കോഴിക്കോട്: നടുക്കം മാറാതെ പ്രമോദ്. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ കെ. മനോജിനെ മൃഗീയമായി വെട്ടിക്കൊന്നതിന്റെ ഭീകരദൃശ്യം കണ്ണില്‍ നിന്നു മായാതെ, സാരമായപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പ്രമോദ്.
കൂലിപ്പണിക്കാരനായ പ്രമോദ് ജോലിയില്ലാത്തത് കാരണം മാക്കൂല്‍ പീടികയിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഡയമണ്ട് മുക്കില്‍ നിന്ന് കക്കറമുക്കിലെത്തിയാല് ബസ് കിട്ടും. അതിനിടയിലാണ് മനോജ് ഓമ്നി വാനുമായി വന്നത്. പരിചയക്കാരനായതുകൊണ്ട്തന്നെ മനോജ് വാഹനത്തില്‍ കയറ്റുകയായിരുന്നു ജോലി ഇപ്പോള്‍ പൊതുവെ കുറവാണെന്നും വാഴകൃഷി നന്നായി നടക്കുന്നുണ്ടെന്നുമൊക്കെ സംസാരിക്കുന്നതിനിടയിലാണ് അക്രമിസംഘം പെട്ടെന്ന് ബോംബെറിഞ്ഞത്. ബോബേറില്‍ ചില്ലുകളും മറ്റും ശരീരത്തില്‍ തറച്ചു. ഇടതു കൈക്കും കാലിനും വെട്ടേറ്റു. വാഹനം നിയന്ത്രണംവിട്ട് ഇടിച്ചു നിന്നു. ഇതിനിടയില്‍ അക്രമിസംഘം ആര്‍ത്തട്ടഹസിച്ചുകൊണ്ട് മനോജിനെ വെട്ടിക്കൊല്ലുകയായിരുന്നു. അക്രമത്തിന്റെ ക്രൂരദൃശ്യം കണ്ണില്‍ നിന്നും മനസ്സില്‍ നിന്നും മായാതെ പ്രമോദ് പറയുന്നു.
പ്രമോദിന്റെ വലതുകൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ശരീരത്തിലാകെ ബോംബ് സ്ഫോടനത്തിലേറ്റ പരിക്കുകളുണ്ട്. ശരീരത്തില്‍ നിന്നു ചില്ലുകള്‍ എടുത്തു മാറ്റിക്കൊണ്ടിരിക്കുകയാണ്. ബസില്‍ ക്ലീനറായി ജോലി ചെയ്യുന്ന കാലത്ത് തന്നെ തനിക്ക് ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായ മനോജിനെ പരിചയമുണ്ടായിരുന്നു. നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്നു മനോജെന്ന് പ്രമോദ് പറഞ്ഞു.
ആദ്യമായിട്ടാണ് ഇത്തരമൊരു അക്രമത്തിന്റെ മുന്നില്‍ പെടുന്നത്. അക്രമിസംഘത്തിന്റെ ക്രൂരത നേരില്‍ കണ്ട പ്രമോദിന്റെ മുഖത്തെ നടുക്കം മായുന്നില്ല. ഭാര്യ രേവതിയും ഒമ്പതാംക്ലാസില്‍ പഠിക്കുന്ന മകള്‍ തീര്‍ത്ഥയുമാണ് പ്രമോദിനുള്ളത്. ഇതിന് മുമ്പ് അഞ്ച് തവണ മനോജിനു നേരെ വധശ്രമം നടന്നിരുന്നു. ടി.പി ചന്ദ്രശേഖരന് വധക്കേസിലും പ്രതികളായ ടി.കെ. രജീഷ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസ് നിലവിലുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: