കൊച്ചി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) സമഗ്ര കുടിവെള്ള വിതരണ പദ്ധതിയ്ക്ക് തുടക്കമിടുമെന്ന് കമ്പനിയുടെ ചെയര്മാന് കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സിയാലിന്റെ ഇരുപതാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഹരിയുടമകള്‍ക്ക് നാല് ഓഹരികള്‍ക്ക് ഒരോഹരി എന്ന അനുപാതത്തില്‍ അവകാശ ഓഹരി നല്കാന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിമാനത്താവളം സ്ഥിതിചെയ്യുന്ന നെടുമ്പാശ്ശേരി, കാഞ്ഞൂര്‍, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകളിലാണ് സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ സിയാല്‍ സമഗ്ര കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുക. 2014-15 സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി തുടങ്ങും. സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളേയും ചെറുകിട ജലവൈദ്യുത പദ്ധതികളേയും ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ട് വൈദ്യുതി മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള നടപടികള്‍ക്ക് സിയാല്‍ തുടക്കം കുറിച്ചിട്ടുണ്ട്.
സിയാലിന്റെ ഉപകമ്പനിയായ സിയാല്‍ ഇന്‍ഫ്രസ്ട്രക്ചേഴ്സ് ലിമിറ്റഡ് കേരളത്തിലെ ആദ്യത്തെ മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചുകഴിഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വിമാനത്താവളത്തിന്റെ ഉടമസ്ഥതയിലുള്ള 50 ഏക്കറില്‍ 11 മെഗാവാട്ടിന്റെ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതോടെ സിയാല്‍ രാജ്യത്തെ ആദ്യത്തെ പവര്‍ ന്യൂട്രല്‍ വിമാനത്താവള കമ്പനിയായി മാറും. ഇതിനുപുറമെ, 43.8 മെഗാവാട്ട് ശേഷിയുള്ള എട്ട് ചെറുകിടജലവൈദ്യുത പദ്ധതികള്‍ നടത്താന്‍ കേരള ഗവണ്മെന്റ് സിയാലിന് അനുമതി നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷം കൊണ്ട് ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കും.
സിയാലിന്റെ ഓഹരിയുടമകള്‍ക്ക് പതിനെട്ട് ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ പൊതുയോഗം അംഗീകരിച്ചു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിയാല്‍ 361.39 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. നികുതി കിഴിച്ചുള്ള ലാഭം 124.37 കോടി രൂപയും. സിയാലിന് പതിനേഴായിരത്തിലധികം ഓഹരിയുടമകളുണ്ട്. കാലാവധി തീരുന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മന്ത്രിമാര്‍ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി,കെ.ബാബു എന്നിവരുടെ പുനര്‍നിയമനത്തിനും വാര്‍ഷിക പൊതുയോഗം അനുമതി നല്‍കിയിട്ടുണ്ട്.
മന്ത്രിമാരും സിയാല്‍ ഡയറക്ടര്‍മാരുമായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.ബാബു, സിയാല്‍ ഡയറക്ടര്‍മാരായ എം.എ.യൂസഫലി, സി.വി.ജേക്കബ്, ഇ.എം.ബാബു, കമ്പനിയുടെ മാനേജിങ് ഡയറക്ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ വി.ജെ.കുര്യന് തുടങ്ങിയവര്‍ പൊതുയോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: