കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം സപ്തതിയിലേക്കു കടക്കുന്നു. ഈ വരുന്ന 14ന് ഗ്രന്ഥശാലാ സംഘം രൂപീകൃതമായിട്ട് 69 വര്‍ഷം തികയുകയും എഴുപതാം വയസ്സിലേക്ക് പ്രവേശിക്കുകയുമാണ്. എന്നാല്‍ സപ്തതിയിലെത്തിയിട്ടും ബാലാരിഷ്ടതകള്‍ മാറാതെ ഗ്രന്ഥശാലാ പ്രസ്ഥാനം പ്രതിസന്ധിയിലാണ്. മാറിമാറി ഭരണത്തിലെത്തിയ സര്‍ക്കാരുകളുടെ വികല നയങ്ങളാണ് ഇന്ന് സമൂഹത്തില്‍ സംഘടനയുടെ പ്രസക്തി നഷ്ടപ്പെടുത്തിയത്. അമിത രാഷ്ട്രീയ ഇടപെടലുകളും പകപോക്കലുകളും ഏതു ലക്ഷ്യത്തിനായാണോ ഗ്രന്ഥശാലാ പ്രസ്ഥാനം രൂപീകൃതമായത്, അതിലേക്കെത്താനുള്ള യാത്രയെ തടസ്സപ്പെടുത്തി. 14ന് സംസ്ഥാനത്ത് ഗ്രന്ഥശാലാ ദിനം ആചരിക്കുകയാണ്. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായ ഒരു സംഘടനയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരായവരാരൊക്കെയാണോ, അവരെല്ലാം പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കേണ്ട കാലമാണിത്.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ജീവിതം പ്രബുദ്ധതയോടെ രൂപപ്പെടുത്തുന്നതില്‍ ഗ്രന്ഥശാലകള്‍ വഹിച്ച പങ്ക് ഒഴിച്ചു നിര്‍ത്താന്‍ കഴിയില്ല. പ്രത്യേകിച്ച് ഗ്രാമീണ ഗ്രന്ഥശാലകളിലൂടെ കേരളത്തില്‍ സാധ്യമായ സാംസ്കാരിക മുന്നേറ്റം മലയാളികളുടെ സാമൂഹ്യ ജീവിതത്തെയാകെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രബുദ്ധതയും ഉയര്‍ന്ന സാംസ്കാരിക നിലവാരവും വായനയോടുള്ള കമ്പവുമെല്ലാം മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന തരത്തില്‍ വളരാന്‍ ഇടയായത് ഗ്രാമീണ ഗ്രന്ഥശാലകളോടനുബന്ധിച്ചു നടന്ന നിശബ്ദമായ പ്രവര്‍ത്തനത്തിലൂടെയാണ്. സമൂഹത്തില്‍ വായനാ സംസ്കാരം വളര്‍ത്തുന്നതിനൊപ്പം ഉന്നതനിലവാരത്തിലുള്ള ചിന്തയും സ്വഭാവവും രൂപപ്പെടുത്തുന്നതിലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു കഴിഞ്ഞു. സാക്ഷരതാ പ്രസ്ഥാനത്തിന് കേരളത്തിന്റെ മണ്ണില്‍ വേരോട്ടമുണ്ടാകാനിടയാക്കിയതും ഗ്രാമീണ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തിലൂടെയാണ്.
കേരളത്തിലെപ്പോലെ ഗ്രന്ഥശാലാ പ്രസ്ഥാനം വളര്‍ച്ച പ്രാപിച്ച മറ്റു സംസ്ഥാനങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി, ജനങ്ങളില്‍ ദേശീയ ബോധം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേരളത്തില്‍ വായനശാലകള്‍ പലതും സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. സാക്ഷരതാ പ്രവര്‍ത്തനം, ഹിന്ദി പ്രചാരണം എന്നിവയൊക്കെ വായനശാലകള്‍ കേന്ദ്രീകരിച്ചു നടക്കുകയുണ്ടായി. ഗ്രാമീണ സര്‍വ്വകലാശാലകള്‍ എന്ന് വിളിക്കപ്പെട്ട ഗ്രന്ഥശാലകളുടെ ഇന്നത്തെ ദൗത്യം അനൗപചാരിക വിദ്യാഭ്യാസം, വിദ്യാര്‍ഥികളുടേയും യുവാക്കളുടെയും കലാ സാംസ്കാരിക അഭ്യുന്നതിയോടൊപ്പം, അവര്‍ക്ക് അറിവ് വിതരണം ചെയ്യുക, തൊഴില്‍ ലഭിക്കാന്‍ അവരെ സഹായിക്കുക എന്നതൊക്കെയാണ്.
1829 ല്‍ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമായത്. സ്വാതിതിരുനാള്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന കാലത്ത് രാജകുടുബാംഗങ്ങള്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടു. വായനശാലകളെന്ന ആലോചന സാമൂഹ്യപ്രവര്‍ത്തകരുടെയും പുരോഗമന ചിന്താഗതിക്കാരുടെയും ഇടയില്‍ അതിനു മുന്നേ തന്നെ രൂപപ്പെട്ടിരുന്നു. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച്, വായനയെ ഇഷ്ടപ്പെടുന്നവരുടെ ചെറിയ കൂട്ടങ്ങള്‍ രൂപപ്പെടുകയും അവര്‍ പുസ്തകങ്ങള്‍ കൈമാറുകയും ചെയ്തു. പല ഗ്രാമീണ വായനശാലകളുടെയും തുടക്കം അത്തരത്തിലായിരുന്നു. രാജഭരണകാലത്ത് ഇതിന് വലിയതോതിലുള്ള പ്രൊത്സാഹനവും ലഭിച്ചു.
കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടു. 1937 ജൂണ്‍ 14 ന് കെ. കേളപ്പന്റെ അദ്ധ്യക്ഷതയില്‍ കോഴിക്കോട്ട് ഒന്നാം മലബാര്‍ വായനശാലാ സമ്മേളനം നടന്നു. മലബാര്‍ വായനശാല സംഘം’ ആ സമ്മേളനത്തില്‍ രൂപീകരിക്കപ്പെട്ടു. ഇതേ കാലത്തു തന്നെ കൊച്ചിയില്‍ സമസ്ത കേരള പുസ്തകാലയ സമിതി’ എന്ന പേരില്‍ ഗ്രന്ഥശാലകളുടെ ഒരു സംഘടന രൂപീകരിച്ചു. പിന്നീടാണ് തിരുവിതാംകൂറില്‍ 1945 സപ്തംബര്‍ 14 ന് അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ കൂടിയ പുസ്തക പ്രേമികള്‍ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ടു അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം’ വിളിച്ചു കൂട്ടിയത്. 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ ആ യോഗത്തില്‍ പങ്കെടുത്തു. യോഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി. പി. രാമസ്വാമി അയ്യര്‍ ആയിരുന്നു. ദിവാന്റെ വലിയ പിന്തുണയും സഹായവും ഗ്രന്ഥശാലാ പ്രസ്ഥാനം രൂപീകരിക്കുന്നതിന് ഉണ്ടായിരുന്നു. പി.എന്‍. പണിക്കര്‍ സെക്രട്ടറിയും അഡ്വ. പി. കുഞ്ഞന്‍ കുറുപ്പ് പ്രസിഡന്റുമായുള്ള പി.കെ.മെമ്മോറിയല്‍ ഭരണസമിതിയാണ് അമ്പലപ്പുഴയിലെ സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. അന്ന് രൂപികരിക്കപ്പെട്ട ‘അഖില തിരുവിതംകൂര്‍ ഗ്രന്ഥശാല സംഘം ആണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൗണ്‍സിലായി മാറിയത്.
നാട്ടിലുടനീളം ഉണ്ടായിരുന്ന ചെറുതും വലുതുമായ വായനശാലകളെ ഏകോപിപ്പിച്ച് വലിയൊരു പ്രസ്ഥാനമാക്കി മാറ്റുന്നതിന് പരിശ്രമിച്ചത് പി.എന്‍.പണിക്കരാണ്. അതിനായി കേരളത്തിലുടനീളം അദ്ദേഹം സഞ്ചരിച്ചു. അത്തരത്തിലൊരു ഐക്യഭാവം രൂപപ്പെടേണ്ടതിന്റെ ആവശ്യകത സമൂഹത്തെയും അധികാരികളെയും ഒരു പോലെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1945ല്‍ അമ്പലപ്പുഴ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ തിരുവിതാംകൂറിലെ 47 ഗ്രന്ഥശാലകള്‍ ചേര്‍ന്നു രൂപം നല്കിയ അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം ഇന്ന് കാണുന്ന കേരള ഗ്രന്ഥശാലാസംഘം ആയി മാറിയതിനു പിന്നില്‍ പണിക്കരെ പോലുള്ളവരുടെ അക്ഷീണ പരിശ്രമമുണ്ട്. 1948ല്‍ അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘത്തിന് സര്‍ക്കാര്‍ അംഗീകാരം നല്കി. അതേ വര്‍ഷം തന്നെ ‘ഗ്രന്ഥാലോകം’ മാസിക മുഖപത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 1950ല്‍ തിരുകൊച്ചി ഗ്രന്ഥശാലാസംഘം ആയ സംഘടന കേരള സംസ്ഥാനരൂപീകരണത്തോടെയാണ് കേരള ഗ്രന്ഥശാലാസംഘം ആയി രൂപാന്തരപ്പെട്ടത്.
1977ലാണ് കേരളാ ഗ്രന്ഥശാലാ സംഘത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 1989ലെ കേരള പബ്ലിക്ക് ലൈബ്രറീസ് ആക്ട് പ്രകാരം 1991ല്‍ കേരള ഗ്രന്ഥശാലാസംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ആയി മാറി. അംഗ ഗ്രന്ഥശാലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഭരണകര്‍ത്താക്കളുമായി. സര്‍ക്കാര്‍ ഏറ്റെടുക്കലിനു പിന്നില്‍ നിരവധി രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നെങ്കിലും ബാലാവസ്ഥയില്‍ നിന്ന് സംഘടനയുടെ വളര്‍ച്ചയ്ക്ക് ആദ്യഘട്ടത്തില്‍ അത് ആവശ്യമായിരുന്നു. എന്നാല്‍ സംഘടനക്ക് സമൂഹത്തില്‍ വളര്‍ന്നുവന്ന പ്രസക്തിയും സ്വാധീനവും മനസ്സിലാക്കിയവര്‍ നേതൃത്വം പിടിച്ചെടുക്കാനുള്ള യുദ്ധം തുടങ്ങി. പുസ്തകങ്ങളെയും വായനക്കാരെയും മറന്ന് അവര്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള വേദിയാക്കി ഗ്രന്ഥശാലാ പ്രസ്ഥാനത്തെ അധഃപ്പതിപ്പിച്ചു.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഭരണം നടത്തുന്നത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ്. നിര്‍ഭാഗ്യവശാലോ, അതോ ഭാഗ്യവശാലോ കാലങ്ങളായി ഭരണം ഇടതുപക്ഷ അനുഭാവികളുടെ പക്കലാണ്. അതിനാല്‍ തന്നെ സര്‍ക്കാരുകളുടെ മാറിമറിച്ചില്‍ ഗ്രന്ഥശാലാസംഘത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഗ്രാന്റുകള്‍ കൃത്യമായി നല്‍കുകയും കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ അതു നല്‍കാതിരിക്കുകയും ചെയ്യുന്നത് പതിവാണ്.
ലൈബ്രറി ആക്റ്റ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പിരിക്കുന്ന കെട്ടിട നികുതിയുടെ 5 ശതമാനം ലൈബ്രറി കൗണ്‍സിലിനു സര്‍ക്കാര്‍ നല്‍കണമെന്നാണ്. ഇത് ഏകദേശം 1820 കോടി രൂപ വരും. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനായി നീക്കി വെക്കുന്ന തുകയുടെ ഒരു ശതമാനത്തിലധികം വരാത്ത തുകയാണ് മറ്റൊരു ധനാഗമ മാര്‍ഗ്ഗം. അത് 150 കോടിയോളം രൂപ വരും. നാലു ഗഡുക്കളായാണ് ഗവര്‍മെന്റ് ഗ്രാന്റ് നല്‍കുന്നത് ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍, ജനുവരി എന്നീ മാസങ്ങളില്‍. പക്ഷെ സര്‍ക്കാര്‍ ഈ നിയമം കൃത്യമായി നടപ്പാക്കുന്നില്ലന്നു മാത്രമല്ല, ഗ്രന്ഥശാലകളെ തകര്‍ക്കുന്ന തരത്തിലാണ് പെരുമാറുന്നതും. ആവശ്യത്തിന് പണമില്ലാത്തതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനം താറുമാറായ അവസ്ഥയിലാണ്.
ഇതു കൂടാതെയാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഭരണത്തിലുള്ളവര്‍ നടത്തുന്ന അഴിമതി. പണം ചെലവാക്കുന്നതിന് കൃത്യമായി കണക്കു സൂക്ഷിക്കാതിരിക്കുകയും ആര്ഭാടത്തിലൂടെ വലിയ നഷ്ടം വരുത്തിവയ്ക്കുകയുമെല്ലാം ചെയ്യുന്നവര്‍ സംഘടനയെ തകര്‍ക്കുകയാണ്. ഭരണതലത്തില്‍ നടന്നിട്ടുള്ള കെടുകാര്യസ്ഥത മൂലം കോടികളുടെ നഷ്ടം പലകാലങ്ങളായി പ്രസ്ഥാനത്തിനുണ്ടായിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ പോര്നിലത്തിനുള്ള വേദിയായി ഗ്രന്ഥശാലാപ്രസ്ഥാനത്തെ മാറ്റുന്നവര്‍ വായനക്കാരെയും പുസ്തകങ്ങളെയും സ്നേഹിക്കാത്തവരാണ്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തിയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയുടെ കാലത്താണ് ഗ്രന്ഥശാലാ ദിനം നാം ആചരിക്കാനൊരുങ്ങുന്നത്. പ്രസ്ഥാനത്തെ തകര്‍ക്കുന്നവരെ, അതിനു കൂട്ടു നില്‍ക്കുന്നവരെ ആട്ടിപ്പുറത്താക്കി, അക്ഷര സ്നേഹികളുടെ ആശ്രയവും ആഗ്രഹവുമായ മഹത്തായ സംഘടനയെ രക്ഷപ്പെടുത്തണം. കേരളം കാലങ്ങളായി നേടിയെടുത്ത വലിയൊരു സംസ്കാരം തന്നെയാണ് നഷ്ടമാകുന്നത്. ആരുഭരിച്ചാലും ഗ്രന്ഥശാലകള്‍ സമൂഹത്തില്‍ വരുത്തുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ടാകണം. വായനയിലൂടെയും ഗ്രന്ഥശാലകളുടെ മറ്റ് പ്രവര്‍ത്തനങ്ങളിലൂടെയും ഉണ്ടായിട്ടുള്ള ഗുണകരമായ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്നവരും അതിനെ ഭയപ്പെടുന്നവരുമാണ് ഗ്രന്ഥശാലകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അത്തരക്കാര്‍ക്ക് കേരള ജനത മാപ്പ് നല്‍കില്ല.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: