ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സംഘപരിവാര്‍ സംഘടനകള്‍ക്ക് അഭിമാനിക്കാനും ആഹ്ലാദിക്കാനും ലഭിച്ച അവസരമാണ് ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പ് ഫലം നല്‍കിയത്. ദല്‍ഹിയില്‍ നിയമസഭാതെരഞ്ഞെടുപ്പുണ്ടായാല് ബിജെപിക്ക് ജയിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടികൂടിയാണിത്. പതിനെട്ടുവര്‍ഷത്തിനുശേഷമാണ് ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപി മുഴുവന്‍ സീറ്റും നേടിയിരിക്കുന്നത്. അതും വന്‍ ഭൂരിപക്ഷത്തോടെ. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യുവിന് നടുക്കുന്ന പ്രഹരമാണ് ഏറ്റിരിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പദവികളെല്ലാം എബിവിപി സ്വന്തമാക്കി. വിജയകാരണം നരേന്ദ്രമോദി തരംഗമാണെന്ന് എബിവിപി വിലയിരുത്തി. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം യുവാക്കളുടെ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ ഏറെ വര്‍ധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പരിപൂര്‍ണമായും നടപ്പാക്കുമെന്ന പ്രതീക്ഷയാണ് യുവജന വിദ്യാര്‍ത്ഥിസമൂഹത്തിനുള്ളത്. അതിന്റെ പ്രതിഫലനം തന്നെയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടായിട്ടുള്ളത്. രാജ്യത്തെ ഒന്നാംനിര കേന്ദ്രസര്‍വകലാശാലയിലുണ്ടായ ഈ വിജയം പ്രതിയോഗികളെ പ്രത്യേകിച്ച് കോണ്‍ഗ്രസിനെ നിരാശപ്പെടുത്തുന്നത് സ്വാഭാവികമാണ്.
ഇന്ദ്രപ്രസ്ഥത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ തന്നെ അഭിമാനസ്ഥാപനമാണ് ദല്‍ഹി സര്‍വകലാശാല. ഉപരാഷ്ട്രപതി ചാന്‍സലറായ ഇവിടെ 14 ഫാക്കല്റ്റികള്, 86 അക്കാദമിക് ഡിപ്പാര്‍ട്ടുമെന്റുകള്‍, 79 കോളേജുകള്‍ എന്നിവകളിലായി 3.5 ലക്ഷം പേരാണ് പഠിതാക്കള്‍. ‘സത്യത്തിനായി സമര്‍പ്പണം’ ചെയ്തിട്ടുള്ള ദല്‍ഹി സര്‍വകലാശാലയിലെ പൂര്വവിദ്യാര്ത്ഥികളില് പ്രധാനമന്ത്രി നരേന്ദ്രമോദിയും. സുചേതാ കൃപലാനി, ഷീലാ ദീക്ഷിത്, മദന്‍ലാല്‍ ഖുരാന, നവീന്‍ പട്നായിക്, അരുണ്‍ ജെയ്റ്റ്ലി, ഫക്രുദ്ദീന്‍ അലി അഹമ്മദ്, അമിതാഭ് ബച്ചന്, ഷാരൂഖ്ഖാന്, നൊബേല്‍ സമ്മാന ജേതാവ് ആങ് സാന്‍ സൂകി എന്നിവരും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലും ഇവിടെ പഠിച്ചതായി പറയപ്പെടുന്നുണ്ട്. ഡോ. മന്‍മോഹന്‍സിംഗ്, ഡോ.അമര്‍ത്യാസെന്‍ എന്നിവര്‍ അദ്ധ്യാപനം നടത്തിയിട്ടുമുണ്ട്. ദല്‍ഹി എന്നാല്‍ ‘മിനി ഇന്ത്യ’യാണ്. രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നും പഠിതാക്കള്‍ അവിടെ എത്തുന്നുണ്ട്. വിദേശത്തുനിന്നും വിദ്യാര്‍ത്ഥികളുണ്ട്. അവിടെയാണ് ചരിത്രവിജയം അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് നേടിയിട്ടുള്ളത്. ജെഎന്‍യുവിലും നിലമെച്ചപ്പെടുത്തുവാന്‍ എബിവിപിക്ക് സാധിച്ചു. ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ നില മെച്ചപ്പെടുത്തുമെന്ന് അവകാശപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും കനത്ത പ്രഹരം ഏല്‍പ്പിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്ത് നല്ലൊരു ചൂണ്ടുപലകയാണെന്ന കാര്യത്തില്‍ സംശയമില്ല.
നരേന്ദ്രമോദി അധികാരത്തിലേറി നൂറുദിവസം പിന്നിടുമ്പോഴേക്കും പ്രകടമായ ഈ വിധിയെഴുത്ത് യുവജനങ്ങളില്‍ പ്രതീക്ഷ വര്‍ധിക്കുന്നു എന്നാണ് തെളിയിക്കുന്നത്. പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് അധികാരത്തിലെന്ന് വ്യക്തമായിരിക്കുന്നു. അതുമാത്രമല്ല വ്യക്തമായ ലക്ഷ്യബോധവും വാക്കും പ്രവൃര്‍ത്തിയും തമ്മില്‍ പൊരുത്തവുമുള്ള ഭരണമാണെന്ന് മോദി തെളിയിക്കുകയും ചെയ്തിരിക്കുന്നു. അതിന് ഉപരിയാണ് രാജ്യത്തിന്റെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കുവാന്‍ ഈ സര്‍ക്കാറിന് സാധിക്കുമെന്ന തോന്നലുളവാക്കിയത്. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളുടെ മുന്നില്‍ തോളോടൊപ്പം നിന്ന് സംസാരിക്കാന്‍ കഴിയുന്ന സര്‍ക്കാരിനെ ഭാരത്തിന് നല്കിയതും നിസാരകാര്യമല്ല. ദല്‍ഹിയില്‍ നില്‍ക്കുമ്പോഴറിയാം പുതിയ സര്‍ക്കാര്‍ കൊണ്ടുവന്നമാറ്റം. ഫയല്‍ കൂമ്പാരങ്ങള്‍ ഓഫീസുകളോട് വിടപറഞ്ഞു. മന്ത്രിമാരും ഉദ്യോഗസ്ഥരും സമയത്തിന് മുന്നേ ഓഫീസിലെത്തുന്നു. മന്ത്രിമാര്‍ പത്തുമണിക്കൂര്‍ ജോലിചെയ്യുമ്പോള്‍ പ്രധാനമന്ത്രി പന്ത്രണ്ട് മണിക്കൂര്‍ അവിശ്രമം ജോലിയിലാണ്. ഓഫീസ് അന്തരീക്ഷവും മികച്ചതാക്കി. എല്ലാംകൊണ്ടും ‘നല്ലനാളെ’ സൃഷ്ടിക്കാനുള്ള കഠിന പ്രയത്നം നേരിട്ടുകാണുന്നവരാണ് വോട്ടിലൂടെ അഭിനന്ദിക്കാന്‍ കിട്ടിയ അവസരം പ്രയോഗിച്ചത്. നരേന്ദ്രമോദി സര്‍ക്കാരിനല്ല വോട്ടെങ്കിലും പരോക്ഷമായി അങ്ങനെയേ കാണാനാകൂ. രാജ്യം എന്ത് പ്രതീക്ഷിക്കുന്നു, എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ സൂചനയാണിത്. കഴിഞ്ഞപത്തുവര്ഷം നിസ്സംഗതയും നിര്‍വികാരതയും മാത്രം സംഭാവന ചെയ്ത ഭരണത്തിന്റെ നേര്വിപരീതാവസ്ഥയാണിപ്പോഴുള്ളത്. പൊതുവെ ഇത് ജനങ്ങളില്‍ ആശയും ആവേശവും ഉളവാക്കിയിരിക്കുന്നു. നല്ലത് ചെയ്താല്‍ അംഗീകാരം ലഭിക്കുമെന്നതിന്റെ തെളിവുകൂടിയായി ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് ഫലം. യുവാക്കള്‍ക്കാകെ വഴികാട്ടിയാവും വിധം വിധിയെഴുതിയ ദല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹൃദയംഗമമായ അഭിനന്ദനം അര്‍പ്പിക്കാതിരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: