കാക്കനാട്: മെട്രോക്കൊപ്പം കൊച്ചി നഗരത്തിലെ ഗതാഗതം ഏകോപിപ്പിക്കുന്നതിനുള്ള ഏകീകൃത നഗര ഗതാഗത അതോറിറ്റിയുടെ (ഉംട്ട) കരട് രൂപരേഖ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചു. കരട് രൂപരേഖ സംബന്ധിച്ച വിശദമായ ചര്‍ച്ചക്ക് ശേഷം ആവശ്യമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് രൂപരേഖ സമര്‍പ്പിച്ചത്. ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ സഹകരണത്തോടെയാണ് ‘ഉംട്ട’ ആരംഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ കൊച്ചി മെട്രോയിലും ബസുകളിലും ജലമാര്‍ഗവും ഒരേ ടിക്കറ്റില്‍ യാത്ര ചെയ്യാം.
അതേസമയം, കൊച്ചിയടക്കമുള്ള നഗരങ്ങള്‍ക്ക് സമഗ്ര ഗതാഗത സൗകര്യമൊരുക്കുന്നതിന് വിഭാവനം ചെയ്യുന്ന ‘ഉംട്ട’യുടെ അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മുകളിലായാണ് കരട് രൂപരേഖയില്‍ നിര്‍വചിച്ചിട്ടുള്ളത്. 2006ലെ ദേശീയ നഗര ഗതാഗത നയത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനം രൂപംകൊടുക്കുന്ന നിയമമാണ് അതോറിറ്റിക്ക് ബാധകമാക്കുകയെന്നും കരടില്‍ വ്യക്തമാക്കുന്നു. അതോറിറ്റിയുടെ കടമകള്‍, അധികാരങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ചെയര്‍പേഴ്സന്റെയും അംഗങ്ങളുടെയും തെരഞ്ഞെടുപ്പ്, അവരുടെ കടമകള്‍, അധികാരങ്ങള്‍, ധനവിനിയോഗം തുടങ്ങിയവ സംബന്ധിച്ച് നിര്‍ദേശങ്ങളും നിബന്ധനകളും കരടില്‍ പ്രതിപാദിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിനാണ് അതോറിറ്റിക്ക് മേല്‍ പൂര്‍ണ നിയന്ത്രണമുള്ളതെന്നും വ്യക്തമാക്കുന്നുണ്ട്. പരിസ്ഥിതി സൗഹാര്‍ദമായി സുരക്ഷ, സൗകര്യം എന്നിവ ഉറപ്പാക്കിയുള്ള ഗതാഗത പരിഷ്കരണവും ഉംട്ടയുടെ ചുമതലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: