ലക്നൗ: ലൗ ജിഹാദിന്റെ പേരില്‍ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്തുന്നുവെന്ന് പെണ്‍കുട്ടികളുടെ പരാതികള്‍. മതം മാറാന്‍ വിസ്സമ്മതിക്കുന്നവര്‍ക്ക് നേരെ മൂന്നാം മുറ ഉപയോഗിക്കുന്നതായും പോലീസിന് ലഭിച്ചിട്ടുള്ള മൂന്നു പരാതികളിലും പറയുന്നു.
പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ച ഉത്തര്‍പ്രദേശ് പോലീസ് ഖാലിദ് അന്‍വര്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദുവാണെന്നു ബോധ്യപ്പെടുത്തി വിവാഹം രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഇസ്ലാം മതം സ്വീകരിക്കാന്‍ പറഞ്ഞു പീഡനം കൂടിയപ്പോഴാണ് നാസിക്ക് സ്വദേശിയായ പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെട്ടത്. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്.
വിവാഹത്തിന് മുന്‍പ് ആര്യന് എന്ന പേരാണ് യുവാവ് പറഞ്ഞിരുന്നതെന്നും എന്നാല്‍ വിവാഹശേഷം സുല്‍ത്താന്‍പൂരിലുള്ള വീട്ടിലെത്തിയപ്പോഴാണ് ഇസ്ലാം ആണെന്ന വിവരം അറിഞ്ഞതെന്നും പെണ്‍കുട്ടി പറഞ്ഞു. മതം മാറാന്‍ താന്‍ തയ്യാറാകാതിരുന്നപ്പോള്‍ കഠിനമായി ഉപദ്രവിച്ചു. കരച്ചില് പുറത്ത് കേള്‍ക്കാതിരിക്കാന്‍ യുവാവിന്റെ സഹോദരിമാര്‍ വലിയ എയര്‍ കൂളറുകള്‍ ഓണ്‍ ചെയ്തു വയ്ക്കുമായിരുന്നെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പ്രണയിച്ച് വിവാഹം കഴിച്ച പെണ്‍കുട്ടിയുടെതാണ് അടുത്ത പരാതി. ഹിന്ദു ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. വരന്റെ വീട്ടിലെത്തിയതോടെ ഭര്‍ത്താവും വീട്ടുകാരും നിസ്കരിക്കുന്നില്ല എന്നാരോപിച്ച് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി. യുവതിയുടെ ഭര്‍ത്താവ് ഉമര്ദരാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ നേരത്തെ വിവാഹിതനായിരുന്നെന്ന് ഗസിയാബാദ് എസ്.പി ജഗ്ദീഷ് ശര്‍മ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിപ്പിച്ചു എന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് ബുധനാഴ്ച പോലീസില്‍ പരാതി നല്‍കിയതാണ് മൂന്നാമത്തെ സംഭവം. താന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും മകളെ ഒരു ചെറുപ്പക്കാരനും അയാളുടെ സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. നിക്കാഹിന്റെ ഫോട്ടോ പിതാവിന് പോസ്റ്റലായി ലഭിച്ചു. മകള്‍ക്ക് പതിനഞ്ച് വയസേ ഉള്ളെന്നും ഈ വിവാഹം നിയമവിരുദ്ധമാണെന്നും പിതാവ് ആരോപിച്ചു. സംഭവത്തിള്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: