സൗദി അറേബ്യന്‍ സര്‍ക്കാറിന് ഒരു മുസ്ലിം നേതാവ് അയച്ച കത്ത് ഇതിനകം വിവാദമായിരിക്കുകയാണ്. വിശുദ്ധയുദ്ധത്തിനായി അഞ്ചു ലക്ഷത്തിലേറെ പേര് ഭാരതത്തില്‍ തയാറായി നില്‍ക്കുന്നുണ്ടെന്നാണ് മൗലാന സയ്യിദ് സല്മാന് ഹുസൈനി നദ്വി സൗദി ഭരണകൂടത്തെ അറിയിച്ചിരിക്കുന്നത്. ലഖ്നൗവിലെ ദാറുല്‍ ഉലൂം നദ്വിയിലെ ശരീഅത്ത് ഡീനും ഉറുദു-അറബി പണ്ഡിതനും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗവുമാണ് സല്മാന്. ലോകമാകമാനം അസ്വസ്ഥതയും സംഘര്‍ഷവും സജീവമായി നിലനില്‍ക്കുമ്പോഴാണ് മാനവികതയെ മുറിവേല്‍പ്പിക്കുന്ന വികാരമുള്ള ഒരു കത്ത് അയക്കപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു കത്ത് അയയ്ക്കാനുള്ള പ്രകോപനം, അന്തരീക്ഷം, സ്ഥിതിഗതികള്‍ എന്നിവയെക്കുറിച്ച് വേണ്ടത്ര വിവരം കിട്ടിയിട്ടില്ല. കിട്ടിയിടത്തോളം ഇത് അത്ര നല്ല കാര്യമായി വിലയിരുത്താനാവില്ലെന്നത് തര്‍ക്കമറ്റ സംഗതിയുമാണ്.
പ്രസ്തുത സംഭവത്തെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഇറാഖ്, ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ളവിടങ്ങളില്‍ സംഘര്‍ഷത്തില്‍ മരണമടയുന്ന നിസ്സഹായരുടെ നിലവിളികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുകയാണ്. അതിനൊപ്പം പാലസ്തീനിലും യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. ഹമാസ് എന്ന ഭീകര സംഘടനയുടെ കയ്യിലെ കളിപ്പാട്ടമായിരിക്കുകയാണ് പാലസ്തീന്. കുട്ടികള്‍ സ്ത്രീകള്‍ അതുപോലെ ആശുപത്രികള്‍, സ്കൂളുകള്‍ എന്നിവയൊക്കെ മറയാക്കി വന്‍ ആക്രമണങ്ങളാണ് അവരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. ഇസ്രയേലികളായ മൂന്നു കുട്ടികളെ ബീച്ചില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി പൈശാചികമായി കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് പാലസ്തീന് സംഘര്‍ഷം പൊടുന്നനെ കത്തിപ്പടരാന്‍ ഇടയായത്. പുണ്യ റമസാന്‍ മാസത്തില്‍ ഇങ്ങനെ സംഘര്‍ഷത്തിലേക്ക് എടുത്തു ചാടാന്‍ ഹമാസ് തീരുമാനിച്ചതിന്റെ പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. കോടിക്കണക്കിന് ഡോളര്‍ അങ്ങോട്ടേക്കൊഴുകാന്‍ ഇത് ഇടവരുത്തുമെന്ന് അവര്‍ക്കറിയാം.
സമാധാനം കാംക്ഷിക്കുന്ന ഒരു സംഘടനയല്ല ഹമാസ്. അവര്‍ക്ക് സംഘര്ഷമുണ്ടെങ്കിലേ വളരാനാവുകയുള്ളു. സംഘര്‍ഷത്തിന് വഴിമുരുന്നിടാന് എളുപ്പം സാധിക്കുമെന്നതുകൊണ്ട് തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഹമാസിന്റെതായാലും ഐഎസ്ഐസ്സിന്റെതായാലും ലക്ഷ്യം ഒന്നു തന്നെയാണ്. അതിശക്തമായ ആഗോള ഇസ്ലാമിക രാഷ്ട്രം തന്നെയാണ് അവരുടെ മുമ്പിലുള്ളത്. അതിന് വിവിധ തലങ്ങളിലായി അവരെ സഹായിക്കാന്‍ തല്‍പ്പരകക്ഷികളായ സംഘടനകളും രാജ്യങ്ങളുമുണ്ട്. എണ്ണപ്പണത്തിന്റെ കുത്തൊഴുക്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യം മൂലം അവര്‍ക്ക് മാനവികതയിലേക്കുള്ള വഴി കാണാന്‍ കഴിയുന്നുമില്ല. വാളും ബോംബും മിസൈലും വഴി എല്ലാം വെട്ടിപ്പിടിച്ചെടുക്കാമെന്ന മോഹം അനിവാര്യമായ ദുരന്തത്തിലേക്ക് തങ്ങളെ കൊണ്ടുചെന്നെത്തിക്കുമെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ജീവന്റെ തുടിപ്പിനെ ഇല്ലായ്മ ചെയ്യാന്‍ എളുപ്പമാണെന്നും ഒരു ജീവന് നിലനിര്‍ത്താനാണ് ബുദ്ധിമുട്ടെന്നും അത്തരക്കാര്‍ മനസ്സിലാക്കുന്നില്ല. എല്ലാ ദുരന്തത്തിന്റെയും അടിവേരുകള്‍ അസഹിഷ്ണുതയുടെയും പകയുടെയും വളക്കൂറുള്ള മണ്ണിലാണ് കരുപ്പിടിപ്പിച്ചിരിക്കുന്നത്.
ഇറാഖില്‍ യുദ്ധംചെയ്യുന്ന സുന്നി ഭീകരരുടെ നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിക്ക് ആശംസകള്‍ നേരുന്ന മൗലാന സയ്യിദ് സല്മാന് ഹുസൈനിയും ജിഹാദിനെ പിന്തുണക്കുന്നത് വെറുതെയല്ല. ആഗോള മുസ്ലിം ശക്തി ഏകോപിപ്പിക്കുകയും അതിന്റെ കീഴില്‍ ലോകത്തെ കൊണ്ടുവരികയും ചെയ്യുകയെന്ന ലക്ഷ്യമാണുള്ളത്. പൊടുന്നനെ അതൊന്നും നടക്കില്ലെന്ന് വ്യക്തമാണെങ്കിലും പതിയെപ്പതിയെ അത് സംഭവിക്കുമെന്ന് തന്നെ കരുതുകയാണ്. അതുകൊണ്ടാണ് ജിഹാദിന് തയ്യാറായി അഞ്ചു ലക്ഷത്തിലേറെ പേര് തയ്യാറായിട്ടുണ്ടെന്ന് അറിയിച്ചിട്ടുള്ളത്. സയ്യിദ് സല്മാന് ഹുസൈനി നദ്വി രഹസ്യാന്വേഷണ ഏജന്‍സികളുടെ ചിരകാലമായുള്ള നോട്ടപ്പുള്ളിയാണ്. ഇതുവരെയുള്ള എല്ലാ ട്രാക്ക് റിക്കോര്‍ഡും അദ്ദേഹത്തിന് എതിരെ തന്നെയാണ്. അതുകൊണ്ടാണ് ഇത്തരമൊരു കത്ത് വളരെ ഗൗരവത്തില്‍ ഏജന്‍സികള്‍ എടുത്തിരിക്കുന്നത്. ഇറാഖ് യുദ്ധത്തെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയ നേതാവു കൂടിയാണ് ഹുസൈനി നദ്വി. ഭാരതത്തില്‍ ഇത്തരമൊരു നീക്കം ശക്തിപ്പെടുന്നത് നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയായ ഉത്തര്‍പ്രദേശത്ത് നിരന്തരം സംഘര്‍ഷം കത്തിപ്പടരുകയാണ്. നിസ്സഹായര്‍ കൊല്ലപ്പെടുന്നു, തെരുവാധാരങ്ങളാകുന്നു. ഭീമമായ കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുന്നു. ഒരു പക്ഷേ, ഇത്തരം വ്യക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങള്‍ ഇതിലൊക്കെ ഇല്ലെന്ന് ആരുകണ്ടു?
ഖിലാഫത്ത് സ്ഥാപിക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യുവാക്കളെ കണ്ടെത്തേണ്ടതില്ലെന്നും ആവശ്യത്തിലധികം പേരെ ഭാരതത്തില്‍ നിന്നു തന്നെ തയാറാക്കാമെന്നുമാണ് ഹുസൈനി നദ്വി സൗദി ഭരണകൂടത്തിനുള്ള കത്തില്‍ വ്യക്തമാക്കുന്നത്. വിവിധ ജിഹാദി സംഘടനകളെ ദാറുല്‍ ഉലമയുടെ നേതൃത്വത്തില്‍ ഒരുമിപ്പിച്ചു ചേര്‍ക്കാനാവുമെന്നും പൊതു ലക്ഷ്യത്തോടെ നയിക്കാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഇതുവരെയുള്ള യുപിഎ ഭരണകൂടത്തിന് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടായാല്‍ തന്നെ അതിന് മറ്റൊരു മാനം നല്കി അവഗണിക്കുകയായിരുന്നു. സംഗതിവശാല്‍ ശക്തമായ ഒരു ഭരണകൂടം നിലവില്‍വന്ന സ്ഥിതിക്ക് ഇത്തരം ക്ഷുദ്രശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ അധികകാലം നീണ്ടു നില്‍ക്കില്ലെന്നാണ് ഭാരതത്തിലെ ബഹുഭൂരിപക്ഷവും പ്രതീക്ഷിക്കുന്നത്. പരംവൈഭവത്തിലേക്കുള്ള ഒരു രാജ്യത്തിന്റെ പ്രയാണത്തിനെ തടസ്സപ്പെടുത്തുന്ന ശക്തികളെ പല്ലും നഖവും ഉപയോഗിച്ച് തടയാന്‍ ഇന്നത്തെ ജനാധിപത്യ ഭരണകൂടത്തിന് കഴിയുമെന്ന ആത്മവിശ്വാസം തന്നെയാണ് രാജ്യത്തിന്റെ ഏറ്റവും വിലപ്പെട്ട ആയുധം. അത് വേണ്ടുവോളമുണ്ടെങ്കിലും നിതാന്ത ജാഗ്രത അനിവാര്യമാണ്. അക്രമിക്കാനുള്ള അഭിവാഞ്ഛയെക്കാളേറെ അക്രമിക്കപ്പെടാതിരിക്കാനുള്ള തയാറെടുപ്പാണ് ജനാധിപത്യത്തിന്റെ ജീവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: