തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതിയായ മദനിയെ ബാംഗ്ലൂരിലെത്തി കാണാന്‍ സമയം കണ്ടെത്തിയ മുഖ്യമന്ത്രി പെന്‍ഷന്‍കാരുടെ മാനുഷിക പ്രശ്നങ്ങള്‍ പരിഹരിക്കാനും സമയം കണ്ടെത്തണമെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍. കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് സംഘ് ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല രാപകല്‍ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓണാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്ന തിരക്കിലാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളോ വികസനമോ ഉമ്മന്‍ചാണ്ടിക്കോ യുഡിഎഫ് സര്‍ക്കാരിനോ പ്രശ്നമല്ല. മദനിക്കും മൂന്നാറിനും വേണ്ടി ചെലവഴിക്കാനാണ് മുഖ്യമന്ത്രിയുടെ സമയം. കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ ഭരിക്കുന്ന സംസ്ഥാനത്ത് ജയിലില്‍ കഴിഞ്ഞിരുന്ന തീവ്രവാദകേസിലെ പ്രതിയെ കാണാനാണ് മുഖ്യമന്ത്രി ബാംഗ്ലൂരിലെത്തിയത്. 30,000 ലേറെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് പെന്ഷന് കിട്ടിയിട്ട് രണ്ടുമാസമായി. അവര്‍ എങ്ങനെ ജീവിക്കുമെന്നത് സര്‍ക്കാരിന് പ്രശ്നമല്ല. കെഎസ്ആര്‍ടിസി ഇന്നത്തെ ഗതിയിലെത്തിയത് പിടിപ്പുകേടുകൊണ്ടാണ്. സര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യങ്ങളും നയവുമനുസരിച്ചാണ് കെഎസ്ആര്‍ടിസി മുന്നോട്ട് പോകുന്നത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിവാകാനാവില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
പെന്‍ഷനേഴ്സ് സംഘം ജനറല്‍ സെക്രട്ടറി ഗോപിനാഥന് നായര്‍, വര്‍ക്കിംഗ് പ്രസിഡന്റ് വേറ്റിനാട് മുരളി, കെഎസ്ആര്‍ടിസി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എം.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: