മൂവാറ്റുപുഴ: പോലീസുകാരെ അടിച്ചുവീഴ്ത്തി, കടിച്ചു പരിക്കേല്‍പ്പിച്ച ശേഷം മോഷണക്കേസിലെ പ്രതി രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശി ധര്മ്മരാജന് (22)ആണ് ഓടിരക്ഷപ്പെട്ടത്. പരിക്കേറ്റ രണ്ട് പോലീസുകാരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിമാന്റ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് ധര്മ്മരാജന് പോലീസിനെ ആക്രമിച്ചത്. കളമശ്ശേരി എആര്‍ ക്യാമ്പിലെ ബാബു കുര്യാക്കോസ് (40), കെ. എ. അനില്‍കുമാര്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.30ഓടെയാണ് സംഭവം. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലേക്ക് കൊണ്ടുപോകാന്‍ കാവുംപടി റോഡില്‍ നിന്നും സത്രക്കുന്ന് ക്രോസ്സ് റോഡിലൂടെ പോകുമ്പോള്‍ ധര്മ്മരാജന് മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ടു. വിലങ്ങഴിച്ചപ്പോള്‍ പ്രതി ഓടാന്‍ ശ്രമിച്ചു. അനില്‍കുമാര്‍ ഉടന്‍ പ്രതിയെ പിടിച്ചെങ്കിലും കൈക്ക് കടിച്ച ശേഷം മുഖത്ത് ഇടിച്ച അയാള്‍ കുതറി ഓടി.
വിലങ്ങണിഞ്ഞിരുന്ന മറ്റൊരു പ്രതിയെ പിടിച്ചുകൊണ്ട് ബാബു കുര്യാക്കോസ് ധര്‍മ്മരാജനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നെഞ്ചിലും കാലിലും ചവിട്ടി വീഴ്ത്തിയശേഷം ധര്മ്മരാജന് സ്കൗട്ട് ഭവന്റെ മുന്നിലെ നട ഇറങ്ങി ഓടി മെയിന്‍ റോഡിന് വട്ടം കടന്ന് എസ്എന്‍ഡിപി അമ്പലം റോഡില്‍ കയറി വലതുവശത്ത് അടിച്ചിട്ടിരിക്കുന്ന ബാര്‍ ഹോട്ടലിന് പിന്നിലെ പുരയിടത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടാം പ്രതിയെ കച്ചേരിത്താഴത്തെ എയ്ഡ് പോസ്റ്റിലെത്തിച്ചശേഷം മറ്റ് പോലീസുകാരും ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. മൂവാറ്റുപുഴ സബ് ജയിലില്‍ ഒരു വര്‍ഷമായി റിമാന്‍ഡില്‍ കഴിയുകയാണ് ധര്മ്മരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: