റിസര്‍വ് ബാങ്ക് മൂന്നാം വട്ടവും അവരുടെ സാമ്പത്തിക നയപ്രസ്താവനയില്‍ രഹസ്യക്കളി നടത്തുന്നതുപോലെ തോന്നിയിരുന്നു, 2014 ആഗസ്ത് അഞ്ചിന് പ്രസ്താവന നടത്തുമ്പോള്‍. പലിശ നിരക്കിന്റെ കാര്യത്തിലോ കൂടുതല്‍ അനുകൂല സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനോ ഉതകുന്ന സാമ്പത്തിക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കു പകരം സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) എന്ന, സര്‍ക്കാര്‍ ബോണ്ടുകളില്‍ ബാങ്കുകള്‍ നിക്ഷേപിക്കേണ്ടുന്ന തുകയുടെ, കാര്യവും മറ്റും പറഞ്ഞ് അവര്‍ പാഴ്പണി ചെയ്യുന്നതു തുടര്‍ച്ചയായ രണ്ടാം വട്ടവും കാണാനായി. ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.1 ശതമാനമാക്കി കമ്മി കുറയ്ക്കാനോ നാണയപ്പെരുപ്പം സമീപ ഭാവിയിലെങ്ങാനും ആറു ശതമാനമാക്കി കുറയ്ക്കാനോ അവര്‍ക്ക് പദ്ധതിയുണ്ടോ എന്നതാണ് അറിയേണ്ടത്. 22.5 ശതമാനത്തില്‍നിന്ന് അര ശതമാനം കുറവ് വരുത്തി എസ്എല്‍ആര്‍ 22 ആക്കിയത് ബാങ്കുകളുടെ പോക്കറ്റില്‍ 40,000 കോടി രൂപ നിറയ്ക്കാനും അവയുടെ മൂലധന ആവശ്യകതകള്‍ നിറവേറ്റാനുമേ സഹായിക്കുന്നുള്ളു. ഈ തീരുമാനം വഴി ആര്‍ബിഐ കരുതുന്നത് ബാങ്കുകള്‍ ഉല്‍പ്പാദന മേഖലയില്‍ കൂടുതല്‍ പണവിതരണം നടത്തുമെന്നാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ എന്താണു സംഭവിക്കാന്‍ പോകുന്നത്?
ആര്‍ബിഐ ഗവര്‍ണറുടെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ”എസ്എല്‍ആറിലെ ഇളവ് കുറച്ച് സ്വാധീനമേ ഉണ്ടാക്കാന്‍ പോകുന്നുള്ളു, കാരണം മിക്ക ബാങ്കുകളുടെയും പക്കല്‍ ആവശ്യത്തിലേറെയാണ് ബോണ്ട്. പക്ഷേ, പണം വാങ്ങുന്നവര്‍ക്ക് ഈ തീരുമാനം കൂടുതല്‍ ആസൂത്രണം നടത്താനും അതനുസരിച്ച് കൂടുതല്‍ കടമെടുക്കാനും സഹായകമാകും.”
പണമിടപാടും കടമിടപാടും നടക്കുന്ന വിപണിയില്‍, വളരുന്ന സാമ്പത്തിക പ്രവണകള്ക്കനുസരിച്ച്, അതിന്റെ വേഗതയ്ക്കൊപ്പം സാമ്പത്തിക ഇടപെടലുകളുടെ കാര്യത്തില്‍ അനുകൂല നടപടികള്‍ അത്യാവശ്യം തന്നെയാണ്. എന്നാല്‍ പ്രായോഗിക തലത്തില്‍ കാര്യങ്ങള്‍ മറ്റൊരു തരത്തിലാണ്. ചോദ്യം ഇതാണ്: ബാങ്കുകള്‍ക്ക് ഈ ആനുകൂല്യം ഏതെങ്കിലും ഉല്‍പ്പാദന മേഖലയില്‍ വിനിയോഗിക്കാനാവുമോ? ഇനി അങ്ങനെ ബാങ്കുകള്‍ ചെയ്യാന്‍ തയ്യാറായാലും ആ പണം ആവശ്യമുള്ളവര്‍ക്ക്, അല്ലെങ്കില്‍ ലക്ഷ്യമിടുന്നവര്‍ക്ക് ലഭ്യമാകുമോ? നമുക്ക് ഈ മേഖലയിലേക്ക് ആഴത്തില്‍ നോക്കാം.
കഴിഞ്ഞ ബജറ്റില്‍ ധനകാര്യ മന്ത്രി പറഞ്ഞിരുന്നു ബാങ്കുകള്‍ എസ്എല്‍ആര്‍ ബോണ്ടില്‍നിന്ന് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനു വേണ്ടുന്ന പണം നല്കാന് തയ്യാറാകണമെന്ന്. ഇപ്പോള്‍ എസ്എല്‍ആറില്‍ അരശതമാനം നിരക്കു കുറച്ചപ്പോള്‍ ഏറെ അവശ്യമായിട്ടുള്ള അടിസ്ഥാന സൗകര്യ വികസന രംഗത്ത് പണം കൊടുക്കാന്‍ ഇനിയും താല്പര്യം കാണിക്കുമോ?
ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ വ്യവസായ മേഖലയിലെ വളര്‍ച്ചക്കുറവും വ്യാപാരക്കമ്മിയും നാം നേരിട്ടുകണ്ടതാണ്. കോര്‍പ്പറേറ്റുകളുടെ മൂലധന നിക്ഷേപത്തിന്റെ പങ്കാളിത്തം രണ്ടായിരത്തിന്റെ തുടക്കത്തില്‍ വളരെ കുത്തനെ കുറയുകയും അതേസമയം അവരുടെ സമ്പാദ്യവും നിക്ഷേപ ബാക്കിയും വളരെ വര്‍ദ്ധിച്ച്, ഏതാണ്ട് ഇരട്ടിയായെന്നും ആര്‍ബിഐയുടെ ഔദ്യോഗിക വിവരങ്ങളില്‍ നിന്നുതന്നെ വ്യക്തമാകുന്നുണ്ട്. ബാങ്കുകളുടെ ലോണ്‍ തുകയില്‍ വന്‍ വര്‍ദ്ധനയുണ്ടായെങ്കിലും ചെറുകിട-ഇടത്തരം ലോണുകളുടെ തോത് വന്‍ തോതില്‍ കുറഞ്ഞ് 11 ശതമാനമായി. എന്തുകൊണ്ട് ഈ പ്രതിഭാസം. ഇതു സംഭവിക്കാന്‍ കാരണം, ബാങ്കുകള്‍ ലോണ്‍ കൊടുക്കുന്നതും ഇടപാടു നടത്തുന്നതും വന്‍കിട കോര്‍പ്പറേറ്റുകളില്‍ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ്. അവരാകട്ടെ, നിക്ഷേപവും മുതലും ബിസിനസിലോ പൊതുമൂലധന രൂപീകരണത്തിലോ വിനിയോഗിക്കാറുമില്ല. അപ്പോള്‍പ്പിന്നെ ഈ പണം എങ്ങോട്ടു പോകുന്നു?
ആര്‍ബിഐ കണക്കുകള്‍ പറയുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് പിഎല്‍ആര്‍ കടം ഇനത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടായെന്നാണ്. (2002 സാമ്പത്തിക വര്‍ഷത്തില്‍ 28 % ആയിരുന്നത് 2008-ല്‍ 76 % ആയി). അതേസമയം ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൂട്ടനിക്ഷേപത്തിന് ഉയര്‍ന്ന പലിശ നിരക്കു നല്കി. ചില വമ്പന്‍’കോര്‍പ്പറേറ്റു സ്ഥാപനങ്ങള്‍ക്ക് ഇത് നിക്ഷേപ ലാഭം ഉണ്ടാക്കാനുള്ള അവസരമൊരുക്കി. അതായത് ബാങ്കുള്‍ ചില കോര്‍പ്പറേറ്റുകള്‍ക്ക് പണം നല്കി. ആ പണം വേറൊരു രൂപത്തില്‍ ബാങ്കുകളിലേക്ക് നിക്ഷേപമായി തിരിച്ചെത്തി. മൂലധന നിക്ഷേപമായി അത് പൊതുസമൂഹത്തിനും രാജ്യത്തിനും ഗുണം ചെയ്തില്ല. ബാങ്കുകള്‍ക്ക് അധികധനം കിട്ടുമ്പോള്‍ ഈ സൂത്രപ്പണി ആവര്‍ത്തിക്കാനാണ് ഇനിയും സാധ്യതയേറെ.
ഇത് ഒരുവശം മാത്രം. ട്രേഡ് ക്രെഡിറ്റുപോലുള്ള ബാങ്കിങ്ങിതര സാമ്പത്തിക സഹായ സംവിധാനങ്ങളിലെ ഘടനാ മാറ്റങ്ങളാണ് മാര്‍ക്കറ്റ് ലിക്വിഡിറ്റിയെ ബാധിക്കുന്നത്. ട്രേഡ്ക്രെഡിറ്റാണ് ഭാരതത്തിലും ലോകത്തെമ്പാടുംതന്നെയും ഏറ്റവും വലിയ പ്രവര്‍ത്തന മൂലധന സ്രോതസ്സായി നില്ക്കുന്നതെങ്കിലും, പണമിടപാടു നയങ്ങളുടെ മാനദണ്ഡങ്ങളും ക്രെഡിറ്റ് മാര്‍ക്കറ്റ് വിശകലനവും ബാങ്കിടപാടു രംഗത്തു മാത്രമായി ചുരുങ്ങുന്നെങ്കിലും ഔദ്യോഗിക രേഖകളും വിവരങ്ങളും നമ്മള് അതിവേഗം മറന്നു പോകുന്നുവെന്നത് ഒരു വൈരുദ്ധ്യം തന്നെയാണ്. ഇതിലുപരി, സൂക്ഷ്മ-അതിസൂക്ഷ്മ സംരംഭങ്ങളില്‍ അഞ്ചു ശതമാനം മാത്രമേ ബാങ്കുകളുടെ കടമിടപാടുസംവിധാനത്തിന്റെ പരിധിയില്‍ വരുന്നുള്ളുവെന്നത് സുപ്രധാന കാര്യമാണ്. അതിനര്‍ത്ഥം 95 ശതമാനം ചെറുസംരംഭങ്ങളും കട-വ്യാപാര ശൃംഖലയിലും സ്വാശ്രയ സംരംഭങ്ങളിലും ഇനിയും ഉള്‍പ്പെടാനുണ്ടെന്നാണ്. അതായത് ബാങ്ക് ക്രഡിറ്റിന്റെ പുനസ്സംഘടനയേക്കാള്, ട്രേഡ് ക്രെഡിറ്റിലുള്ള വ്യവസ്ഥാപിതമായ മാറ്റമാണ് വിപണി ലളിതവല്കരണത്തിലും വ്യാവസായിക വളര്‍ച്ചയിലും മറ്റും കൂടുതല്‍ പ്രയോജനം ചെയ്യുന്നത്. എന്നാല്‍, നിര്‍ഭാഗ്യകരമെന്നു പറയാം, ഈ സങ്കീര്‍ണ്ണമായ ഘടകത്തെ ഗൗരവപൂര്‍ണ്ണമായി ഇതുവരെ കണക്കിലെടുത്തിട്ടില്ല.
വളരെച്ചുരുക്കിപ്പറഞ്ഞാല്‍, ബാങ്കുള്‍ക്കു നല്‍കിയിരിക്കുന്ന ഈ സഹായം, എന്റെ നോട്ടത്തില്‍, ഉല്‍പ്പാദന മേഖലയെയോ സാമ്പത്തിക മേഖലയെയോ ഏതെങ്കിലും തരത്തില്‍ ശക്തിപ്പെടുത്തുന്നില്ല എന്നതുകൊണ്ട് തികച്ചും അപ്രസക്തവും അനാവശ്യവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: