ന്യൂദല്‍ഹി: മമതാ ബാനര്‍ജിയുടെ രാഷ്ട്രീയ അടിത്തറ സിപിഎം വിരോധമായിരുന്നു. കമ്മ്യൂണിസ്റ്റ് വിരോധമെന്നു പറഞ്ഞുകൂടാ. കാരണം സിപിഐയോടും മറ്റു സോഷ്യലിസ്റ്റ് റവല്യൂഷണറി പാര്‍ട്ടികളോടും അത്ര വിരോധം മമത കാണിക്കാറില്ല, മമതയോട് അവര്‍ക്കും. പക്ഷേ, സിപിഎമ്മുമായി പോലും കൈ കോര്‍ക്കാന്‍ തയ്യാറാണെന്ന് മമതാ ബാനര്‍ജി പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയത് സിപിഎം ആയിരുന്നു. തല്കാലം മമതയുടെ താല്പര്യത്തെ തള്ളിയെങ്കിലും അതിന്റെ കാരണം അന്വേഷിച്ചു കണ്ടെത്തിയ സിപിഎം സന്തോഷത്തിലാണ്. പക്ഷേ, സിപിഎമ്മിന്റെയും മമതയുടെയും കോണ്‍ഗ്രസിന്റെയും ഉറക്കം കെടുത്തിയും രാഷ്ട്രീയ സ്വപ്നങ്ങള്‍ തകര്‍ത്തും സംസ്ഥാനത്ത് വമ്പിച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ബിജെപി. പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ രാഷ്ട്രീയമായി ക്ഷീണിച്ച മമതയുടെ അനുയായികളെ സ്വന്തം പക്ഷത്തു ചേര്‍ക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുകഴിഞ്ഞു.
കഴിഞ്ഞതു കഴിഞ്ഞുവെന്ന വേദാന്തം പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ശ്രമം. കേസിലെ വന്‍ അപകടം മനസിലാക്കിയ മമത ഈ സംഭവം തന്നെ ബാധിക്കുന്നതേ അല്ലെന്ന മട്ടിലാണ് നിലപാടെടുക്കുന്നത്. ശാരദാ തട്ടിപ്പിനിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുമെന്നു പറയുന്ന മമത ഇതിനു പണം കണ്ടെത്താന്‍ പുതിയ നികുതികള്‍ പിരിയ്ക്കാനുള്ള നീക്കത്തിലാണ്.
ശാരദാ ചിട്ടിത്തട്ടിപ്പിലെ പ്രഥമ വിവര റിപ്പോര്‍ട്ടു പ്രകാരം 2460 കോടി രൂപയുടെ തട്ടിപ്പാണു നടന്നിരിക്കുന്നത്. 17 ലക്ഷം നിക്ഷേപകരാണ് കബളിപ്പിക്കപ്പെട്ടത്. ഇവരില്‍ നല്ലൊരു പങ്കും ഇടത്തരം വരുമാനക്കാരാണ്. 40,000 പേര്‍ക്കു മാത്രമാണ് നിക്ഷേപം മടക്കിക്കിട്ടിയത്. ശേഷിക്കുന്നവര്‍ പ്രതീക്ഷയോടെ കഴിയുകയാണ്. ഈ വിഭാഗത്തെ ഒപ്പം ചേര്‍ക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് പാര്‍ട്ടികള്‍ നടത്തുന്നത്. ഇവര്‍ക്ക് എന്തെങ്കിലും ആശ്വാസം നല്കാന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആകുന്നില്ല. സംസ്ഥാനത്തെ സിപിഎം കാല്‍നൂറ്റാണ്ട് ചതിച്ച അനുഭവം ഉള്ളതിനാല്‍ അവര്‍ സിപിഎം പിന്തുണ തേടി പോകില്ല. ഈ സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കുമെന്നതും ബിജെപിയാണ് പ്രതീക്ഷിക്കാവുന്ന മറ്റൊരു രാഷ്ട്രീയ ശക്തിയെന്നതും പണം നഷ്ടമായവരുടെ പ്രതീക്ഷപ്പാര്ട്ടിയായി ബിജെപി മാറിയിട്ടുണ്ട്.
മമതയുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഈ സംഭവവും ഇടത്തരക്കാരോടൊപ്പം നില്ക്കാന് ബിജെപിയേ ഉള്ളുവെന്ന വിശ്വാസവും വഴി ബിജെപിക്ക് മമതയ്ക്കെതിരെ വന്‍ ശക്തിയാകാമെന്ന കണക്കൂട്ടലിലാണ് അമിത് ഷാ. അതിനുള്ള കരുനീക്കങ്ങള്‍ അമിത് ഷാ അണികളെക്കൊണ്ട് ചെയ്യിക്കുന്നുവെന്ന തിരിച്ചറിവാണ് മമതയുടെ ഇടതുപക്ഷ ചായ്വിനു കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നു.
സംസ്ഥാനത്തിന്റെ വികസനമെന്ന അജണ്ടയിലൂന്നിയുള്ള പ്രവര്‍ത്തനത്തില്‍ ജനങ്ങളോടൊപ്പം പാര്‍ട്ടിയും രാഷ്ട്രീയവും മറന്ന്-എന്നതാണ് ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യം. രണ്ട് മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ബിജെപി വിജയവും മുന്നേറ്റവും പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തിലെ മറ്റൊരു വഴിത്തിരിവാകുമെന്നാണു കണക്കുകൂട്ടുന്നത്. ഈ തെരഞ്ഞെുപ്പിലെ പരാജയം തൃണമൂലിന്റെ അടിവേരറുക്കുന്നതിനു തുടക്കമാകുമെന്ന് മമതയ്ക്കും അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: