ചെങ്ങന്നൂര്‍: എക്സൈസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാല് കിലോഗ്രാം കഞ്ചാവ് പിടികൂടി. യുവാക്കള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. മുളക്കുഴ കൊഴുവല്ലൂര്‍ പുത്തന്‍പറമ്പില്‍ സന്ദീപ് (മനു-23), വെണ്മണി കോടുകുളഞ്ഞി കരോട് തുണ്ടിയില്‍ വീട്ടില്‍ ബിജു (27), പത്തനംതിട്ട റാന്നി അത്തിക്കയം തുണ്ടിയില്‍ വീട്ടില്‍ മണിയപ്പന് (മിഠായി മണിയന്-57) എന്നിവരെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസ് പ്രതാപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കൊഴുവല്ലൂര്‍ കത്തോലിക്കാ പള്ളിക്കു സമീപത്തുനിന്നാണ് ബൈക്കില്‍ കഞ്ചാവ് കടത്തുകയായിരുന്ന സന്ദീപിനെയും ബിജുവിനെയും പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ഇന്നലെ രാവിലെ ഒന്‍പതിന് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തുനിന്നാണ് മണിയപ്പനെ പച്ചക്കറി കിറ്റില്‍ കടത്താന്‍ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായി പിടികൂടുന്നത്. റാന്നിക്കു പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു മണിയപ്പനെ എക്സൈസ് സംഘം പിടികൂടിയത്. റാന്നി, കോഴഞ്ചേരി, എരുമേലി തുടങ്ങിയ സ്ഥലങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന ഇയാള്‍ പത്തോളം കഞ്ചാവ് കേസിലും നിരവധി മോഷണ കേസിലും പ്രതിയാണ്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാജി, ആനന്ദരാജ്, അശ്വിന്, ജയേഷ്, രാജീവ്, പ്രവീണ്‍, ബെന്നിമോന്, ബിനേഷ് എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: