തിരുവനന്തപുരം: പ്ലസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചതില്‍ ക്രമക്കേട് ബോധ്യപ്പെട്ട സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബിന് മന്ത്രിയായി തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. പ്ലസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ വ്യാപകമായി കോഴ വാങ്ങുന്നതായ ആരോപണങ്ങള്‍ ആദ്യം മുതലേ ഉയര്‍ന്നുവന്നതാണ്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് ഇക്കാര്യം വ്യക്തമായിട്ടും യാതൊരു നടപടിയുമുണ്ടായില്ല. വിദ്യാഭ്യാസ മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ വലിയ അഴിമതിക്ക് മുഖ്യമന്ത്രിയും കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
പ്ലസ്ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചത് വന്‍തോതില്‍ വിലപേശിയാണെന്ന് വി.മുരളീധരന് പറഞ്ഞു. സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ കച്ചവട വല്‍ക്കരിച്ച സര്‍ക്കാര്‍ പ്ലസ് ടൂ മേഖലയെയും അതേവഴിക്കാണ് നയിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളെ ഒഴിവാക്കി മാനേജ്മെന്റുകള്‍ക്ക് സ്കൂള്‍ അനുവദിച്ചത് അഴിമതിക്കായാണെന്ന് വ്യക്തമാണ്.
ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഹൈക്കോടതി ഒരു സ്കൂളിന്റെ പ്രവേശന നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ഇത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. ആരോപണങ്ങള്‍ സ്വാഭാവികമെന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രി കോഴയേയും അഴിമതിയെയും ന്യായീകരിക്കുകയാണ് ചെയ്യുന്നത്. അധിക ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ ഹയര്‍സെക്കന്ററി ഡയറക്ടറുടെ ശുപാര്‍ശയും സര്‍ക്കാര്‍ അവഗണിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിദ്യാഭ്യാസ മന്ത്രിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തി, ക്രമക്കേടുകളെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് വി.മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: