോഹപ്രവര്ത്തനത്തിനോ മതതീവ്രവാദപ്രവര്ത്തങ്ങള്ക്കോ മാത്രമായി ദുരുപയോഗം ചെയ്യുന്നത്. ഈ ഒരു ന്യൂനപക്ഷത്തിനെ തളയ്ക്കുവാന്‍ മൗലികാവകാശത്തെപ്പോലും ധ്വംസിക്കുന്ന തരത്തില്‍ സര്‍വ്വീസ് നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടോ? അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ശിക്ഷണനടപടികള്‍ക്കു വിധേയരാക്കിയാല്പോരേ? അടിയന്തരാവസ്ഥക്കാലത്തുപോലും ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. മാത്രവുമല്ല ഈ ഉത്തരവിലൂടെ ഗുരുതരമായ മറ്റൊരു വിവേചനംകൂടി ഊട്ടിയുറപ്പിച്ചിരിക്കുന്നു. അത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന ”ന്യൂനപക്ഷാവകാശത്തിന്റെ പേരിലായിരിക്കും എന്നതും വ്യക്തമാണ്.” ന്യൂനപക്ഷാവകാശനിയമം” ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ന്യൂനപക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് വാദിച്ചാല്‍ സര്‍ക്കാര്‍ എന്ത് നിലപാടായിരിക്കും എടുക്കുന്നത്? മറ്റൊരു വശമുള്ളത് ഉന്നത ഉദ്യോഗസ്ഥന്മാര്ക്ക് തീവ്രവാദപരമോ, മതവിവേചനപരമോ ആയ മാനസികാവസ്ഥയുണ്ടെങ്കില്‍, ഹിന്ദുക്കളായ ഉദ്യോഗസ്ഥരെ ദ്രോഹിക്കുന്നതിന് ഉപാധിയായും ഈ നിയമത്തെ ഉപയോഗിക്കുവാന്‍ കഴിയുമെന്നതാണ്. അതോടൊപ്പം തന്നെ മേലുദ്യോഗസ്ഥന്മാര്ക്ക് താഴെയുള്ളവരുടെ മേല്‍ ഒരു വജ്രായുധമായി ഇത് ഉപയോഗിക്കുവാന്‍ കഴിയും. ഇതൊക്കെ ഉണ്ടായിക്കൊള്ളണമെന്ന് തീര്‍ത്തും പറയാന്‍ പറ്റില്ലെങ്കിലും ഇങ്ങനെയൊരവസ്ഥ ഉണ്ടായിക്കൂടാ എന്നുറപ്പിക്കുവാന്‍ കഴിയില്ല. ഇപ്പോള്കൊണ്ടുവന്നിരിക്കുന്ന നിയമനിര്‍മ്മാണം ആ പ്രക്രിയയെ അനായാസേന ത്വരിതപ്പെടുമെന്നും കൂടുതല്‍ ഹിന്ദുക്കളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്രൂശിക്കപ്പെടുന്ന അവസ്ഥ സംജാതമാക്കുമെന്നും ഉറപ്പാണ്. ആ അര്‍ത്ഥത്തില്‍ തികച്ചും ”ഹിന്ദുവിരുദ്ധം” തന്നെയാണ് ഈ നിയമനിര്‍മ്മാണമെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും നിസ്സംശയം മനസ്സിലാക്കാവുന്നതുമാണ്. എല്ലാ മതവിഭാഗക്കാരോടും തുല്യനീതി പുലര്‍ത്തേണ്ട ഒരു മതേതര സര്‍ക്കാര്‍ ഈ നിയമനിര്‍മ്മാണത്തിലൂടെ തങ്ങളുടെ വിശ്വാസ്യതയെയും മാന്യതയെയും സമ്പൂര്‍ണ്ണമായും ബലി കഴിച്ചിരിക്കുകയാണ്.
ഈ റൂളിന്റെ മറ്റൊരു നിയമവിരുദ്ധമായ വശം രണ്ടാം ഉപ റൂളിലെ “if in the opinion of the Govt.” എന്ന പ്രയോഗത്തിലാണുള്ളത്. സര്‍ക്കാരിന്റെ അഭിപ്രായത്തില്‍, രണ്ടാം ഉപറൂളില് പറഞ്ഞിരിക്കുന്ന തരത്തില്‍ ഉള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് ഉചിതല്ലെന്നു തോന്നിയാല്‍, ഉദ്യോഗസ്ഥന് സംഘടനകളിലെ ഔദ്യോഗിക സ്ഥാനം രാജിവയ്ക്കേണ്ടതാണ്. ഇവിടെ സര്‍ക്കാരിന് അഭിപ്രായമുണ്ടായാല്‍ മതി, ബോദ്ധ്യപ്പെടേണ്ടതില്ല. തികച്ചും സ്വേച്ഛാപരമായ തീരുമാനങ്ങള്‍ക്ക് ഇത് വഴി തെളിയിക്കുന്നതാണ്. ഹിന്ദുവിരുദ്ധ തീരുമാനങ്ങള്‍ക്ക് ഇത് നിഷ്പ്രയാസം വഴിവെയ്ക്കുമെന്നുള്ളതും ഉറപ്പാണ്.
നിസ്വാര്‍ദ്ധമായി, നിയമപരമായ രീതിയില്‍ സാമൂഹിക, സാംസ്കാരിക, ആദ്ധ്യാത്മിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ഹിന്ദുവിശ്വാസികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ അവിടെ നിന്നും നിഷ്കാസിതരാക്കുവാനും അവിടെയും രാഷ്ട്രീയക്കാരുടെ മേല്ക്കോയ്മകൊണ്ടുവന്ന് മലീമസമാക്കുവാനുമുള്ള ഗൂഢാലോചനയും ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഒരു പുനര്‍ചിന്തനം നടത്തേണ്ടതും ഹിന്ദുവിരുദ്ധമായ ഈ ഉത്തരവ് പിന്‍വലിക്കുകയും ഭാരത ഭരണഘടന ഉറപ്പുതന്നിരിക്കുന്ന മൗലികാവകാശങ്ങള്‍ അനുഭവിക്കുവാന്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കുമൊപ്പം ഹിന്ദുക്കള്‍ക്കും അവസരം നല്‍കേണ്ടതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: