സ്വരസ്ഥാനങ്ങളിലെ കൃത്യത, തന്ത്രികളില്‍ അതിവേഗം ഒഴുകിയിറങ്ങുന്ന വിരലുകള്‍, അവയില്‍ നിന്ന് ഉതിരുന്ന മാസ്മര സംഗീതം… അന്ന് ശ്രീനിവാസ് മാസ്റ്റര്‍ യു. ശ്രീനിവാസ് ആയിരുന്നു. സംഗീതത്തിന്റെ ആഴങ്ങളില്‍ മുങ്ങി നിവരുന്ന ബാലപ്രതിഭ.
സംഗീതത്തിന് അതിരുകളില്ലെന്നും അതിന് ഭാഷാഭേദമില്ലെന്നും തെളിയിച്ചു തന്ന മഹാപ്രതിഭകളില്‍ ഒരുവനായിരുന്നു ഉപ്പലപു ശ്രീനിവാസ് എന്ന യു.ശ്രീനിവാസ്. തികച്ചും പാശ്ചാത്യമായ രണ്ട് വാദ്യോപകരണങ്ങളാണ് മാന്ത്രിക വിരലുകളുടെ മൃദുസ്പര്ശത്താല് തികഞ്ഞ പൗരസ്ത്യവാദ്യങ്ങളായി മാറിയത്. ഒന്ന് വയലിന്, രണ്ട് മാന്‍ഡലിന്‍. സാക്ഷാല്‍ ചൗഡയ്യയുടെ കരസ്പര്ശമാണ് വയലിനെ കര്‍ണ്ണാടക സംഗീതത്തില്‍ എത്തിച്ചതെങ്കില്‍ യു.ശ്രീനിവാസനാണ് മാന്‍ഡലിനെ നമുക്ക് സുപരിചിതമാക്കിയത്. കദ്രി ഗോപാല്‍നാഥ് സാക്സോഫോണില്‍ സ്വരരാഗസുധ ഒഴുക്കുമെങ്കിലും ഇന്നും അത് പൂര്‍ണ്ണമായും കര്‍ണ്ണാടക സംഗീതത്തിലേക്ക് ഇഴുകിച്ചേര്‍ന്നിട്ടില്ല.
1969 ഫെബ്രുവരി 28ന് ആന്ധ്രയിലെ ഗോദാവരിയിലെ പാല്ക്കോളിലാണ് ശ്രീനിവാസ് ജനിച്ചത്. പിതാവ് സത്യനാരായണന് മാന്‍ഡലിന്‍ വായിക്കുമായിരുന്നു. അദ്ദേഹം തന്നെയാണ് ശ്രീനിവാസിന് ബാലപാഠങ്ങള്‍ പകര്‍ന്നു നല്കിയതും.പിതാവിന്റെ ഇലക്ട്രിക് മാന്‍ഡലിന്‍ തന്നെയാണ് ആദ്യം ശ്രീനിവാസനും ഉപയോഗിച്ചത്.
ആറാം വയസില്‍ ആ മാന്‍ഡലിന്റെ തന്ത്രികളില്‍ സപ്തസ്വരങ്ങള്‍ മീട്ടിത്തുടങ്ങി. മകനിലെ പ്രതിഭയെ കണ്ടെത്തി വളര്‍ത്തിയതും പിതാവുതന്നെ. സത്യനാരായണിന്റെ ഗുരുവായിരുന്നു രുദ്രരാജു സുബ്ബരാജു. കറകളഞ്ഞ കര്‍ണ്ണാടക സംഗീതജ്ഞന്. മാന്‍ഡലിന്‍ വായിക്കാന്‍ അറിയില്ലെങ്കിലും ശ്രീനിവാസിന്റെ പ്രാഗത്ഭ്യം അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
അദ്ദേഹം പാടും, ഒപ്പം ശ്രീനിവാസന് മാന്‍ഡലിന്‍ വായിക്കും. ഒന്‍പതാം വയസിലാണ് അദ്ദേഹം ആദ്യമായി പൊതുവേദിയില്‍ മാന്‍ഡലിന്‍ അവതരിപ്പിച്ചത്. ആന്ധ്രയിലെ ഗുഡിവാഡയില്‍ ത്യാജരാജ സംഗീതാരാധനയില്‍. അന്ന് രാഗഭാവതാള വിസ്മയം വിരിയിച്ച ശ്രീനിവാസിനെ ലോകം തിരിച്ചറിഞ്ഞു. ആ അത്ഭുത പ്രതിഭയെ സംഗീത പ്രേമികള്‍ നമിച്ചു. പിന്നെ വേദികള്‍ ഒന്നൊന്നായി കീഴടക്കുകയായിരുന്നു അദ്ദേഹം.
81ല്‍ മദ്രാസ് ഫൈനാര്‍ട്ട്സ് സൊസൈറ്റിയുടെ സംഗീതോല്സവത്തില് അദ്ദേഹം തീര്‍ത്ത നാദബ്രഹ്മത്തില്‍ വിദേശികള്‍ പോലും അത്ഭുതത്തില്‍ ആറാടി.പിന്നെ അമേരിക്ക, ആസ്ട്രേലിയ, കാനഡ, തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ അടക്കം അനവധി രാജ്യങ്ങളില്‍ … അനവധി വേദികളില്‍..ബെര്‍ലിനിലെ ജാസ് ഫെസ്റ്റില്‍..എല്ലാം അദ്ദേഹം നിറഞ്ഞു. വിദേശ സംഗീതജ്ഞര്‍ അദ്ദേഹത്തെ തിരക്കിയെത്തി. ആ മാസ്മര സംഗീതത്തിന്റെ ചിറകിലേറി അനന്തവിഹായസില്‍ പറന്നു.പ്രമുഖ വിദേശ സംഗീതജ്ഞര്‍ക്കൊപ്പം സംഗീത പരിപാടികളില്‍ പങ്കെടുത്തു. ജോണ്‍ മക്ലാഫ്ലിന്,മൈക്കിള്‍ ബ്രൂക്ക്,ട്രേ ഗണ്‍, നിജില്‍ കെന്നഡി, നാന വാസ്കോണ്സെലസ് എന്നിവര്‍ക്കൊപ്പവും പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന് ഹരിപ്രസാദ് ചൗരസ്യ, തബല വിദ്വാന് സക്കീര്‍ ഹുസൈന് എന്നിവര്‍ക്കൊപ്പവും സംഗീത പരിപാടികളില്‍ പങ്കെടുത്തു.ഇളയരാജയുടെ കര്‍ണ്ണാടക സംഗീതകൃതികള്‍ മാന്‍ഡലിനില്‍ സിഡി ഇറക്കിയിരുന്നു.മെക്സിക്കോയിലെ സെവാന്റിനോ സംഗീതോല്‍സവ വേദയിലെത്തുന്ന ആദ്യ കര്‍ണാടക സംഗീതജ്ഞനായി. 92ലെ ബാഴ്സലോണ ഒൡമ്പിക്സുമായി ബന്ധപ്പെട്ട സംഗീതോല്‍സവത്തിലും പങ്കെടുത്തു.
തേടിയെത്തിയ അവാര്‍ഡുകള്‍
1998ല്‍, അദ്ദേഹത്തിന്റെ ഇരുപത്തൊന്‍പതാമത് വയസില്‍ പദ്മശ്രീ നല്കി രാജ്യം ആദരിച്ചു. സംഗീത രത്ന, സനാതന്‍ സംഗീത പുരസ്കാരം,രാജലക്ഷ്മി അവാര്‍ഡ്,മൈസൂര്‍ ടി ചൗഡയ്യ സ്മാരക ദേശീയ അവാര്‍ഡ്, സംഗീതബാലഭാസ്കര അവാര്‍ഡ്,രാജീവ് ഗാന്ധി ദേശീയോദ്ഗ്രഥന അവാര്‍ഡ്, എന്നിവ നേടി. തമിഴ്നാട് സര്‍ക്കാര്‍ ആസ്ഥാന വിദ്വാന് പദവി നല്കി അദ്ദേഹത്തെ ആദരിക്കുകയുമുണ്ടായി.2010ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും കരസ്ഥമാക്കി.സത്യസായി ബാബയുടെ ഭക്തനായിരുന്ന അദ്ദേഹം പലകുറി ബാബയുടെ മുന്പില് മാന്‍ഡലിന്‍ വായിച്ചിട്ടുമുണ്ട്. സഹോദരന് യു.രാജേഷും പ്രഗല്ഭനായ മാന്‍ഡലില്‍ വാദകനാണ്. ഇരുവരും ചേര്‍ന്ന് നിരവധി വേദികളില്‍ മാന്‍ഡലിന്‍ വായിച്ചിട്ടുണ്ട്.
94ല്‍ ആയിരുന്നു ശ്രീയുമായുള്ള വിവാഹം. പക്ഷെ ദാമ്പത്യത്തില്‍ പതുക്കെ സ്വരച്ചേര്‍ച്ചകള്‍ ഇല്ലാതായി. 2012ല്‍ ഇരുവരും വിവാഹമോചനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: