നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ചൈനാ പ്രസിഡന്റ് സി ജിന്‍പിങ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഭാരതസന്ദര്ശത്തിനെത്തുന്ന ഒരു ചൈനീസ് ഭരണാധികാരി അനൗദ്യോഗികമായ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലെത്തിയ സി ജിന്‍പിങ്ങിനെയും ഭാര്യ പെങ് ലിയുവാനെയും ഗ്രാന്റ് ഹയാറ്റ് ഹോട്ടലിലെത്തി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരെയും അവിടെ സജ്ജമാക്കിയിരുന്ന ബുദ്ധസംസ്കാരത്തക്കുറിച്ചുള്ള പ്രദര്‍ശനിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഗാന്ധിജി സ്ഥാപിച്ച സബര്‍മതി ആശ്രമത്തിലെത്തിയ ചൈനീസ് രാഷ്ട്രത്തലവന് ചര്‍ക്കയില്‍ നൂല്നൂല്ക്കുന്നതിനെക്കുറിച്ച് മോദിയോട് ചോദിച്ചുമനസിലാക്കി. സബര്‍മതി തീരത്ത് സായാഹ്നം ചെലവഴിച്ച ജിന്‍പിങ് മോദിയൊരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തു. കമ്യൂണിസ്റ്റ് രാഷ്ട്രത്തലവന് മോദി ഭഗവദ്ഗീത സമ്മാനിക്കുകയുംചെയ്തു. ജിന്‍ പിങിന്റെ അഹമ്മദാബാദ് സന്ദര്‍ശനത്തിന്റെ ഭാഗമായി മൂന്ന് കരാറുകളില്‍ ഒപ്പുവയ്ക്കുകയുണ്ടായി. നരേന്ദ്ര മോദിയുടെ ഭരണത്തിലൂടെ രാജ്യത്തെ അത്യന്തം വികസിത സംസ്ഥാനമായ ഗുജറാത്തിന് ചൈനയിലെ സമ്പന്നപ്രവിശ്യയായ ഗ്വാങ്ദോവിന്റെ സഹോദരീപദവി നല്‍കുന്നതും അഹമ്മദാബാദിന് ഗ്വാങ്ദോവിന്റെ തലസ്ഥാനമായ ഗ്വാങ്സുവിന്റെ സഹോദരീനഗരപദവി നല്കുന്നതുമാണ് രണ്ട് കരാറുകള്‍. ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലും മഹാരാഷ്ട്രയിലെ പൂനെയിലും വ്യവസായപാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള ധാരണാപത്രവും ഒപ്പുവയ്ക്കുകയുണ്ടായി. എന്നാല്‍ സാമ്പത്തികമായ ഈ കരാറുകളെക്കാള്‍ പൗരാണികമായ സാംസ്കാരിക സവിശേഷതകള്‍ക്ക് അടിവരയിട്ടുകൊണ്ടുള്ള തുടക്കം അത്ര നല്ലതെന്ന് പറയാനാവാത്ത ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിന് പുതിയ മാനം നല്‍കിയിരിക്കുകയാണ്.
അതിര്‍ത്തിത്തര്‍ക്കങ്ങളും വാണിജ്യ അസന്തുലിതാവസ്ഥകളുമാണ് പതിറ്റാണ്ടുകളായി ഭാരതവും ചൈനയും തമ്മിലുള്ള ബന്ധം മോശമായി തുടരാന്‍ കാരണം. ഭാരത അതിര്‍ത്തിയിലേക്ക് ചൈനീസ് സൈന്യം നടത്തുന്ന നിരന്തരമായ നുഴഞ്ഞുകയറ്റവും അരുണാചല്‍ പ്രദേശിനുമേല്‍ അവകാശവാദം ഉന്നയിക്കുന്നതും അരുണാചലിലും കശ്മീരിലുമുള്ളവര്ക്ക് ചൈനീസ് ഭരണകൂടം പ്രത്യേക വിസ അനുവദിക്കുന്നതുമാണ് ഇതിന് വലിയൊരളവ് കാരണമായിരിക്കുന്നത്. എന്നാല്‍ അസുഖകരമായ ഈ സ്ഥിതിവിശേഷത്തിനുനേര്ക്ക് കണ്ണടയ്ക്കാതെതന്നെ ചൈനീസ് രാഷ്ട്രത്തലവന്റെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി ഒരു സാംസ്കാരിക മാനം നല്‍കിയിരിക്കുകയാണ്. ചൈനയെയും ഭാരതത്തെയും സാംസ്കാരികമായി ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ ഇന്നും പ്രബലമാണ്. ബുദ്ധമതം ഇരുരാജ്യങ്ങളിലെയും പ്രമുഖ മതമാണ്. രണ്ടായിരത്തിലധികം വര്‍ഷം നീളുന്ന ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളത്. ലോകത്തെ പ്രാചീന നാഗരികതകളായ ഇരുരാജ്യങ്ങളും ഒരു സഹസ്രാബ്ദത്തിലേറെക്കാലം സമാധാനപരമായി സഹവര്‍ത്തിക്കുകയുണ്ടായി. പട്ടുപാതയിലൂടെയുള്ള ഹുയാങ് സാങിന്റെയും മറ്റും സഞ്ചാരം ചരിത്രത്തിലെ ചാരുദൃശ്യങ്ങളാണ്. ഇതൊക്കെ മനസില്വെച്ചുകൊണ്ടാവണം ചരിത്രപരമായ കടമയിലും സാംസ്കാരികമായ ബന്ധത്തിലും സമ്പന്നമായ പാരമ്പര്യത്തിന്റെ പ്രചോദനത്തിലും അധിഷ്ഠിതമാണ് ഭാരതവും ചൈനയുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. ഒരുമിച്ചുനിന്നാല്‍ മുഴുവന്‍ മനുഷ്യരാശിക്കും മഹത്തായ ഭാവി നല്കാന് ഇരുരാജ്യങ്ങള്‍ക്കും കഴിയുമെന്നും മോദി പ്രഖ്യാപിക്കുകയുണ്ടായി. ഭാരതത്തില്‍നിന്ന് ഇതിനുമുമ്പ് മറ്റൊരു പ്രധാനമന്ത്രിയില്‍നിന്നും കേള്‍ക്കാത്തതാണ് ഈ വാക്കുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സവിശേഷമായ തിരിച്ചറിവുകളാണ് ചൈനയും ഭാരതവും തമ്മിലുള്ള ബന്ധത്തിന്റെ മഞ്ഞുരുകാന്‍ കാരണമായിരിക്കുന്നത്. ഭാരതത്തിലെയും ചൈനയിലെയും ജനസംഖ്യ ലോകജനസംഖ്യയുടെ മൂന്നിലൊന്ന് വരും. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളാണ് രണ്ടും. ലോകത്തെ ഭൂപ്രദേശത്തിന്റെ ഒമ്പത് ശതമാനവും ഇരുരാജ്യങ്ങള്‍ക്കും സ്വന്തമാണ്. പരസ്പരാശ്രിതമായ സാമ്പത്തികശക്തിയാണ്. ഉത്പാദനമേഖലയില്‍ ചൈന കരുത്ത് തെളിയിക്കുമ്പോള്‍ സേവനമേഖലയിലും വിവരസാങ്കേതിക വിദ്യയുടെ രംഗത്തും ഭാരതമാണ് മുന്നേറുന്നത്. ഭാരതവും ചൈനയും സംയുക്തമായി നേട്ടമുണ്ടാക്കുമ്പോള്‍ ലോകജനസംഖ്യയിലെ മുപ്പത്തിയഞ്ച് ശതമാനത്തിന് അതിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ ഒന്നിച്ചുനിന്നാല്‍ പുതിയ ചരിത്രം നിര്‍മിക്കാനാവുമെന്നാണ് മോദി വിശ്വസിക്കുന്നത്. ചൈനയ്ക്കൊപ്പം ബ്രസീലും റഷ്യയും ഭാരതവും ദക്ഷിണാഫ്രിക്കയും ചേരുന്ന ‘ബ്രിക്സ്’ ബാങ്കിന്റെ രൂപീകരണം പുത്തന്‍ ലോകക്രമത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍ പോന്നതാണ്. സാംസ്കാരികമായ അടിത്തറയില്‍ പടുത്തുയര്‍ത്തുന്ന ഉഭയകക്ഷി ബന്ധത്തിലൂടെയും പരസ്പര സഹകരണത്തിലൂടെയും അവിശ്വാസത്തിന്റെയും ശത്രുതയുടെയും അന്തരീക്ഷം ഇല്ലാതാക്കാന്‍ കഴിയുമെന്നുതന്നെയാണ് സി ജിന്‍പിങ് നടത്തുന്ന സന്ദര്‍ശനത്തിന്റെ മഹത്തായ തുടക്കം നല്കുന്ന സൂചന. വീണ്ടും പട്ടുപാതയിലൂടെ നടക്കാന്‍ സമയമായി. വീണ്ടും പട്ടുപാതയിലൂടെ നടക്കാന്‍ സമയമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: