അധികാരമേറ്റ് നൂറുദിവസത്തിനകം തന്നെ നരേന്ദ്രമോദി സര്‍ക്കാര്‍ തുടക്കമിട്ട കാര്യങ്ങള്‍ ലോകമാകെ നിരീക്ഷിക്കുകയാണ്. സ്വതന്ത്രഭാരതത്തില്‍ ഇത്രയും ദിവസംകൊണ്ട് ചടുലമായ തീരുമാനങ്ങളും നടപടികളും സ്വീകരിച്ച സര്‍ക്കാര്‍ മറ്റൊന്നില്ല. സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച പരിപാടിയാണ് ‘പ്രധാനമന്ത്രി ജന്‍ധന്‍’ പദ്ധതി. ബാങ്ക് അക്കൗണ്ടില്ലാത്ത സാധാരണക്കാരനെ ലക്ഷ്യമിട്ട പദ്ധതിക്ക് തുടക്കമിടാന്‍ രണ്ടാഴ്ചപോലും വേണ്ടിവന്നില്ല എന്നതാണ് അത്ഭുതാവഹം. ആദ്യദിവസം ഒരു കോടി 80 ലക്ഷം പേര് പദ്ധതിയില്‍ അംഗങ്ങളായെങ്കില് രണ്ടുദിവസം കൊണ്ടത് രണ്ട് കോടി 14 ലക്ഷമായി ഉയര്‍ന്നു. അടുത്ത റിപ്പബ്ലിക് ദിനം ആകുമ്പോഴേക്കും ലക്ഷ്യംവച്ച മുഴുവന്‍ ജനങ്ങളെയും പദ്ധതിക്ക് കീഴെ കൊണ്ടുവരാന്‍ കഴിയുമെന്നനിലയിലാണ് കാര്യങ്ങളുടെ പോക്ക്. ബാങ്ക് എന്താണെന്നോ അക്കൗണ്ടും പാസ് ബുക്കും ക്രെഡിറ്റ്, ഡബിറ്റ് കാര്‍ഡ് എങ്ങനെയാണെന്നോ കാണാനും ഉപയോഗിക്കാനും അവസരം ലഭിച്ചിട്ടില്ലാത്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഒരു പൈസപോലും ഉപഭോക്താവ് ഡെപ്പോസിറ്റ് ചെയ്യേണ്ട. തിരിച്ചറിയാന്‍ തിരിച്ചറിയല്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ മാത്രം മതി. അയ്യായിരം രൂപവരെ കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാന്‍ കഴിയും. ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സും ലഭിക്കും. ഭാരതമാകെ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സഹായത്തെയും സംരംഭത്തെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. ചുവപ്പുനാടയില്‍ അടയിരിക്കുകയും ജനോപകാരപ്രദമായ നടപടികള്‍ക്കെല്ലാം ഉടക്കുവയ്ക്കുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് ഉത്സാഹത്തോടെ ഈ പദ്ധതി നിര്‍വഹണത്തിനും തയ്യാറാകുന്നതെന്നത് ശ്രദ്ധേയമാണ്.
ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുകയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്തതിന്റെ ഗുണപരമായ മാറ്റമാണ് പദ്ധതി നടത്തിപ്പില്‍ ദൃശ്യമാകുന്നതെന്നുവേണം കണക്കാക്കാന്‍. ജന്‍ധന്‍ പദ്ധതി മാത്രമല്ല പിന്നെയും ഒട്ടനവധി നടപടികളിലും ഈ വ്യത്യസ്തതയും ജാഗ്രതയും പ്രകടമാണ്. അഴിമതി ബോധ്യമായ കരാറുകള്‍ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങളിലും ഈ വേഗത കാണാം. സൈന്യത്തിന് സിയാചിന്‍ മേഖലയില്‍ പ്രത്യേക ഉപയോഗത്തിനുള്ള 197 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള 6000 കോടി രൂപയുടെ കരാര്‍ റദ്ദാക്കിയത് കഴിഞ്ഞദിവസമാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന സമിതിയുടേതാണ് തീരുമാനം. വ്യോമസേനയുടെയും കരസേനയുടെയും പഴക്കം ചെന്ന ചീറ്റ- ചേതക് കോപ്റ്ററുകള്‍ക്കു പകരമാണ് ഈ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അതിലെ അഴിമതി ബോധ്യപ്പെട്ടതാണ് കരാര്‍ റദ്ദാക്കാന്‍ കാരണം. ഹെലികോപ്റ്റര്‍ കരാറില്‍നിന്ന് പിന്വാങ്ങുന്നതുവഴി അത്തരത്തിലുള്ള 400 ഹെലികോപ്റ്ററുകള്‍ ഭാരതത്തിനു സ്വന്തമായി നിര്‍മിക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. അങ്ങനെ ഭാരതത്തിലെ ആഭ്യന്തര പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ 40,0000 കോടി രൂപയുടെ വ്യവസായ ഇടപാടുകളാണ് നടക്കാന്‍ പോകുന്നത്. ഇത് ഭാരതത്തിനാവശ്യമായ പ്രതിരോധ ഉപകരണങ്ങളും, സംവിധാനങ്ങളും ഇവിടെത്തന്നെ നിര്‍മ്മിക്കുന്ന സ്വയം പര്യാപ്തത നമ്മുടെ രാജ്യം കൈവരിക്കാന്‍ പോകുന്നതിന്റെ തുടക്കമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ അഞ്ചുദിവസത്തെ പര്യടനത്തിനായി ജപ്പാനിലാണുള്ളത്. ആദ്യ ദിവസം തന്നെ ജപ്പാന് ജനതയെ കൈയിലെടുത്തു. പ്രോട്ടോക്കോള്‍ മാറ്റിവച്ച് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ 400 കിലോമീറ്റര്‍ സഞ്ചരിച്ച് വിമാനത്താവളത്തില്‍ നരേന്ദ്രമോദിയെ സ്വീകരിക്കാനെത്തി. ഹസ്തദാനം നടത്തുന്നതിന് പകരം ആലിംഗനം ചെയ്തു. ആദ്യദിവസം തന്നെ സുപ്രധാനമായ ഒരു കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. നരേന്ദ്രമോദിയെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വാരാണസിക്ക് പ്രാധാന്യവും പ്രൗഢിയും നല്കുന്ന കരാറിലാണ് ഒപ്പിട്ടത്. ജപ്പാന് രാജാവിന്റെ ആസ്ഥാനമായിരുന്ന ക്യോട്ടോയും വാരാണസിയും ഇരട്ടനഗരമായി വികസിപ്പിക്കുന്ന പദ്ധതിയാണിത്. പൗരാണികതയും അത്യന്താധുനികതയും സംയോജിപ്പിക്കാന്‍ പറ്റിയ നഗരമാണ് രണ്ടും. പ്രാചീനതയും ചരിത്ര പ്രാധാന്യവും ഇരുനഗരങ്ങള്ക്കുമുണ്ട്. ജപ്പാനിലെ സ്മാര്‍ട്ട് സിറ്റിയാണ് ക്യോട്ടോ. അതുപോലെയാകും വാരാണസിയും. കല, സംസ്കാരം, പാരമ്പര്യം എന്നിവയെല്ലാം പോഷിപ്പിക്കാന്‍ ദ്രുതഗതിയിലുള്ള നടപടി പുരോഗമിക്കുമ്പോള്‍ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും എന്ന കാര്യത്തില്‍ സംശയമില്ല. വരുന്നു ‘നല്ലനാളെ’ എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം വൃഥാവിലാകില്ലെന്നതിന്റെ സൂചനയാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. പി.എഫ് പെന്ഷന് മിനിമം ആയിരം രൂപയാക്കണമെന്ന ആവശ്യം തൊഴിലാളികളില്‍ നിന്ന് ഏറെക്കാലമായി ഉയരുന്നതാണെങ്കിലും അത് അംഗീകരിച്ചതിപ്പോഴാണ്. തുടക്കത്തില്‍ 28 ലക്ഷം തൊഴിലാളികള്‍ക്കും അധികം വൈകാതെ 50 ലക്ഷം പേര്‍ക്കും ഗുണം ലഭിക്കുന്ന ഈ തീരുമാനവും അത്ഭുതാവഹമായ വേഗത്തില്‍ നടപ്പാക്കിയതിനെ ആരും അഭിനന്ദിക്കാതിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: