സംസ്കൃത ഭാഷാ പണ്ഡിതനെന്ന നിലയിലും വ്യാകരണ ന്യായ മീമാംസാദികളിലും ഉപനിഷത്തുകളിലും ആധികാരികമായ അവഗാഹം നേടിയ അതുല്യപ്രതിഭയായിരുന്നു സന്ന്യാസി ശ്രേഷ്ഠനായ ശ്രീമദ് ആഗമാനന്ദ സ്വാമികള്‍. ആശ്രമജീവിതത്തില്‍ ഒതുങ്ങിക്കൊണ്ട് ധ്യാനനിരതനായി കഴിഞ്ഞുകൂടുന്നതിനേക്കാള്‍ ജനമധ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് സാധാരണക്കാരില്‍ ആദ്ധ്യാത്മിക ബോധം കൈവരുത്തുന്നതിന് പരിശ്രമിക്കാനായി കര്‍മയോഗ മാര്‍ഗമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ആഗമാനന്ദ സ്വാമിയുടെ പ്രഭാഷണമില്ലാത്ത മതസമ്മേളനമോ ക്ഷേത്രോത്സവങ്ങളോ മലയാളനാട്ടിലില്ലായിരുന്നു. ഓരോ ഹിന്ദുഭവനത്തിലും ഭഗവദ്ഗീതയിലെയും ഉപനിഷത്തുകളിലെയും ഉത്കൃഷ്ടധര്മങ്ങളുടെ അല്പ്പമാത്രമായ പ്രകാശമെങ്കിലും എത്തിച്ചേരുന്നതുവരെ തനിക്ക് വിശ്രമിക്കാനാവില്ല എന്ന് ശപഥം ചെയ്തിരുന്ന കര്‍മയോഗി അവസാന നിമിഷം വരെ അതിനായി നിലകൊള്ളുകയും ചെയ്തു.
ആദ്ധ്യാത്മികത, വിദ്യാഭ്യാസം, സാമൂഹിക പരിഷ്ക്കരണം എന്നീ മണ്ഡലങ്ങളില്‍ മായാത്ത മുദ്രപതിപ്പിച്ച സ്വാമിജി 1896 ആഗസ്റ്റ് 27 (ചിങ്ങമാസത്തിലെ രേവതി നക്ഷത്രം)നാണ് ഭൂജാതനായത്. സമാധിയായിട്ട് 53 വര്‍ഷം കഴിഞ്ഞെങ്കിലും ഇന്നും അദ്ദേഹത്തിന്റെ മഹത്വവും മഹിമയും പ്രകീര്‍ത്തിക്കപ്പെടുന്നു. കാലടിയില്‍ നടക്കുന്ന ഏതു ചടങ്ങായാലും ആഗമാനന്ദ സ്വാമിയെ അനുസ്മരിച്ചുകൊണ്ടായിരിക്കും ആരംഭിക്കുക. ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പ്രചോദനമായിരുന്നു സ്വാമിജി. നല്ല കാര്യങ്ങള്‍ക്ക് മുതിരുന്ന വ്യക്തിയായാലും സംഘടനയായാലും അവര്‍ക്കെല്ലാം പ്രോത്സാഹനവും സഹായവും ചെയ്യുമായിരുന്നു.
ആദിശങ്കരന്റെ ജന്മഭൂമി അജ്ഞാതവും അഗണ്യകോടിയില്‍ തള്ളപ്പെട്ടു പോയതിന് പരിഹാരം കണ്ടെത്താനാണ് അദ്ദേഹം കാലടിയിലെത്തിയത്. പറയത്ത് ഗോവിന്ദമേനോന് എന്ന ഉദാരശീലനായ ജന്മി ദാനമായി നല്കിയ ഒന്നര ഏക്കര്‍ സ്ഥലവും കെട്ടിടവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് ശക്തി പകര്‍ന്നു. 1936 ലെ ശ്രീശങ്കരജയന്തി ദിവസത്തില്‍ ആശ്രമം ആരംഭിച്ചു. ഇന്നത്തെ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെ തുടക്കം. തൃശ്ശൂര്‍ ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷനായിരുന്ന ശ്രീമദ് ത്യാഗീശാനന്ദ സ്വാമികളും അപ്പന്മേനോനും സന്നിഹിതരായിരുന്നു. ബേലൂര്‍ മഠത്തില്‍ നിന്നുള്ള അനുവാദം ലഭിക്കാതെയാണ് തുടങ്ങിയതെങ്കിലും പിന്നീട് അംഗീകാരം ലഭ്യമായി. അത് പിന്നീട് ഒരു ആദ്ധ്യാത്മിക സങ്കേതമായി മാറി. ആദ്യകാലത്ത് സാമ്പത്തിക ഞെരുക്കം മൂലം വളരെ ബുദ്ധിമുട്ടിയാണ് ആശ്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നത്. പുസ്തകങ്ങളെഴുതി ഉത്സവസ്ഥലങ്ങളില്‍ കുടെവരുന്നവരെക്കൊണ്ട് അവ വില്‍പ്പന നടത്തിയും പ്രഭാഷണങ്ങളിലൂടെ ലഭ്യമാകുന്ന ദക്ഷിണതുകയും ഉപയോഗപ്പെടുത്തിയാണ് നിത്യനിദാനങ്ങള്‍ നടത്തിവന്നിരുന്നത്. അധികാരവും പണവും ഉള്ളവരെ സ്വാധീനിച്ച് കാര്യങ്ങള്‍ നേടാന്‍ അദ്ദേഹം വിമുഖത കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ താന്‍ സ്ഥാപിച്ച സംസ്കൃത സ്കൂളും ശ്രീശങ്കരാ കോളേജും വളര്ത്തിമുന്നോട്ടു കൊണ്ടുപോകുന്നതിനുവേണ്ടി തന്റെ ജീവരക്തതുള്ളികള് തന്നെ സമര്‍പ്പിക്കേണ്ടിവന്നു. രാപകലില്ലാത്ത അദ്ധ്വാനഭാരം ആരോഗ്യം ക്ഷയിപ്പിച്ചു. 65-ാം വയസ്സില്‍ 1961 ഏപ്രില്‍ 17-ാം തീയതി ഭൗതികദേഹം വെടിഞ്ഞു. യശ്ശസ് അവശേഷിപ്പിച്ചുകൊണ്ട്.
നിന്ദിതരും പീഡിതരുമായി പാര്‍ശവല്‍ക്കരിക്കപ്പെട്ട ഒരു വലിയ ജനവിഭാഗത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യധാരയിലെത്തിക്കാനായി. അവരെല്ലാം സ്നേഹബഹുമാനങ്ങളോടെ അദ്ദേഹത്തെ ഓര്‍ക്കുന്നു. ഒരു ജാതിയുടെയും ആളല്ല അദ്ദേഹം. ഹൈന്ദവരുടെ ഉദ്ധാരണമാണ് അദ്ദേഹം കാംക്ഷിച്ചതും അതിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചതും. അതിനാലാകാം അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതിരിക്കുന്നതും.
സ്വാമിയുടെ പ്രവര്‍ത്തനം പരോക്ഷമായി ഒരു വ്യക്തിയില്‍ ചെലുത്തിയ സ്വാധീനം നമുക്ക് ശ്രദ്ധിക്കാം. കേസരി പത്രാധിപരായിരുന്ന സാധുശീലന്‍ പരമേശ്വരന് പിള്ള എന്ന പരമേശ്വരാനന്ദ അനുസ്മരിക്കുന്നു. ”1937 അവസാനം കൊല്‍ക്കത്തയില്‍ എത്തിച്ചേര്‍ന്ന കൗമാരാവസ്ഥയിലുള്ള എനിക്ക് എന്തെങ്കിലും പണിയെടുത്ത് വിദ്യാഭ്യാസം തുടരേണ്ടിവന്നു. പൈതൃകമായി ലഭിച്ച അല്പ്പവിദ്യാഭ്യാസത്തില് വേദാന്തതത്വം ഉള്‍ക്കൊണ്ടിരുന്നതിനാല്‍ ഇതര മതാചാര്യന്മാരെയും ബഹുമാനാദരവുകളോടെ കാണുവാന്‍ വിഷമമുണ്ടായില്ല. അങ്ങനെ ബിഷപ്സ് കോളേജില്‍ തമിഴ്നാട്ടുകാരനും വൈസ് പ്രിന്‍സിപ്പലുമായ റവ.ഫാ.തോമസ് സിദ്ധരുടെ അനുഭാവത്തില്‍ അവിടെ പ്രവേശിച്ചു. സ്വന്തം കുടുംബാംഗങ്ങളില്‍ ഒരുവനെപ്പോലെ പെരുമാറുകയും അവര്‍ക്കൊപ്പം ബെഡ് കോഫി കഴിഞ്ഞ് ദിവസവും ബൈബിള്‍ പഠിപ്പിക്കുകയും ചെയ്തു. ഒരിക്കല്‍ സകുടുംബം അദ്ദേഹം ബൈബിള്‍ ഹൗസുകളിലൂടെ ലാഹോര്‍ വരെ സഞ്ചരിച്ചപ്പോള്‍ എന്നെയും കൂടെ കൊണ്ടുപോയിരുന്നു. എന്റെ അഭീഷ്ടമനുസരിച്ച് ക്ഷേത്രങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും ദര്‍ശിക്കാന്‍ സാധിച്ചു. രണ്ടുവര്‍ഷത്തിനുശേഷം ഫാദര്‍ തൃശിനാപ്പള്ളിയിലേക്ക് സ്ഥലം മാറിപ്പോയി. ബിഷപ്സ് കോളേജ് ആയതിനാല്‍ സ്വാഭാവികമായും ക്രൈസ്തവ സഹോദരന്മാരുമായാണ് സമ്പര്‍ക്കം. അവരില്‍ ചിലര്‍ കേരളത്തില്‍ നിന്ന് മതം മാറി വന്നവരാണ്. വല്ലാത്ത മതാവേശമുള്ളവര്‍ക്ക് പരമേശ്വരന് എന്ന് നീട്ടിവിളിക്കാന്‍ വിഷമം. അതുകൊണ്ട് എന്നെ ജോണ്‍ എന്ന് വിളിക്കാന്‍ തുടങ്ങി. അവരോടൊപ്പം പള്ളിയിലും പോയിരുന്നു. എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസം കൊല്‍ക്കത്തയിലെ കാളീക്ഷേത്രത്തിലും സൗകര്യം കിട്ടുമ്പോഴൊക്കെ മറ്റ് ക്ഷേത്രങ്ങളിലും പോയി ദര്‍ശനം നടത്തും. ഇത് അവര്‍ക്ക് പിടിച്ചില്ല. ക്രിസ്ത്യാനി ആകണമെന്നായി. വിസമ്മതിച്ചപ്പോള്‍ ഹൈന്ദവധര്‍മത്തെ അപലപിച്ചുകൊണ്ട് ഭീഷണിയുമായി. രണ്ടു പുസ്തകങ്ങള്‍ എനിക്ക് ധൈര്യം പകര്‍ന്നു. വാചസ്പതി പരമേശ്വരന് മൂസതിന്റെ ‘ലോകമാന്യം’, വ്യാഖ്യാനത്തോടുകൂടിയ ഭഗവദ്ഗീതയും കൃഷ്ണന് നമ്പ്യാതിരി വിവര്‍ത്തനം ചെയ്ത ”ശ്രീവിവേകാനന്ദ പത്രാവലി”യും. എന്റെ ഹിന്ദുത്വാഭിമാനവും ആത്മവിശ്വാസവും വര്‍ധിപ്പിച്ചത് ഈ രണ്ടു പുസ്തകങ്ങളാണ്” 1940 ല്‍ ക്രൈസ്തവ വലയം ഭേദിച്ച് പുറത്തുപോരുകയും ചെയ്തു. (ആഗമാനന്ദസ്വാമികളുടെ പൂര്‍വാശ്രമത്തിലെ പേരാണ് കൃഷ്ണന് നമ്പ്യാതിരി) ”സാധുശീലന്‍ മാത്രമല്ല ശൂരശീലനു”മാണ് പരമേശ്വരന് പിള്ളയെന്ന് ആഗമാനന്ദസ്വാമികള്‍ അഭിപ്രായപ്പെട്ട കാര്യവും അനുസ്മരിക്കുന്നു.
ആദ്ധ്യാത്മികവും ഭൗതികവുമായ കാലടിയുടെ വളര്‍ച്ചക്ക് ആഗമാനന്ദ സ്വാമിയുടെ സംഭാവന വിലപ്പെട്ടതാണ്. യുവതലമുറ അത് അറിയണം. ശ്രീരാമകൃഷ്ണ-വിവേകാനന്ദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്നതാണ് ദൗത്യമെന്ന് അദ്ദേഹം പറയുമായിരുന്നു. പ്രഭാഷണങ്ങളിലൂടെയും ലഘുഗ്രന്ഥങ്ങളിലൂടെയും അക്കാര്യം നിര്‍വഹിക്കുകയും ചെയ്തു.
സ്വാമിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ രൂപംകൊണ്ട ആഗമാനന്ദ സ്വാമി സ്മാരക സമിതി സപ്തംബര്‍ 11 ന് അനുസ്മരണവും ആഗമാനന്ദ സ്വാമി സ്മാരക പുരസ്കാര വിതരണവും നടത്തുന്നു. ഒരു കൈത്തിരി മാത്രമാണ് ചടങ്ങെങ്കിലും ദീപങ്ങള്‍ എല്ലാ സ്ഥലങ്ങളിലും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെ ദീപപ്രഭയാല്‍ ശോഭിതമാകട്ടെ കേരളം മുഴുവനും.
(കാലടി ആഗമാനന്ദ സ്വാമി സ്മാരക
സമിതി പ്രസിഡന്റാണ് ലേഖകന്‍)
പ്രൊഫ. കെ.എസ്.ആര്. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: