കടം ഒരുലക്ഷം കോടി കവിഞ്ഞ സംസ്ഥാനമാണ് ഇന്ന് കേരളം. മൂന്നേകാല്‍കോടി മാത്രം ജനസംഖ്യയുള്ള സംസ്ഥാനത്തിന് താങ്ങാന്‍ കഴിയുന്ന ബാധ്യതയല്ല ഇത്. വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കുമായി മാറ്റിവയ്ക്കേണ്ടിവരുന്ന സംസ്ഥാനത്തിന് വികസനമുരടിപ്പും ഭരണസ്തംഭനവും വന്നില്ലെങ്കിലാണ് അത്ഭുതം. ഓരോ ദിവസവും കടംവാങ്ങാനും കടപ്പത്രമിറക്കാനും കരഞ്ഞും കാലുപിടിച്ചും നടക്കേണ്ട ഗതികേടില്‍ സംസ്ഥാന ധനവകുപ്പ് എത്തിപ്പെട്ടിരിക്കുകയാണ്. ഉടനടി 3500 കോടി രൂപയുടെ കടപ്പത്രമിറക്കാനാണ് ഏറ്റവുമൊടുവില്‍ കേന്ദ്രത്തിന്റെ അനുമതി തേടിയത്. ഫെബ്രുവരിയില്‍ 500 കോടിയും ഓണത്തിന് 1000 കോടിയും കടമെടുത്തതിന് പുറമേയാണിത്. അടുത്തമാസം പകുതിവരെ ഖജനാവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയുമാണ്. കിട്ടേണ്ടത് കിട്ടിയപ്പോള്‍ തോന്നേണ്ടത് തോന്നി എന്നുപറഞ്ഞതുപോലെ ചെലവ് ചുരുക്കാനുള്ള നെടുനീളന്‍ ഉത്തരവുകളും പ്രഖ്യാപനങ്ങളും പ്രസ്താവനകളുമായി മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെ പാഞ്ഞുകൊണ്ടിരിക്കുന്നു. ആസൂത്രണ ബോര്‍ഡിന്റെ പ്രാഥമിക ചര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ കടമെടുക്കല്‍ പരിധി 13,500 കോടിയാണ്. അന്തിമതീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. വരുംമാസങ്ങളില്‍ ശമ്പളം നല്‍കുന്നതിന് 1200 കോടിയെങ്കിലും കടമെടുക്കാതെ നിര്‍വാഹമില്ലെന്ന ധനസ്ഥിതിയാണ് സംസ്ഥാന ഖജനാവിനുള്ളത്. നിലവില്‍ അരക്കോടിയില്‍ കൂടുതലുള്ള ബില്ലുകള്‍ പാസ്സാക്കേണ്ടതില്ലെന്ന ഉത്തരവുണ്ട്. 50 ലക്ഷത്തിനു മുകളില്‍ വരുന്ന ബില്ലുകള്‍ മാറുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ മേയറും കൗണ്‍സിലര്‍മാരും മാര്‍ച്ചില്‍ സമരം നടത്തിയിരുന്നു. ബില്ലുകള്‍ മാറിക്കിട്ടാതെ കോണ്‍ട്രാക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളംപോലും നല്കാന് സാധിക്കുന്നില്ലെന്നായിരുന്നു അവരുടെ പരാതി. അതേസമയം, ഇപ്പോള്‍ ധനവകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണം 25 ലക്ഷമോ അതിനു താഴെയോ ഉള്ള ബില്ലുകളുടെ കാര്യത്തിലായിരിക്കുമെന്നു ട്രഷറി വകുപ്പ് പറയുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കുടിവെള്ളത്തിനും കിടപ്പാടത്തിനും നികുതി വര്‍ധിപ്പിച്ചതില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും രണ്ടഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നികുതി പിരിവിന്റെ പേരിലും അതു തടയുന്നതിലും ഭരണ-പ്രതിപക്ഷം യുദ്ധപ്രഖ്യാപനങ്ങള്‍ നടത്തിക്കഴിഞ്ഞു. പോലീസിനെയും കൊണ്ട് നികുതി പിരിക്കാന്‍ വന്നാല്‍ നേരിടുമെന്നുവരെ പ്രതിപക്ഷത്തിന്റെ ഭീഷണിയുണ്ട്. പണമില്ലായ്മയാല് പദ്ധതികളും പരിപാടികളും മുടങ്ങുന്നു. മഴകഴിഞ്ഞ് കുഴിയടയ്ക്കുമെന്ന് പറഞ്ഞ മരാമത്ത് വകുപ്പിന്റെ സ്ഥിതി ദയനീയം. കരാറുകാര്‍ക്ക് പണം നല്‍കാനോ ടാര്‍, മെറ്റല്‍ തുടങ്ങിയവ വാങ്ങാനോ കഴിയാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം ഗര്ത്തങ്ങളായിക്കഴിഞ്ഞു. മഴമാറുന്ന മുറയ്ക്ക് റോഡുപണി ആരംഭിക്കുമെന്നു പറഞ്ഞിരുന്ന വകുപ്പുമന്ത്രി ഇപ്പോള്‍ മിണ്ടുന്നില്ല. സാമ്പത്തികപ്രതിസന്ധി മറകടക്കാനുള്ള ഒരു ഉപാധിയായി കണ്ടുവച്ചത് ചെലവുചുരുക്കലാണ്. അതാണ് കൗതുകകരം. സ്വകാര്യ പരിപാടികള്‍ക്ക് പോകുന്ന മന്ത്രിമാര്‍ പോലീസ് അകമ്പടിയോടെ ഔദ്യോഗിക വാഹനങ്ങളിലെ യാത്ര ഒഴിവാക്കണം. മന്ത്രിമാരുടെ ചായസല്‍ക്കാരങ്ങളില്‍ നിയന്ത്രണം വരുത്തണം. പേഴ്സണല്‍ സ്റ്റാഫ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഔദ്യോഗിക ഫോണുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഓരോ മന്ത്രിമാരും തന്റെ വകുപ്പുകള്‍ക്കു കീഴിലുള്ള ഓഫീസുകളില്‍ വെള്ളം, വൈദ്യുതി എന്നിവയുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരണമെന്നുമാണ് മുഖ്യമന്ത്രി ഇതിനായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതുകൊണ്ടെന്ത് ഫലം എന്നാണ് കാണാനിരിക്കുന്നത്.
ഓഫീസ് സമയം കഴിഞ്ഞാല്‍ വൈദ്യുതി പാഴാക്കരുതെന്നാണ് മറ്റൊരു ഉപദേശം. അതത് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ തന്നെ ഇതു നിരീക്ഷിക്കണം. വൈദ്യുതി പാഴാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മന്ത്രിമാരും പേഴ്സണല്‍ സ്റ്റാഫും നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് മന്ത്രിസഭയെ ബാധിക്കും. നിത്യനിദാന ചെലവുകള്‍ക്കും ശമ്പളത്തിനും മാത്രം പണം നല്കിയാല് മതിയെന്ന് ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം ട്രഷറി വകുപ്പിന് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിമാരുടേയും അവരുടെ പേഴ്സണല്‍ സ്റ്റാഫിന്റെയും ചെലവുകള്‍ ചുരുക്കണമെന്ന് പറഞ്ഞത്. നിര്‍ദേശങ്ങള്‍ ആദ്യം സെക്രട്ടേറിയറ്റു മുതല്‍ ആരംഭിക്കണം. മന്ത്രിമന്ദിരങ്ങളിലും അവിടെയുള്ള ഓഫീസുകളിലും ഇത് പാലിക്കണം.
സാധാരണക്കാരന്റെ വെള്ളംകുടിമുട്ടിച്ചുള്ള നികുതി പിരിക്കല്‍ ആരംഭിക്കാനിരിക്കെ മന്ത്രിമാര്‍ തന്നെ ധൂര്‍ത്ത് നടത്തിയാല്‍ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയുമെന്ന് കണ്ടാണ് ഈ നീക്കം. നിയമസഭയില്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്വഴിയല്ലാതെ മന്ത്രിമാരുടെ ചായസല്ക്കാരത്തിന്റെയും ഫോണ്‍വിളികളുടെയും കണക്കുകള്‍ പുറംലോകം അറിയാറില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും എന്ത് നിര്‍ദ്ദേശിച്ചാലും അപ്പടിപാലിക്കുന്ന അവസ്ഥയല്ല സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. എല്ലാ ശനിയാഴ്ചയും ജീവനക്കാര്‍ കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ആരും പാലിക്കുന്നില്ല. നികുതി പിരിവിലും ഈ അനുസരണക്കേട് പ്രകടമാണ്. മനോഭാവമാണ് മാറേണ്ടത്. അത് പ്രസ്താവനകൊണ്ട് സാധിക്കുന്നതുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: