കൊച്ചി: കത്തോലിക്കാ സഭാനേതൃത്വത്തിന്റെ വീഞ്ഞ് ഉത്പാദനം മതപരമായ ചടങ്ങുകള്‍ക്കുവേണ്ടി മാത്രമാണെന്ന വാദം പൊളിയുന്നു. സഭയുടെ ഉടമസ്ഥതയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 23 വീഞ്ഞ് ഉത്പാദന കേന്ദ്രങ്ങളില്‍ ഉണ്ടാക്കുന്ന വീഞ്ഞ് ബിഷപ്പുമാര്‍ക്കും പുരോഹിതന്മാര്ക്കും സേവിക്കാനാണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് എന്നാണ് ആക്ഷേപം.
സഭയുടെ വീഞ്ഞുത്പാദനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് ലേ മെന്‍ അസോസിയേഷന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയിട്ടുണ്ട്. വീഞ്ഞുത്പാദനം സംബന്ധിച്ച് സഭ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളും ശരിയല്ല. സംസ്ഥാനത്ത് ആകെ 23 ലൈസന്‍സ് ഉണ്ടെങ്കിലും എല്ലായിടത്തും വീഞ്ഞ് ഉത്പാദനം നടക്കുന്നില്ല.
ഒരു കുര്‍ബാനക്ക് 10 മില്ലി ലിറ്റര്‍ എന്ന കണക്കില്‍ മാത്രമാണ് വീഞ്ഞ് ഉത്പാദിപ്പിക്കുന്നത്, കുടിക്കാന്‍ വേണ്ടി വീഞ്ഞ് ഉത്പാദിപ്പിക്കുന്നില്ല എന്നാണ് സത്യവാങ്മൂലത്തില്‍ സഭ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ 23 ലൈസന്‍സുകളുടെ മറവില്‍ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ വീഞ്ഞ് ഉത്പാദനം നടക്കുന്നതായാണ് വിവരം. ഇതില്‍ ഏറിയ പങ്കും വൈദികരാണ് ഉപയോഗിക്കുന്നത്.
ഈസ്റ്റര്‍, ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങള്‍ മുന്‍കൂട്ടിക്കണ്ട് വന്‍തോതില്‍ വീഞ്ഞുത്പാദനം നടക്കുന്നുണ്ട്. വീഞ്ഞ് ഉത്പാദിപ്പിക്കുന്നത് നിര്‍ത്താനാവില്ല എന്നാണ് സഭയുടെ നിലപാടെങ്കില്‍ സാധാരണക്കാര്‍ക്കും വീഞ്ഞ് നല്‍കണമെന്ന് കാത്തലിക് ലേമെന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി എം.എല്‍. ജോര്‍ജ് പറയുന്നു. ബിഷപ്പുമാര്‍ക്കും പുരോഹിതന്മാര്ക്കും വേണ്ടി മാത്രമാണ് വീഞ്ഞ് ഉത്പാദിപ്പിക്കുന്നത്. മതപരമായ ചടങ്ങുകള്‍ക്ക് വീഞ്ഞ് അനിവാര്യഘടകമല്ല. വീഞ്ഞിന് പകരം കുര്‍ബാനയില്‍ ഇളനീര് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദ്ദിനാളിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന് വ്യക്തമാക്കി.
എന്നാല്‍ സഭയുടെ വീഞ്ഞുത്പാദനത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തെ മതവികാരമുണര്‍ത്തി ചെറുക്കാനുള്ള ശ്രമമാണ് സഭയുടേത്. തൃശൂര്‍ അതിരൂപത പുറത്തിറക്കുന്ന കത്തോലിക്കാ സഭ എന്ന പ്രസിദ്ധീകരണത്തില്‍ ചില ഹിന്ദു സംഘടനകളാണ് വീഞ്ഞിനെതിരെ ശബ്ദമുയര്‍ത്തുന്നത് എന്നാണ് ആരോപിച്ചിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളേയും എസ്എന്ഡിപിയേയുമാണ് സഭാ പ്രസിദ്ധീകരണം ലക്ഷ്യമിട്ടിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ പേരെടുത്ത് വിമര്‍ശിച്ചാണ് പ്രസിദ്ധീകരണം പുറത്തിറങ്ങിയിട്ടുള്ളത്. വെള്ളാപ്പളളി വിവരമില്ലാത്തയാളായതുകൊണ്ടല്ല സഭയുടെ വീഞ്ഞുത്പാദനത്തെ എതിര്‍ക്കുന്നത്. എസ്എന്‍ഡിപി നേതൃത്വത്തിന്റെ ഉടമസ്ഥതയിലുള്ള ബാറുകള്‍ പൂട്ടിയതിലുള്ള അമര്‍ഷമാണ് അദ്ദേഹത്തിന് എന്നും സഭാ പ്രസിദ്ധീകരണം കുറ്റപ്പെടുത്തുന്നു.
സഭയുടെ ഈ നിലപാടിലും രോഷമുയരുന്നുണ്ട്. സ്വന്തം വീഴ്ചകള്‍ മറച്ചുവക്കാന്‍ സഭ വര്‍ഗീയത ഇളക്കി വിടുകയാണെന്നാണ് ആക്ഷേപമുയരുന്നത്. വീഞ്ഞ് ഉത്പാദനത്തെ നിയന്ത്രിക്കേണ്ട കാര്യമില്ലെന്ന വി.എം സുധീരന്റെ നിലപാടും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. സഭാ സ്ഥാപനങ്ങള്‍ക്കുപുറമേ മതപരമായ ചടങ്ങുകളുടേയും മറ്റും മറവില്‍ സ്വകാര്യ വ്യക്തികളും വന്‍തോതില്‍ വീഞ്ഞ് ഉത്പാദനം നടത്തുന്നുണ്ട്. നിരോധിക്കപ്പെട്ട പല ലഹരി വസ്തുക്കളും ഇതിനായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. വീഞ്ഞിന്റെ പേരില്‍ ഇത്തരം ലഹരിക്കച്ചവടം ഇനിയും ഊര്ജ്ജിതമാകാനാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലൈസന്‍സില്ലാതെ വന്‍തോതില്‍ നടക്കുന്ന വീഞ്ഞുത്പാദനം സംബന്ധിച്ച് അന്വേഷണം വേണമെന്നും ഇതിന് പ്രത്യേക സ്ക്വാഡ് രൂപീകരിക്കണമെന്നും എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: