നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയത് കേരളത്തിന് അത്യന്തം ഗുണകരമാണെന്ന് തെളിയിക്കുന്നതാണ് കൊച്ചി കപ്പല്നിര്മാണശാലയ്ക്കും നിശ്ചലമായിരിക്കുന്ന എല്‍എന്‍ജി ടെര്‍മിനലിനും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം. രണ്ട് സ്ഥാപനങ്ങള്‍ക്കുമായി 2700 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര ഷിപ്പിംഗ്മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. കപ്പല്‍ശാലാ നവീകരണത്തിന് 1200 കോടിയും എല്‍എന്‍ജി ടെര്‍മിനലിന് 1500 കോടിയും ലഭിക്കും. മണ്ണുമാന്തി കപ്പല്‍ സ്വയം നിര്‍മിക്കാനും പുതിയ കപ്പല്യാര്ഡ് നിര്‍മിക്കാനുമുള്ള അനുമതി കപ്പല്‍ശാലയ്ക്ക് നല്‍കിയിട്ടുണ്ട്. എല്‍എന്‍ജി പദ്ധതിയ്ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ പോലും തയ്യാറാകാത്ത കേരള സര്‍ക്കാരിന് ഇതൊരു പാഠമാണ്. നരേന്ദ്ര മോദി അധികാരത്തിലേറിയാല്‍ വര്‍ഗീയ ധ്രുവീകരണവും വര്‍ഗീയ കലാപവും സൃഷ്ടിക്കുമെന്നും കേരളത്തില്‍ പ്രവചിച്ചവരുടെ ദുഷ്ടലാക്കാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പാവപ്രധാനമന്ത്രിയായിരുന്ന മന്മോഹന്സിംഗിന് സാധിക്കാത്ത പല കാര്യങ്ങളും നരേന്ദ്ര മോദി നടപ്പില്‍ വരുത്തുന്നത് ജനങ്ങള്‍ സന്തോഷത്തോടെയാണ് കാണുന്നത്. വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന മോദിയുടെ വാക്കുകള്‍ ശരിവെക്കുന്നതാണ് അദ്ദേഹം നേതൃത്വം നല്കുന്ന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഓരോ പദ്ധതികളുമെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.
ഡോളറിന് എതിരെ ഇന്ത്യന്‍ കറന്‍സി ശക്തിപ്രാപിക്കുകയാണ്. ആഗോളതലത്തില്‍ അസംസ്കൃത എണ്ണയുടെ വില കുറയുന്നതിനുസരിച്ച് പെട്രോള്‍, ഡീസല്‍ വില കുറക്കാന്‍ മോദിസര്‍ക്കാര്‍ ഒരു മടിയും കാണിക്കുന്നില്ല. യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് ഉണ്ടാകാതിരുന്ന നടപടിയാണിത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞ ഘട്ടത്തിലും ഇന്ധനവില കുറയ്ക്കാതെ സാധാരണ ജനങ്ങളുടെമേല്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിച്ച് സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരമാണ് മന്‍മോഹന്‍സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത്. ഇതില്‍നിന്ന് വ്യത്യസ്തമായി ഈ സര്‍ക്കാര്‍ പാവപ്പെട്ടവരുടേതായിരിക്കുമെന്ന് തുടക്കത്തില്‍ത്തന്നെ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിനനുസരിച്ചാണ് അദ്ദേഹം നടപ്പില്‍വരുത്തുന്ന ഓരോ സാമ്പത്തികപരിഷ്കാരങ്ങളും. ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി വികസനം യാതൊരു തടസവുമില്ലാതെ സംസ്ഥാനങ്ങളില്‍ എത്തിക്കാനുള്ള ശ്രമം രാജ്യത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ ഇന്ധനവില ഒരിക്കല്‍ക്കൂടി കേന്ദ്രസര്‍ക്കാര്‍ കുറക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആഗോളതലത്തില്‍ എണ്ണവില കുറയുകയാണ്. അമേരിക്കയില്‍ അസംസ്കൃത എണ്ണ ഉല്‍പ്പാദനം വര്‍ധിച്ചതും ഇതിന് പ്രേരകമായി.
ഡീസല്‍ വില കുറയ്ക്കുന്നത് ഉപഭോക്താക്കള്‍ക്ക് തീര്‍ച്ചയായും സഹായകരമാകും. ഉപഭോക്താക്കള്‍ ഡീസല്‍ കാര്‍ ഉപയോഗത്തില്‍നിന്നും പെട്രോള്‍ കാര്‍ ഉപയോഗത്തിലേക്ക് തിരിയാനും സാധ്യതയുണ്ട്. മുന്‍കാലങ്ങളില്‍ പെട്രോള്‍ വിലയില്‍ ഏറ്റക്കുറവുകള്‍ പതിവായിരുന്നെങ്കിലും ഡീസല്‍വിലയില്‍ കുറവുവന്നിരുന്നില്ല. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷം ഈ അവസ്ഥക്കും മാറ്റംവന്നിരിക്കുന്നു. പെട്രോള്‍ വിലക്കൊപ്പം ഡീസല്‍ വിലയിലും കുറവ് വന്നിരിക്കുകയാണ്. ഒരിയ്ക്കല്‍ക്കൂടി പെട്രോള്‍-ഡീസല്‍ വില കുറക്കാന്‍ പോകുന്നത് മഹാരാഷ്ട്രയിലും ഹരിയാനയിലും ബീഹാറിലും ഝാര്‍ഖണ്ഡിലും ജമ്മുകശ്മീരിലും നടക്കാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തിയാണെന്ന ആക്ഷേപം ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ യുപിഎ ഭരണകാലത്തും പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും നടന്നിരുന്നു. അപ്പോഴൊന്നും ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല എന്നോര്‍ക്കണം. ഇതേ സ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ നാലാമത്തെ തവണയാണ് പെടോള്വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെയും വിലകുറയും എന്നാണ് ജനങ്ങളുടെ പ്രതീക്ഷ. മോദി സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയപ്രേരിതമായ വിമര്‍ശനങ്ങളെ തുറന്നുകാട്ടുന്നതാണ് കശ്മീര്‍ പ്രളയത്തില്‍ സര്‍ക്കാര്‍ നടത്തിയ സ്തുത്യര്‍ഹമായ ഇടപെടല്‍. പ്രളയത്തില്‍ മുങ്ങിയ കശ്മീരിന് വേണ്ടി കലവറയില്ലാത്ത സഹായങ്ങളാണ് മോദി സര്‍ക്കാര്‍ നല്‍കിയത്. പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മരുന്നുവിതരണത്തിനും രോഗപരിശോധനയ്ക്കും ആവശ്യമായ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പുവരുത്തിക്കഴിഞ്ഞു. ഇതോടെ മോദി വിമര്‍ശകരുടെ നാവ് അടങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: