തിരുവനന്തപുരം: കഷ്ടപ്പാടുകള്‍ നിരത്തി ഫണ്ടു ചോദിക്കാന്‍ വന്നതെന്ന തെറ്റിദ്ധാരണ മാറ്റി കേരളസംഘം കേന്ദ്ര ഗ്രാമവികസന-കുടിവെള്ള മന്ത്രി നിതിന്‍ ഗഡ്കരിയെ അമ്പരപ്പിച്ചു. ഒരുവര്‍ഷം കൊണ്ട് പഠനംനടത്തി കണ്ടെത്തിയ അന്തരീക്ഷ ഊഷ്മാവില്‍ നിന്ന് ശുദ്ധമായ കുടിവെള്ളം ശേഖരിക്കുന്ന പദ്ധതിയാണ് കേരളം മുന്നോട്ടു വച്ചുകൊണ്ട് കേന്ദ്ര മന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയത്. നിതിന്‍ ഗഡ്കരി റവന്യൂമന്ത്രി അടൂര്പ്രകാശിനേയും സംഘത്തിനേയും അഭിനന്ദിക്കാനും മറന്നില്ല. കേരളത്തില്‍ നിന്നെത്തുന്ന മന്ത്രിമാരടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത് ഒറ്റ കാര്യം മാത്രമാണ്. ഫണ്ട് നല്കി കേരളത്തെ സഹായിക്കണം. എന്നാല്‍, പുതിയ പദ്ധതിയുമായെത്തിയ സംഘത്തിന് എല്ലാ സഹായവും നല്‍കാമെന്ന ഉറപ്പു കൊടുക്കുമ്പോള്‍ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കുന്നതിന്റെ പ്രായോഗികത പഠിക്കാന്‍ വകുപ്പിലെ റിസര്‍ച്ച് ഗ്രൂപ്പിന് നിര്‍ദേശം നല്‍കാനും കേന്ദ്രമന്ത്രി മറന്നില്ല.
കടുത്ത വരള്‍ച്ചയിലും കോരിച്ചൊരിയുന്ന പേമാരിക്കാലത്തും ജനങ്ങള്‍ക്കു ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 14 ജില്ലയിലും പദ്ധതി നടപ്പാക്കാന്‍ 14 കോടിരൂപ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയതിനു ശേഷം വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം. തീരദേശ മേഖലയിലും മലയോര മേഖലയിലുമായിരിക്കും പദ്ധതിയുടെ പരീക്ഷണ ഘട്ടം നടക്കുക. ഇപ്പോള്‍ വരള്‍ച്ച രൂക്ഷമായ പഞ്ചായത്തുകളില്‍ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിച്ചാണ് വെള്ളം നല്‍കുന്നത്. കിയോസ്ക്കുകളിലേക്ക് വെള്ളം എത്തിക്കുന്നത് ജലഅതോറിറ്റിയും. കിയോസ്ക്കുകളിലേക്ക് വെള്ളം റീചാര്‍ജ്ജു ചെയ്യാന്‍ പുതിയ പദ്ധതിവഴി സാധിക്കും. കിയോസ്ക്കുകള്‍ക്ക് അടുത്തായി വാട്ടര്‍മേക്കര്‍ സ്ഥാപിച്ചാല്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന വെള്ളം എത്തിക്കുന്നവരെ ഒഴിവാക്കാനാകും. രണ്ട് വാട്ടര്‍ മേക്കര്‍ സ്ഥാപിക്കാന്‍ കേന്ദ്രം ഒരുകോടി രൂപ ആദ്യം നല്‍കും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ മേക്കര്‍ വഴി 500 മുതല്‍, 5000 ലീറ്റര്‍ വരെ വെള്ളം ശേഖരിക്കാം. എന്നാല്‍, വൈദ്യുതി ഉപയോഗം വര്‍ധിക്കും. 500 ലീറ്റര്‍ വെള്ളം 24 മണിക്കൂര്‍ കൊണ്ട് ഉത്പാദിപ്പിക്കുമ്പോള്‍ 240 യൂണിറ്റ് വൈദ്യുതി ആവശ്യമായി വരും. 1800 രൂപ ഒരു ദിവസം നല്‍കണം. യൂണിറ്റിന് 7.50 രൂപയാണ് കെഎസ്ഇബി ഈടാക്കുന്നത്. ഒരുവര്‍ഷം ആകുമ്പോള്‍ ഈ തുക ലക്ഷങ്ങളാകും. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ തുക വീണ്ടും കൂടും. ഇതു പ്രായോഗികമല്ല. കേരളം നല്കിയ പദ്ധതിയില്‍ പറയുന്നത് സോളാര്‍ പാനലുകളും, കാറ്റില്‍ നിന്നുള്ള വൈദ്യുതിയും ഇതിനായി ഉപയോഗിക്കാമെന്നാണ്.
സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 12 ലക്ഷം രൂപയാണ് ചെലവ്. ഇത് ഒറ്റത്തവണ മാത്രം മതിയാകും. അന്തരീക്ഷ ഊഷ്മാവില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ അന്തരീക്ഷത്തില്‍ നിന്നുതന്നെ വൈദ്യുതിയും എടുക്കാം. എങ്കില്‍, രണ്ടുവര്‍ഷം കഴിയുമ്പോള്‍ ലീറ്ററിന് ഒരുരൂപാ മാത്രമായിരിക്കും ചെലവ് വരികയെന്നും റവന്യൂമന്ത്രിക്കൊപ്പം ദല്ഹിക്കുപോയ സംഘത്തിലെ വിദഗ്ധര്‍ ജന്മഭൂമിയോടു പറഞ്ഞു. വടക്കന്‍ ജില്ലകളില്‍ വിന്റ് മില്ലുകള്‍ സ്ഥാപിച്ചാല്‍ വാട്ടര്‍മേക്കര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി ലഭ്യമാകും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അന്തരീക്ഷത്തില്‍ ജലാംശം കൂടുതലാണ്. ‘വെള്ളംവെള്ളം സര്‍വ്വത്ര വെള്ളം തുള്ളി കുടിക്കാനില്ലേ്രത’ ഇതാണ് കേരളത്തിന്റെ അവസ്ഥ. ആലപ്പുഴ, എറണാകുളം, കൊല്ലം, തിരുവനന്തപുരം, കണ്ണൂര്‍, വയനാട് തുടങ്ങിയ ജില്ലകളില്‍ ധാരാളം വെള്ളമുണ്ട്. വേനല്‍കാലത്തും, മഴക്കാലത്തും മലിനമായി മാറുന്ന വെള്ളം. തീരദേശങ്ങളില്‍ ഉപ്പുവെള്ളവും. ശുദ്ധമായ വെള്ളം കിട്ടാനില്ലെന്നു മാത്രം. ജലസ്രോതസ്സുകള്‍ മലിനമായിക്കഴിഞ്ഞുവെന്നത് നിരവധി പഠനങ്ങള്‍ വഴി പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ ഗവേഷണ സംഘം കുടിവെള്ളത്തിനായി പുതിയ ആശയങ്ങള്‍ തേടിയുള്ള അന്വേഷണം ആരംഭിച്ചത്. റവന്യൂമന്ത്രിയും സംഘത്തിനു വേണ്ടുന്ന എല്ലാ സംവിധാനങ്ങളും ഒരുക്കി. അന്തരീക്ഷത്തില്‍ നിന്ന് കുടിവെള്ളം ഒരുരൂപാ ചെലവില്‍ നിര്മ്മിക്കാനായാല് വിദേശ-സ്വദേശ കമ്പനികള്‍ നടത്തുന്ന കുപ്പിവെള്ള കമ്പനികളെ പൂട്ടിക്കാനും കഴിയുമെന്ന കണക്കു കൂട്ടലും റവന്യൂവകുപ്പിനുണ്ട്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: