തിരുവനന്തപുരം: പതിവുതെറ്റിക്കാതെ ഇത്തവണയും ആദിവാസികള്‍ ഓണക്കാഴ്ചയുമായി രാജകൊട്ടാരത്തിലെത്തി. അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി, പൂയം തിരുനാള്‍ ഗൗരിപാര്‍വ്വതിഭായി എന്നിവര്‍ അവരെ കൊട്ടാരത്തിലേക്ക് സ്വീകരിച്ചു. അഗസ്ത്യാര്‍കൂട വനപ്രദേശത്തെ ഉള്‍ക്കാടുകളിലെ കാണിസെറ്റില്മെന്റുകളിലെ ആദിവാസികളാണ് വര്‍ഷംതോറും എത്താറുള്ളത്. കാട്ടുതേന്‍, തിന, ഞാവല്‍പ്പഴം, പറങ്ങയ്ക്ക, പറളിമാല, കാട്ടുകുന്തിരിക്കം, അമ്പുംവില്ലും, ചൂരലിലും ഈറ്റയിലും തീര്‍ത്ത കുട്ടകള്‍, വട്ടികള്‍ മറ്റു കരകൗശലവസ്തുക്കള്‍,ചേന,ചേമ്പ്,കദളിവാഴക്കുല, കാട്ടില്മാത്രം വിളയുന്ന കാര്‍ഷികവിളകള്‍, കാട്ടുനെല്ലിക്ക, കരിമ്പ് തുടങ്ങിയ വനവിഭവങ്ങളാണ് കാഴ്ചയ്ക്കുന്നത്. രാജകുടുംബാംഗങ്ങള്‍ ഇവര്‍ക്ക് ദക്ഷിണയും പുതുവസ്ത്രങ്ങളും നല്കി അവരുടെ കഥകളും പാട്ടുകളും കേട്ട് ക്ഷേമാന്വേഷണം നടത്തി സന്തോഷത്തോടെ യാത്രയാക്കുന്നതാണ് പതിവ് ചടങ്ങ്. അഗസ്ത്യകൂട വനമേഖലയില്‍ ആകെ27 കാണി സെറ്റില്‍മെന്റുകളാണുള്ളത്. ഈ സെറ്റില്‍മെന്റില്‍ നിന്നുള്ള പ്രതിനിധികളാണ് ഓണക്കാഴ്ചയുമായി കൊട്ടാരത്തില്‍ എത്തിയത്. പാറ്റാംപാറ, പ്ലാവിള, അണകാല്‍, കമലകം, കൊമ്പിടി, ചെറുമാങ്കല്‍ തുടങ്ങിയ സെറ്റില്മെന്റുകളിലുള്ളവരുടെ പ്രധാനതൊഴില്‍ കൃഷിയും വനവിഭവശേഖരണവുമാണ്. ഭൂമിയുടെ രഹസ്യം അറിയാവുന്നവരാണ് ഇവരെന്ന് പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതിഭായി പറഞ്ഞു. ഓണക്കാലത്തെ ഇവരുടെ വരവ് വളരെ ഹൃദയസ്പര്‍ശിയാണ്. കാടുംമേടും താണ്ടി ഈ മഴയത്തും ഇവര്‍ എത്തുന്നത് ഒന്നും ആഗ്രഹിച്ചിട്ടില്ല. കാടിന്റെ സ്വത്താണിവര്, കാടിന്റെ അഭിമാനമായ ഇവരുടെ പാരമ്പര്യമായുള്ള ആചാരം കാത്തുസൂക്ഷിക്കുന്നത് നാം കണ്ടുപഠിക്കണം. പാരമ്പര്യത്തനിമനിലനിര്ത്തി അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിറ്റഴിച്ച് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടി വേണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കൊട്ടാരത്തെ സംബന്ധിച്ച് ഇവരുടെ വരവ് ഓണഘോഷത്തിന്റെ പ്രധാനചടങ്ങാണ്. ശ്രീരാമന്റെ കാലംതൊട്ടേ നിലനില്‍ക്കുന്ന ആചാരം ഇന്നും തുടരുന്നത് അത്ഭുതമാണ്. തന്റെ കുട്ടിക്കാലത്ത് തേക്കടി കുമിളിയില്‍ നിന്ന് ഓണക്കാഴ്ചയുമായി വനവാസികള്‍ എത്താറുണ്ടായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി കോട്ടൂരില്‍ നിന്നുള്ളവരാണ് എത്തുന്നത്. വാഹനസൗകര്യങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിക്കൊടുത്താലും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന് ഇവര്‍ വിമുഖതകാട്ടുകയാണ്. ഇത് മാറ്റിയെടുക്കണം. സഹ്യന്റെ മക്കളായ ഇവരുടെ രാജകുടുംബവുമായുള്ള ബന്ധം തന്നെയാണ് വലിയ സമ്പത്തെന്ന് ഇരുകൂട്ടരും സമ്മതിക്കുന്നു. ഇവര്‍ ഓണത്തിനായി വിളവെടുക്കുമ്പോള്‍ ആദ്യം കിട്ടുന്ന വിളവ് കൊട്ടാരത്തിന് സമര്‍പ്പിക്കും. അതിനുശേഷമേ അവരുടെ ആവശ്യത്തിന് കരുതാറുള്ളൂ. തങ്ങളുടെ വനഭൂമി ചുരുങ്ങുന്നതിനാല്‍ തടവറയിലകപ്പെട്ടതുപോലെ അനുഭവപ്പെടുന്നതായി കാണികളിലൊരാള്‍ പറഞ്ഞു. ഈ ഓണക്കാഴ്ചയുമായി കൊട്ടാരത്തിലെത്താന്‍ മൂന്നുമാസത്തെ തയ്യാറെടുപ്പ് നടത്തണം. അമ്മാവന്റെ മരണം മൂലം ഞങ്ങള്‍ക്ക് ഇത്തവണ ഓണമില്ല. എന്നാല്‍ മലയുടെ മക്കള്‍ വരുന്നതാണ് ഞങ്ങള്‍ക്ക് ഓണമെന്ന് പാര്‍വ്വതിഭായി പറഞ്ഞു. വിവിധ സെറ്റില്‍മെന്റുകളിലുള്ളവര്‍ ചേര്‍ന്ന് ഇത്തവണ കോട്ടൂര്‍ ഇക്കോടൂറിസം സെന്ററായ കാപ്പുകാട് എന്ന സ്ഥലത്ത് ഓണാഘോഷം നടത്തുന്നു. കാട്ടുവള്ളികൊണ്ടുള്ള ഊഞ്ഞാല്, വനത്തിനുള്ളില്‍ ട്രക്കിംഗ്, ജീപ്പില്‍ വനയാത്ര തുടങ്ങിയവ നാട്ടില്‍ നിന്നെത്തുന്നവര്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള കോട്ടൂര്‍ ഇക്കോ ടൂറിസം പ്രോജക്ടാണ് ഈ ഓണാഘോഷം നടത്തുന്നത്. ഇതില്‍ പങ്കെടുക്കാന്‍ രാജകുടുംബാംഗങ്ങളെയും ക്ഷണിച്ചിട്ടാണ് അവര്‍ വനത്തിലേക്ക് മടങ്ങിയത്; അടുത്തവര്‍ഷവും ഓണക്കാഴ്ചയുമായി എത്തുമെന്ന ഉറപ്പോടെ. ഷീനാസതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: