വിശാഖപട്ടണം: മദ്യനിരോധനത്തിനായി ആത്മസമര്‍പ്പണം ചെയ്ത, കേരളത്തിന്റെ ധാര്‍മികതയുടെ ആള്‍രൂപമായിരുന്നു പ്രൊഫ.എം.പി.മന്മഥനെന്ന് പായിപ്ര രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. കേരള മന്ത്രിസഭ മദ്യനിരോധനത്തിന്റെ തീരുമാനമെടുക്കുന്ന ഈ വേളയില്‍ മറുനാടന്‍ മലയാളികളോടൊപ്പം മന്മഥന് സാറിന്റെ ശതാബ്ദി അനുസ്മരണത്തില്‍ പങ്കാളിയാകുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും പായിപ്ര പറഞ്ഞു. വിശാഖപട്ടണം കേരള കലാസമിതി ആഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എം.പി.മന്മഥന് ശതാബ്ദി പ്രഭാഷണവും അക്ഷയ പുരസ്കാര സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മലയാണ്മക്ക് നല്കിയ സംഭാവനകളെ പരിഗണിച്ച് മികച്ച മറുനാടന്‍ മലയാളി സമാജത്തിനുള്ള അക്ഷയ ദേശീയ പുരസ്ക്കാരം കേരള കലാസമിതിക്ക് പായിപ്ര രാധാകൃഷ്ണന് സമ്മാനിച്ചു. മികച്ച പരിഭാഷകനുള്ള പുരസ്കാരം എല്‍.ആര്.സ്വാമി ഏറ്റുവാങ്ങി. നോവലിസ്റ്റ് നളിനീബേക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
കേരള കലാസമിതി പ്രസിഡന്റ് എന്‍.എം.പിള്ള അധ്യക്ഷത വഹിച്ചു. കലാകേരളം വിശേഷാല്‍ പ്രതിയുടെ പ്രകാശനം പായിപ്ര രാധാകൃഷ്ണന് നിര്‍വഹിച്ചു. സെക്രട്ടറി പി.എം.എസ്.പിള്ള, ട്രഷറര്‍ പ്രദീപ് കൊയ്യാന്‍, സാം ചെറിയാന്, നന്ദിനി മേനോന് തുടങ്ങിയവര്‍ പ്രസംഗിച്ചു. അത്തപ്പൂക്കളം, ഓണസദ്യ, തിരുവാതിരകളി, വിവിധകലാപരിപാടികള്‍ എന്നിവയോടെ സമിതിയുടെ ഓണാഘോഷവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: