സ്വാതന്ത്ര്യം, സമാധാനം, വികസനം എന്നീ മുദ്രാവാക്യങ്ങളുമായി ഉത്തരകേരളത്തിന്റെ ഹൃദയഭൂമിയിലൂടെ സവിശേഷതയുള്ള രണ്ട് യാത്രകള്‍ ഇന്ന് പ്രയാണം തുടങ്ങുകയാണ്. സമാധാനകാംക്ഷികളുടെ ഹൃദയവ്യഥ ആവാഹിച്ചുകൊണ്ട് ബിജെപിയുടെ കേരളത്തിലെ സമുന്നതനേതാക്കളായ പി.കെ.കൃഷ്ണദാസും വി.മുരളീധരനും നയിക്കുന്ന യാത്രയുടെ പേരും ലക്ഷ്യവും വ്യക്തമാണ്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത, സമാധാനത്തിന്റെ വെള്ളരിപ്രാവിനെ കാണാന്‍ പോലും അവസരം നല്‍കാത്ത ജനസമൂഹത്തെ തട്ടി ഉണര്ത്തിക്കൊണ്ടാവും യാത്രനീങ്ങുക. സ്വാതന്ത്ര്യവും സമാധാനവും ഇല്ലാത്തതുകൊണ്ടുതന്നെ വികസനവും അവര്‍ക്ക് കേട്ടുകേള്‍വി മാത്രമാണ്. കാറ്റും വെളിച്ചവും ലഭിക്കാത്ത ഇത്തരം പ്രദേശങ്ങളെയാണ് ‘പാര്‍ട്ടി ഗ്രാമം’ എന്ന ഓമനപേരില്‍ അറിയപ്പെടുന്നത്.
‘പാര്‍ട്ടി ഗ്രാമമോ?’ അതെവിടെയാ? അങ്ങിനെയൊന്ന് ഇല്ലേ ഇല്ലെന്നാണ് കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയശേഷം നടക്കുന്ന ചര്‍ച്ചകളില്‍ സിപിഎം നേതാക്കള്‍ ആണയിടുന്നത്. ഉത്തരകേരളത്തിലെ ഗ്രാമങ്ങളുടെ നിജസ്ഥിതി അറിയാന്‍ അവസരം ലഭിക്കാത്തവര്‍ സ്വാഭാവികമായും പാര്‍ട്ടി ഗ്രാമമെന്നതില്ലെന്ന സഖാക്കളുടെ വിശദീകരണം വിശ്വസിച്ചുപോകും. എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്? ഒരു ഉദാഹരണം പറയാം. വരന്റെ വീട് കര്‍ണാടകയിലെ വീരാജ്പേട്ട. തില്ലങ്കേരിയിലെ പെരിങ്ങാനംമല പാര്‍ട്ടിഗ്രാമമെന്ന് വീരാജ്പേട്ടക്കാര് അറിയുമായിരുന്നില്ല. ചെക്കന് പെണ്ണിനെ കണ്ടു. പെണ്ണ് ചെക്കനെയും കണ്ടു. ഇഷ്ടമായി കുടുംബക്കാര് വിവാഹനിശ്ചയവും നടത്തി. ശ്രീനാരായണീയരായതിനാല് ഗുരുദേവന്റെ ചിത്രത്തെ സാക്ഷിയാക്കി പുരോഹിതന്റെ സാന്നിധ്യത്തില്‍ താലികെട്ടെന്നും തീരുമാനിച്ചു. നിശ്ചയപ്രകാരം ഗുരുദേവന്റെ അലങ്കരിച്ച ചിത്രമൊരുക്കി. പുരോഹിതനുമെത്തി. പൂക്കുലയും നിലവിളക്കുമെല്ലാം ഒരുക്കി മുഹൂര്‍ത്തമടുത്തപ്പോള്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെത്തി. ‘ഇതെന്താണിവിടെ’ നടക്കുന്നത്. ഇതൊന്നും ഇവിടെ പറ്റില്ല. പാര്‍ട്ടി നിശ്ചയിക്കും കല്യാണമെങ്ങനെ വേണമെന്ന്.’ ഇരുകുടുംബക്കാരും താണുകേണപേക്ഷിച്ചു. വിവാഹം നിശ്ചയിക്കുമ്പോള്‍ പറഞ്ഞുറപ്പിച്ച പ്രകാരമാണ് ചടങ്ങ് നടക്കുന്നത്. അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ചു. പക്ഷേ പാര്‍ട്ടിയുടെ ചട്ടവും തിട്ടൂരവും മാത്രമേ ഇവിടെ നടക്കൂ എന്നറിയിച്ച സെക്രട്ടറി പൂമാലയെടുത്ത് ചെക്കന്റെയും പെണ്ണിന്റെയും കൈയില്‍ കൊടുത്തു. ‘ഇരുവരും പരസ്പരം മാലചാര്ത്തിക്കോ’ ഗുരുദേവന്റെ ചിത്രം പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് നേതാവ് നീങ്ങിയപ്പോള്‍ ഭക്ഷണം കഴിക്കാനുള്ള അഭ്യര്‍ത്ഥന വരന്റെ ആളുകള്‍ നിരസിച്ചു. അവര്‍ കാക്കേങ്ങാട് അങ്ങാടിയില്‍ ചെന്ന് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. പെണ്ണിന്റെ വീട്ടില്‍ നിന്നുള്ള അവസാനത്തെ ഇറക്കമായിരുന്നു അന്നത്തേത്.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണവാഹനം മുടക്കോഴിയിലെത്തിയപ്പോള് വണ്ടി തടഞ്ഞ് മൂന്നാലുപേര് അതില്‍ കയറി. ബിജെപിക്കുവേണ്ടി വോട്ടഭ്യര്ത്ഥിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്റെ കഴുത്തില്‍ കത്തി കുത്തിവച്ച് സിപിഎമ്മിനുവേണ്ടി വോട്ടുചെയ്യണമെന്നഭ്യര്ത്ഥിക്കാനാവശ്യപ്പെട്ടു. കഴുത്തിനുമേല്‍ തലവേണമെങ്കില്‍ അനൗണ്‍സ്മെന്റ് നടത്തണമെന്ന് നിര്‍ബന്ധം. ഈ വണ്ടി ഗ്രാമത്തില്‍ മൂന്നുചുറ്റ് ഓടി. ഒന്നരമണിക്കൂര്‍ കഴിഞ്ഞ് വിവരം പോലീസിലറിയിച്ചാല്‍ വച്ചേക്കില്ലെന്ന് ഭീഷണിയും. ഒന്നല്ല, രണ്ടല്ല, ആയിരത്തിലധികം പ്രദേശങ്ങള്‍ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഇങ്ങിനെയുണ്ട്.
പാര്‍ട്ടി ഗ്രാമമൊന്നില്ല എന്നുപറയുന്ന നേതാക്കള്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ മറ്റ് പാര്‍ട്ടികളുടെ പ്രചാരണം നടത്താന്‍, രക്ഷിതാക്കളാഗ്രഹിക്കുംവിധം വാഹനം നടത്താന്‍ അനുവദിക്കുമോ? മുഴക്കുന്ന്, മൊടക്കോഴി, പെരങ്ങാനം, മച്ചൂര്‍മല, പഴശി, കയനി, മാലൂര്‍, കുണ്ടേരിപൊയില്‍, കാഞ്ഞിലേരി, വേങ്ങാട്, മാങ്ങാട്ടിടം, നരവൂര്‍, കൊട്ട്യോടി, മൊകേരി, പന്ന്യന്നൂര്‍, ചൊക്ലി, എരഞ്ഞോളി, കോടിയേരിയിലെ ഈങ്ങല്പീടിക, പാപ്പിനിശേരി, കല്യാശേരി, ചെറുകുന്ന്… പട്ടിക ഇനിയും നീട്ടണോ? സിപിഎം ശക്തികേന്ദ്രങ്ങളില്‍ മറ്റേതെങ്കിലും ആശയക്കാര്‍ കടന്നുചെല്ലാന്‍ പാര്‍ട്ടി അനുവദിക്കില്ല. അതാണവരുടെ തീരുമാനം. അതുലംഘിച്ചാല്‍ സംഘര്‍ഷവും സംഘട്ടനവും മാത്രമല്ല കൊലപാതക പരമ്പരകള്‍ തന്നെയാണനുഭവം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഏകപക്ഷീയമായി ആറുകൊലപാതകമാണ് സിപിഎം നടത്തിയത്. ഏറ്റവും ഒടുവില്‍ സപ്തംബര്‍ ഒന്നിന് കതിരൂരിലെ മനോജിനെ അതിനിഷ്ഠൂരമായാണ് കൊന്നുതള്ളിയത്. ആഗസ്റ്റ് 27 ന് പാനുണ്ടയിലെ സുരേഷ് ബാബു, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് പയ്യന്നൂരിലെ വിനോദ്, 2010 മെയ് 28 ന് പൊയിലൂരിലെ രാജേഷ്, അതേവര്‍ഷം ആഗസ്റ്റില്‍ മാഹിയിലെ ഇരട്ടക്കൊല. ഇതിനിടയില്‍ ഷുക്കൂര്‍, ടി.പി.ചന്ദ്രശേഖരന് വധം. അക്രമത്തിലും കൊലപാതകത്തിലും സിപിഎമ്മിന് ഇടവേളകളുണ്ടായിട്ടില്ല. അസഹിഷ്ണുത അതാണവരെ നയിക്കുന്നത്. കൂത്തുപറമ്പിനടുത്ത് മാനന്തേരി ബസ്സപടകത്തില് മരണപ്പെട്ട സന്തോഷിന്റെ സ്മാരകമായി ഒരു ബസ് ഷെല്‍ട്ടര്‍ പണിതു. കാവി പെയിന്റടിച്ചു. ഒരാഴ്ചയ്ക്കകം കാവി മറച്ച് ചുവപ്പ് പെയിന്റടിച്ചു. സംഘപ്രവര്‍ത്തകര്‍ വീണ്ടും കാവിയടിച്ചത് സിപിഎം മായ്ച്ചു, സംഘര്‍ഷമായി. ആര്‍ഡിഒ സമാധാന യോഗം വിളിച്ചു. സിപിഎമ്മിനെ പ്രതിനിധീകരിച്ച പനോളി വത്സന് ഒരു മറയുമില്ലാതെ വ്യക്തമാക്കി. ”പാര്‍ട്ടിഗ്രാമത്തിലേക്കുള്ള കവാടമാണത്. അവിടെ കാവി പെയിന്റടിച്ച ഒരു ബസ് ഷെല്‍ട്ടര്‍ പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല.” ഇതാണ് അസഹിഷ്ണുതയുടെ ഒരു തെളിവ്.
സഹിഷ്ണുതയില്ലായ്മയാണല്ലോനാലര പതിറ്റാണ്ടു മുമ്പ് തലശ്ശേരിയിലെ വാടിക്കലില്‍ ഒരു യുവാവിനെ വെട്ടിപ്പിളര്ത്തിക്കൊല്ലുന്ന സ്ഥിതി ഉണ്ടായത്. കണ്ണൂരിന്റെ സാംസ്കാരിക തലസ്ഥാനത്തിന്റെ വിരിമാറില്‍ അന്നുണ്ടാക്കിയ മുറിവ് ഇന്നും നീറിക്കൊണ്ടിരിക്കുന്നു. ജനസംഘക്കാരനായ രാമകൃഷ്ണനാണെന്ന് അകാലമൃത്യു വരിച്ചത്. സഹിഷ്ണുതയും ജനാധിപത്യമൂല്യങ്ങളും അവകാശങ്ങളും അംഗീകരിക്കാത്ത നേതൃത്വം ആശയ സമരത്തിനുപകരം ആയുധമെടുത്ത പോരാട്ടത്തിനാണ് ആഹ്വാനം നല്‍കുന്നത്. അതനുസരിച്ച് പ്രതിയോഗികളെ വേട്ടയാടാനും വെട്ടിക്കീറാനും മടിയില്ലാത്ത അടിമവര്ഗത്തേയും പോറ്റിവളര്‍ത്തുന്നു. കൊന്നും കൊലവിളിച്ചും അവരെന്നും മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്നു. ചെറുത്തുനില്ക്കാന് ആത്മാഭിമാനമുള്ളവര്‍ തയ്യാറാകുന്നതിലാണ് അവര്ക്കമര്ഷം.
ചോരയുടെ നിറമുള്ള കൊടി, വെട്ടുകത്തിയും ചുറ്റികയും കൊടിയടയാളവും. അതിനെല്ലാം പുറമെ ഉന്മൂലനത്തിന്റെ സിദ്ധാന്തം പ്രചരിപ്പിക്കുകയും സംഘര്‍ഷവും സംഘട്ടനവും മുദ്രാവാക്യവും. പിന്നെങ്ങനെ അക്രമരാഷ്ട്രീയം ഒഴിവാക്കാനാകും. കമ്മ്യൂണിസ്റ്റാധിപത്യവും അമിതാധികാരവുമുള്ളിടത്ത് അനുദിനം അനുഭവിക്കുകയല്ലെ.
ഓരോ തുള്ളിച്ചോരയില്‍നിന്നും ഒരായിരം പേരുയരുന്നു കമ്മ്യൂണിസ്റ്റ് സമരഭടന്മാര് ആദ്യകാലങ്ങളില്‍ കേരളത്തില്‍ മുഴക്കിയ മുദ്രാവാക്യമായിരുന്നു ഇത്. എത്രമാത്രം ആവേശത്തോടെയായിരുന്നു അവരാ ശീലുകള്‍ ഏറ്റുവിളിച്ചത്. ചോരചിന്താനും ജീവന് വെടിയാനും കഴിയുന്ന ഒരുതരം മനോരോഗമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന അവസ്ഥയിലേക്ക് അണികളെ തള്ളിവിടാനുള്ള എല്ലാ ചെപ്പടിവിദ്യകളും കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് അന്നറിയാമായിരുന്നു. ഇന്നും അത് വിജയകരമായി തുടരുകയും ചെയ്യുന്നു. കൂടുതലെന്തെങ്കിലും ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും സാവകാശവും ചെങ്കുപ്പായ സേനക്ക് അന്ന് ഉണ്ടായിരുന്നില്ല. നിലത്തിറ്റുവീഴുന്ന ഓരോതുള്ളിച്ചോരയില്‍നിന്നും നിരവധിയാളുകള്‍ ഉയിര്‍ത്തെഴുന്നേറ്റുവരും. തനിക്ക് സാധിക്കാത്ത കാര്യം അവര്‍ സാധിച്ചുകൊള്ളും. തന്റെ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുള്ള വിപ്ലവസ്വപ്നം അവര്‍ സാക്ഷാത്കരിച്ചുകൊള്ളും. ചെങ്കൊടിക്ക് മാറ്റുകൂട്ടുകയും ചെയ്യും. ഇതായിരുന്നു ഓരോ സഖാവിന്റെയും മനോരാജ്യം. അവര്‍ ഒരുങ്ങി. ചോര ചിന്തി. അവരാഗ്രഹിച്ചതുപോലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആള്‍ബലം പതിന്മടങ്ങ് വര്‍ധിച്ചു. ചോര ചിന്താന്‍ ആഹ്വാനം ചെയ്തവര്‍ വിയര്‍പ്പുപോലും ചിന്തിയില്ലെങ്കിലും പാര്‍ട്ടിക്ക് ലഭിച്ച അംഗീകാരവും സ്വീകാര്യതയും അവരെ നന്നായി സുഖിപ്പിച്ചു.
വര്‍ഷാവര്‍ഷം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ചെന്നു നിന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാന്‍ അവര്‍ മത്സരിക്കുന്നു. നേതാക്കളുടെ പിന്നില്‍ തടിച്ചുകൂടിയ പുരുഷാരം കാണുമ്പോള്‍ പഴയതെല്ലാം അവര്‍ മറക്കുന്നു. ചോര ചിന്തിയാണ് ഈ ശക്തി സംഭരിച്ചതെന്ന് നന്നായി അറിയാവുന്ന അവര്‍ തങ്ങള്‍ക്കെതിരു നില്ക്കുന്നവന്റെ ചോരക്കായി കഠാരകള്‍ മൂര്‍ച്ചകൂട്ടുന്നു. വെടിമരുന്നും കുപ്പിച്ചില്ലുകളും ആസിഡും പാര്‍ട്ടി സങ്കേതങ്ങളില്‍ കുമിഞ്ഞുകൂടുന്നു. പ്രതിയോഗികളുടെ തലകളുരുളുന്നു. പഴയ മുദ്രാവാക്യത്തിന് അപ്പോള്‍ പ്രസക്തിയില്ലെന്ന് മൂഢാത്മാക്കള്‍ ധരിച്ചുവെച്ചിരിക്കുന്നു. അതുകൊണ്ടാണ് സിപിഎമ്മുകാര്‍ കേരളത്തിലങ്ങോളമിങ്ങോളം ചോരച്ചാലുകള്‍ തീര്‍ക്കുന്നത്. സിപിഎമ്മുകാരന്റേതല്ലാത്ത ചോരയൊക്കെ മണ്ണില്‍ വീണാലുടന്‍ ആവിയായിപ്പോകുമെന്നാവാം അവരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടാകാം കയ്യറപ്പില്ലാതെ ആരെയും കുത്തിമലര്‍ത്താനുള്ള മാനസികാവസ്ഥ ആര്‍ജിക്കാന്‍ അണികളെ അവര്‍ പരുവപ്പെടുത്തുന്നത്. ഈ പ്രാകൃതത്വത്തിന് ഇരയാകേണ്ടിവന്ന എത്രയെത്ര നിരപരാധികള്‍, അവരൊക്കെ എന്തെങ്കിലും അപരാധം ചെയ്തിട്ടാണോ മരണത്തെ പുല്‍കേണ്ടിവന്നത്? ക്ലാസ്മുറിയില്‍ കുട്ടികളുടെ മുന്നില്‍വെച്ച് വെട്ടേറ്റ് പിടഞ്ഞുമരിക്കേണ്ടിവന്ന ജയകൃഷ്ണന് മാസ്റ്റര്‍ എന്തു തെറ്റാണ് ചെയ്തതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. അഥവാ ജയകൃഷ്ണന് മാസ്റ്ററെ, അതുപോലെ മറ്റനേകം ചെറുപ്പക്കാരെ ജീവിക്കാനനുവദിക്കാതെ കശാപ്പുചെയ്യാനുള്ള അധികാരം സിപിഎം ക്രിമിനലുകള്‍ക്ക് ആര് നല്കി എന്ന് കേരളക്കാര്‍ക്ക് മനസ്സിലായിട്ടില്ല. കൊന്നും കൊലവിളിച്ചും മുന്നേറുന്നവര്‍ക്ക് സംഭവിക്കുന്നതെന്തെന്ന് പശ്ചിമബംഗാള്‍ കാട്ടിത്തരുന്നു. കേരളവും കാത്തിരിക്കുന്നത് അതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: