തൊടുപുഴ: വിവിധ കേസുകളില്‍ സംസ്ഥനത്തെ പോലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യണമെന്ന ഡിജിപിയുടെ ഉത്തരവ് ഫ്രീസറില്‍. ഒരു വര്‍ഷം മുന്‍പാണ് സംസ്ഥാന പോലീസ് ചീഫ് ഇത്തരത്തില്‍ ഒരു സര്‍ക്കുലര്‍ എല്ലാ സ്റ്റേഷന് ഓഫീസര്‍മാര്‍ക്കും അയച്ചത്. ഇത് സംബന്ധിച്ച് 2013 സപ്തംബര്‍ ഏഴിന് പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മിക്ക പോലീസ് സ്റ്റേഷന് പരിസരവും വാഹനങ്ങളുടെ ശവപ്പറമ്പാണ്.
പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍വരെ സ്റ്റേഷനുകളിലുണ്ട്. പലവാഹനങ്ങളിലും വൃക്ഷങ്ങള്‍ വളര്‍ന്നിരിക്കുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ ജില്ലാ ആസ്ഥാനങ്ങളിലും പിടികൂടുന്ന വാഹനങ്ങള്‍ വെയിലും മഴയുമേറ്റ് കിടക്കുകയാണ്. ക്രൈം കേസില്‍പ്പെട്ട വാഹനങ്ങള്‍ അത്യാവശ്യഘട്ടങ്ങളിലൊഴികെ കോടതിയില്‍ ഹാജരാക്കേണ്ടതില്ലെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. മഹസറിനൊപ്പം വാഹനത്തിന്റെ ഫോട്ടോയെടുത്ത് കോടതിയില്‍ ഹാജരാക്കണം. ഇതോടൊപ്പം വാഹനം ഉടമയ്ക്ക് നല്കിയ രസീതും കോടതിയില്‍ കൈമാറണം. വാഹനം കോടതിയില്‍ ഹാജരാക്കുകയാണെങ്കില്‍ കോടതി നടപടിക്ക് ശേഷം 457 വകുപ്പ് പ്രകാരം വാഹന ഉടമയ്ക്ക് വിട്ടുനല്‍കുന്നതിനായി മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ക്രൈം കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വാഹനങ്ങള്‍ അടിയന്തരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സുപ്രീംകോടതിയും ഹൈക്കോടതിയും വിധിപുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.
അബ്കാരി കേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കേണ്ടതില്ല. ഉദ്യോഗസ്ഥര്‍ക്ക് കണ്ടുകെട്ടല്‍ നടപടിക്കായി ബന്ധപ്പെട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് മുമ്പാകെ വാഹനം ഹാജരാക്കണം. മണല്‍ കേസുകളുമായി പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കണം. കൃത്യമായ രേഖകള്‍ ഇല്ലാത്ത വാഹനങ്ങള്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് നല്കി തീര്‍പ്പാക്കണം. 2011ലെ കേരള പോലീസ് ആക്ട് 56 വകുപ്പ് പ്രകാരം ജില്ലാ പോലീസ് മേധാവിക്കും ഇത്തരം വാഹനങ്ങള്‍ തീര്‍പ്പാക്കുന്നതിന് അധികാരമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പോലീസ് സ്റ്റേഷനുകളുടെ വളപ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ അപഹരിക്കുകയാണ്. സ്റ്റേഷനുകളില്‍ കിടക്കുന്ന വാഹനങ്ങളുടെ പ്രധാന യന്ത്രഭാഗങ്ങള്‍ കളവ് പോകുന്നതും പതിവാണ്. പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളില്‍ പരിശോധന നടത്തിയാല്‍ സ്പെയര്‍പാട്സ് കൊള്ളയെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കും. വാഹനങ്ങളുടെ യന്ത്രഭാഗങ്ങളില്ലാത്തതാണ് ലേലം ചെയ്യലിന് തടസമാകുന്നത്.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: