ആലുവ: ഭര്‍ത്താവിന്റെ അകാലമരണത്തെ തുടര്‍ന്ന് സംരക്ഷണത്തിനായി ജനസേവ ശിശുഭവനില്‍ ഏല്‍പ്പിച്ചിരുന്ന മക്കളെത്തേടി അമ്മയെത്തി. ആന്ധ്രാ സ്വദേശിനിയായ രജിതയാണ് രണ്ടുവര്‍ഷത്തിനുശേഷം മക്കളായ വെണ്ണില (7), രാംചരണ്‍ (3) എന്നിവരെ കൂട്ടിക്കൊണ്ടുപോകാന്‍ ജനസേവ ശിശുഭവനില്‍ എത്തിയത്. അമ്മയുടെ സ്‌നേഹത്തണലില്‍ വെണ്ണിലയും രാംചരണും സന്തോഷംകൊണ്ട് മതിമറന്നു. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ഭര്‍ത്താവ് വിജയകുമാറിനോടൊപ്പം കേരളത്തില്‍ പലയിടങ്ങളിലുമായി ജോലി ചെയ്തുവരികയായിരുന്നു രജിത. ഇതിനിടയിലാണ് ഭര്‍ത്താവ് മഞ്ഞപിത്തം ബാധിച്ച് മരിക്കുകയും ജീവിതം ദുരിതത്തിലാകുകയും ചെയ്തത്.
പെരുമ്പാവൂര്‍ സ്വദേശികളായ ചിലരുടെ സഹായത്തോടെ 2012 ജൂലൈയിലാണ് രജിത മക്കളെ ജനസേവയില്‍ ഏല്‍പ്പിച്ചത്. അതിനുശേഷം വീട്ടു ജോലിയ്‌ക്കായി അവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജോലി ചെയ്തിരുന്ന വീട്ടുടമസ്ഥരുടെ ശ്രമഫലമായാണ് രജിതക്ക് പുനര്‍വിവാഹത്തിനുള്ള വഴിയൊരുങ്ങിയത്. ജീവിതം പച്ചപിടിക്കുകയും മക്കളെ പോറ്റാന്‍ കഴിയുമെന്ന സ്ഥിതി കൈവരിക്കുകയും ചെയ്തതോടെ കുട്ടികളെ കൊണ്ടുപോകാന്‍ ആന്ധ്രാപ്രദേശ് വാറങ്കല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവുമായി രജിത ജനസേവ ശിശുഭവനിലെത്തുകയായിരുന്നു.
ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടികളെ എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും കമ്മിറ്റി ഉത്തരവ് പ്രകാരം കുട്ടികളെ അമ്മയോടൊപ്പം വിട്ടുകൊടുക്കുകയുമാണുണ്ടായത്. പഠനത്തിലും കലാരംഗത്തും ഒരുപോലെ പ്രതിഭയുള്ള വെണ്ണില ആലുവ സെറ്റില്‍മെന്റ് ഗവണ്‍മെന്റ് എല്‍.പി. സ്‌ക്കൂളില്‍ നാലാം ക്ലാ സ്സിലും രാംചരണ്‍ ജനസേവ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ ഒന്നാം ക്ലാസ്സിലും പഠിച്ചുവരികയായിരുന്നു.
















