ന്യൂദല്‍ഹി: ആറന്മുളയിലെ വിവാദ വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിയ ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ കെജിഎസ് ഗ്രൂപ്പ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. സുപ്രീംകോടതിയുടെ മൂന്നംഗ ഫോറസ്റ്റ് ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. ഹരിത ട്രിബ്യൂണലിന്റെ വിധിയില്‍ പിശകുകളുണ്ടെന്നാണ് കെജിഎസ് ഗ്രൂപ്പിന്റെ ഹര്‍ജിയില്‍ പറയുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറലായിരുന്ന മോഹന്‍ പരാശരനാണ് കെജിഎസ് ഗ്രൂപ്പിനു വേണ്ടി ഹാജരാകുന്നത്. കേരള സര്‍ക്കാര്‍ അഭിഭാഷകന് ഇന്ന് കോടതിയില്‍ ഹാജരാകില്ലെന്നും അറിയുന്നു.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയത് എല്ലാ പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കും ശേഷമാണെന്നും ഇതൊന്നും പരിഗണിക്കാതെയുള്ള ഹരിത ട്രിബ്യൂണല്‍ വിധി തടയണമെന്നുമാണ് കെജിഎസ് ഗ്രൂപ്പിന്റെ വാദം.
വിമാനത്താവളത്തിനു വേണ്ടി പരിസ്ഥിതി പഠനം നടത്തിയ മധുര ആസ്ഥാനമായ എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് അതിനുള്ള അര്‍ഹതയില്ല എന്നതടക്കം ചൂണ്ടിക്കാട്ടിയാണു ഹരിത ട്രൈബ്യൂണല്‍ കഴിഞ്ഞ മേയില്‍ പദ്ധതിക്കെതിരായ വിധി പ്രഖ്യാപിച്ചത്. നിയമപരമായി ചെയ്യേണ്ടതൊന്നും ചെയ്യാതെ തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജിഎസ് ഗ്രൂപ്പ് പാരിസ്ഥിതികാനുമതി നേടിയെടുത്തതെന്നും ട്രിബ്യൂണല്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: