മുഹമ്മ(ആലപ്പുഴ): രേവമ്മയുടെ പശുക്കള്‍ക്ക് അടിപൊളി തമിഴ് പാട്ടുകള്‍ വേണം പാല് ചുരത്താന്‍. ഫാനിന്റെ കാറ്റും തമിഴ്പാട്ടും പശുക്കളെയും രേവമ്മയെയും വേറിട്ടതാക്കി. അതിനാല്‍ത്തന്നെ ജില്ലയിലെ ഏറ്റവും കൂടുതല്‍ പാല് അളക്കുന്ന വീട്ടമ്മയായി രേവമ്മ മാറി.
മണ്ണഞ്ചേരി ഒന്നാം വാര്‍ഡ് ചേര്വേലി ജനാര്‍ദനന്റെ ഭാര്യ രേവമ്മ (55) തൊഴിലും വരുമാനവും ആഗ്രഹിക്കുന്ന വീട്ടമ്മയാണ്. രണ്ട് ഫാമുകളിലായി നാല്പതോളം പശുക്കളെ വളര്‍ത്തുന്നു. നിത്യേന 35 ലിറ്റര്‍ പാല് അളക്കും. ആര്യാട് ബ്ലോക്ക് ക്ഷീരസംഘത്തിന് കീഴിലുള്ള സൊസൈറ്റിക്കാണ് പാല് നല്‍കുന്നത്. ലിറ്ററിന് 33 രൂപ നിരക്കില്‍. എന്നാല്‍ പുറം മാര്‍ക്കറ്റില്‍ 38-40 രൂപ വരെ ലഭിക്കും. അതിനാല്‍ വീടുവീടാന്തരം വില്‍പ്പന നടത്തി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ആലോചനയിലാണ് ഈ വീട്ടമ്മ.
ഒന്നര ഏക്കറില്‍ രണ്ട് ഫാമുകളിലായാണ് പശുവളര്‍ത്തല്‍. പശുവിന് ആവശ്യമായ പുല്ലും പറമ്പില്‍ കൃഷിചെയ്തുണ്ടാക്കും. ഭര്‍ത്താവിനെ കൂടാതെ മരുമകള്‍ അജിതയും രേവമ്മയെ സഹായിക്കുന്നുണ്ട്. ജില്ലയിലെ ഏറ്റവും കൂടുതല്‍ പാല് അളക്കുന്ന വീട്ടമ്മ എന്ന ബഹുമതി തിരുവനന്തപുരത്ത് കൃഷിമന്ത്രിയില്‍ നിന്നും രേവമ്മ ഏറ്റുവാങ്ങി. പശുക്കളെ വേറിട്ട രീതിയിലാണ് രേവമ്മ സംരക്ഷിക്കുന്നത്. ചൂടുകാലത്ത് പശുക്കളെ സംരക്ഷിക്കുന്നതിനായി ഫാനുകളും സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ ഫാമുകളില്‍ പ്രത്യേകം സജ്ജീകരിച്ച സ്പീക്കറുകളിലൂടെ പശുക്കളെ തമിഴ് പാട്ടുകളും കേള്‍പ്പിക്കുന്നു. പശുക്കളെ നല്ലരീതിയില്‍ സംരക്ഷിച്ചാല്‍ അവയുടെ ഗുണം കര്‍ഷകര്‍ക്ക് തന്നെയാണെന്ന് തെളിയിക്കുന്നതാണ് രേവമ്മയുടെ നേട്ടങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: