മുഹമ്മ(ആലപ്പുഴ): ശ്രീ അയ്യപ്പ ചൈതന്യം കൊണ്ട് ധന്യമായ മുഹമ്മ ചീരപ്പന്‍ചിറ കളരി, തുറവൂര്‍ ശംഭു ബാലസുബ്രഹ്മണ്യം ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ വിജ്ഞാന കേന്ദ്രമാകുന്നു. വേദങ്ങളും ഇതിഹാസങ്ങളും ഭാരതീയ സംസ്കാരത്തിന്റെ ആത്മസത്തയും ഉള്‍പ്പെടെ ആധ്യാത്മിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും വിജ്ഞാനകേന്ദ്രം പ്രവര്‍ത്തിക്കുക. സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും സഹകരണം ഉറപ്പിക്കാനും ട്രസ്റ്റ് ലക്ഷ്യമിടുന്നു. നവീകരണത്തിന്റെ ഭാഗമായി ആറന്മുള വാസ്തുവിദ്യാസംഘം ചീരപ്പന്‍ചിറ കളരിയിലെത്തി പഠനം നടത്തി.
അയ്യപ്പന് കളരിയുടെ പവിത്രതയും തനിമയും നിലനിര്‍ത്തി തപോവന മാതൃകയില്‍ പരിഷ്ക്കരിക്കുകയാണ് ആദ്യഘട്ട പ്രവര്‍ത്തനം. ആയോധനമുറ പഠിക്കാന്‍ ചീരപ്പന്‍ചിറയില്‍ അയ്യപ്പനെത്തിയപ്പോഴുണ്ടായിരുന്ന കളരി ഇപ്പോഴും വിശുദ്ധിയോടെ കാത്തുപോരുന്നു. തടിയും ഓലയും കൊണ്ട് നിര്‍മിച്ച ഈ ചരിത്രസ്മാരകം കാലത്തിന്റെ കുത്തൊഴുക്കില്‍ നശിച്ചു പോകാതിരിക്കാന്‍ റൂഫിങ് നടത്തി.
പരിസ്ഥിതി പ്രവര്‍ത്തകനായ കെ.വി. ദയാലിന്റെ മേല്‍നോട്ടത്തില്‍ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് പ്രകൃതിസൗഹൃദ ജീവിതത്തിലും ഗ്രഹപ്പിഴകള്‍ ഒഴിവാക്കാനും ഓരോ നാളുകാരുടെയും നക്ഷത്ര വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അയ്യപ്പന്മാര്ക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും. ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന അയ്യപ്പന് കളരിയില്‍ ശ്രീനാരായണഗുരുവും വരുമായിരുന്നു. സ്വാമിപുര, മഠം, കളരി തുടങ്ങിയ പേരുകളിലാണ് ഇതറിയപ്പെടുന്നത്.
ആയോധനകല പഠിക്കാനാണ് പന്തളം രാജാവിന്റെ വളര്‍ത്തു പുത്രനായ മണികണ്ഠന് എന്ന സ്വാമി അയ്യപ്പന് ചീരപ്പന്‍ചിറ തറവാട്ടിലെത്തിയത്. തറവാട്ടിലെ തലമുതിര്‍ന്ന കാരണവരായ രപ്പന് പണിക്കരാണ് അയ്യപ്പന്റെ കളരിഗുരുവെന്നും വിശ്വസിച്ചു പോരുന്നു. വരും തലമുറകള്‍ക്ക് അറിവ് പങ്കുവയ്ക്കാന്‍ ഉതകുന്ന ആശ്രമസമാനമായ ഒരു വിജ്ഞാന കേന്ദ്രമായി ചീരപ്പന്‍ചിറ കളരി മാറാന്‍ ഇനി അധികകാലം വേണ്ടിവരില്ലെന്ന് ട്രസ്റ്റിന്റെ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: