തിരുവനന്തപുരം: അധ്യാപക ദിനത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍പ്പിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് എതിര്‍പ്പില്ലെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചപ്പോള്‍ തന്നെ ഡിപിഐ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമില്ലെന്ന് കേന്ദ്രത്തിന്റെ നിര്‍ദേശം പിന്നീട് വന്നു. ഇതു സംബന്ധിച്ച തീരുമാനം സ്കൂളുകള്‍ക്ക് എടുക്കാം. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍പ്പിക്കാന്‍ തീരുമാനിക്കുന്ന സ്കൂളുകള്‍ക്കെതിരെ ഒരു നടപടിക്കും വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കുന്നത് കുഴപ്പമൊന്നുമില്ലാത്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്രം നല്‍കിയിട്ടുണ്ട്.
പ്ലസ്ടു വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകുന്ന കാര്യം മുഖ്യമന്ത്രിയും എജിയുമായി ആലോചിച്ച് തീരുമാനിക്കും. സര്‍ക്കാര്‍ ഇറക്കിയത് ശരിയായ ഉത്തരവ് തന്നെയാണ്. എന്നാല്‍, ഇക്കാര്യം കോടതിക്ക് എന്തുകൊണ്ടോ ബോധ്യപ്പെട്ടില്ല. ബോധ്യപ്പെടുത്താന്‍ സാധിച്ചതുമില്ല. കേസിന്റെ തുടര്‍ നടപടികളെ കുറിച്ച് താന്‍ മാത്രം തീരുമാനിക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഈവര്‍ഷം സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് യൂണിഫോം നല്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. യൂണിഫോം വാങ്ങുന്നതിനുള്ള ഫണ്ട് സ്കൂളുകള്‍ക്ക് നേരിട്ടു നല്‍കും. എസ്എസ്എ വഴിയായിരുന്നു കഴിഞ്ഞ വര്‍ഷം വരെയും തുക നല്‍കിയിരുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഈവര്‍ഷത്തെ ഓണത്തിനും അഞ്ചുകിലോ അരിവീതം നല്‍കും. ഇതുസംബന്ധിച്ചും ആശയക്കുഴപ്പം ഉണ്ടായിരുന്നു. സിവില്‍സപ്ലൈസ് വകുപ്പ് രണ്ടു കിലോയാണ് നല്‍കുന്നതെന്ന് അറിയിച്ചതാണ് ആശക്കുഴപ്പം സൃഷ്ടിച്ചത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അത് അഞ്ചുകിലോയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: