തൊടുപുഴ: രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയായ ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് ആന്റ് നെറ്റ് വര്‍ക്ക് സിസ്റ്റത്തിന് തുടക്കത്തിലെ താളപ്പിഴ. വൈദ്യുതി മുടങ്ങുമ്പോള്‍ ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം തുടരുന്നതിനായി ഡീസല്‍ ജനറേറ്റര്‍ ഒരു പോലീസ് സ്റ്റേഷനുകളിലും വാങ്ങാത്തതാണ് പദ്ധതി പാളാന്‍ കാരണം. സ്റ്റേഷനുകളില്‍ യുപിഎസ് ഉണ്ടെങ്കിലും ചുരുങ്ങിയ സമയം മാത്രമേ ഇത് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനാകൂ.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും പദ്ധതി നടപ്പാക്കാന്‍ കോടിക്കണക്കിന് രൂപയാണ് കേരള പോലീസിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രായോഗിക ബുദ്ധി ഉപയോഗിക്കാതെ സിസിറ്റിഎന്‍എസ് സംവിധാനം സജ്ജമാക്കിയപ്പോള്‍ ജനറേറ്റര്‍ വാങ്ങുന്ന കാര്യം അധികൃതര്‍ വിസ്മരിച്ചു. ഇതിനായി ഓരോ പോലീസ് സ്റ്റേഷനിലും മൂന്ന് കെ.വിയുടെ ഡീസല്‍ ജനറേറ്ററാണ് വാങ്ങേണ്ടത്. ഒരു ജനറേറ്ററിന് അന്‍പതിനായിരം രൂപ വേണ്ടിവരും. ഇടുക്കിയില്‍ മാത്രം 25 സ്റ്റേഷനുകളില്‍ ജനറേറ്റര്‍ വാങ്ങണം. സംസ്ഥാനത്തെ മൊത്തം കണക്ക് നോക്കിയാല്‍ 835 പോയിന്റുകളാണുള്ളത്. ഈ പോയിന്റുകളിലെല്ലാം ജനറേറ്റര്‍ ആവശ്യമാണ്. ഇതിനായി കോടി്കണക്കിന് രൂപ വേണ്ടിവരും.
ഇടുക്കി ജില്ലയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മൂലറ്റത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷനാണ് കാഞ്ഞാര്‍. ഇവിടെ രണ്ട് ദിവസമാണ് വൈദ്യുതി മുടങ്ങിയത്. ഇതിനാല്‍ പുതിയ സംവിധാനത്തിലേക്ക് കേസ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പറ്റിയില്ല. തമിഴ്നാട് അതിര്‍ത്തിയായ ശാന്തന്‍പാറ സ്റ്റേഷനിലും ഇതിന് സമാനമായ സംഭവം നടന്നു. ഒന്നര ദിവസം ഈ സ്റ്റേഷനില്‍ വൈദ്യുതി മുടങ്ങി. കരിമണല്‍ സ്റ്റേഷനിലാണെങ്കില്‍ ബി.എസ്എന്‍എല്‍ നെറ്റ് വര്‍ക്ക് തകരാര്‍ കാരണം സിസിറ്റിഎന്‍എസ് സംവിധാനം നടപ്പായിട്ടില്ല. കമ്പ്യൂട്ടറില്‍ അപ് ലോഡ് ചെയ്യുന്നവ നെറ്റ് വര്‍ക്ക് കണക്ഷന് ആക്ടിവേറ്റാകുമ്പോള്‍ സ്്റ്റോര്‍ ചെയ്യപ്പെടുന്ന സംവിധാനമാണ് ഇതിലുള്ളത്. വൈദ്യുതി മുടക്കം മാത്രമാണ് വെല്ലുവിളി. സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് പദ്ധതി നടപ്പായിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍,തൃശൂര്‍, കോഴിക്കോട്,എന്നീ ജില്ലകളില്‍ പദ്ധതിക്കായുള്ള പ്രവര്‍ത്തനം മുന്നേറുകയാണ്. കേരളം, മഹാരാഷ്ട്ര, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈപ്പിടിയിലൊതുക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: