തൃശൂര്‍: റെന്റ് എ കാര്‍ എടുത്ത് വിറ്റും പണയവും വെച്ചും പണംതട്ടുന്ന സംഘത്തിലെ മൂന്നുപേര്‍കൂടി പിടിയിലായി. കര്‍ണ്ണാടക ചിറ്റൂര്‍ സ്വദേശി രഘു (33), ആന്ധ്ര കുപ്പം സ്വദേശികളായ മണിഗോപാല്(33), ഷേഖ് ഷവി(28) എന്നിവരെയാണ് സിറ്റി പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ പണയപ്പെടുത്തിയ 23 കാറുകള്‍ കണ്ടെടുത്തു. ഇതില്‍ 17 എണ്ണം തൃശൂരിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സംഘത്തലവന് മലപ്പുറം തിരുനാവായ സ്വദേശി ചെറുപറമ്പില്‍ ഷബീര്‍(31), കൂട്ടാളികളായ മാവുങ്കുന്നത്ത് സൈനുദ്ദീന്‍(29), മലപ്പുറം താടിപ്പടി പുളിക്കപറമ്പില്‍ റഷീദ്(36), പട്ടാമ്പി കൊപ്പം കൈപ്പുറം കോഴിക്കാട്ടില്‍ നസീര്‍(35) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഷബീറിനെ ചോദ്യംചെയ്തപ്പോഴാണ് സംഘാംഗങ്ങളെക്കുറിച്ചും വാഹനവില്പനയെകുറിച്ചും വിവരം കിട്ടിയത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍നിന്നാണ് സംഘം കാറുകള്‍ വാടകയ്ക്കെടുത്തിട്ടുള്ളത്.
ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍നിന്നെല്ലാം തട്ടിപ്പ് നടത്തിയിട്ടുണ്ട്. വിദേശത്തുള്ളവരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനങ്ങള്‍ കൈക്കലാക്കി പണയപ്പെടുത്തുകയും വില്പന നടത്തുകയും ചെയ്തിട്ടുണ്ട്. 4 ടയോട്ട ഇന്നോവ, 7 മാരുതി സ്വിഫ്റ്റ്, ടൊയോട്ട ലിയ ഇറ്റിയോസ്, ഷവര്‍ലെ എന്ജോയ്, ഫോക്സ്വാഗണ് പോളോ കാറുകളാണ് വാടകക്കെടുത്ത് വില്പന നടത്തിയത്. ഇന്നലെ 17 വാഹനങ്ങള്‍ എത്തിച്ചെന്നും ബാക്കിയുള്ളവ ചില അറ്റകുറ്റപ്പണികള്‍ വേണ്ടതുകൊണ്ട് പിന്നീട് എത്തിക്കുമെന്നും കമ്മീഷണര്‍ പ്രകാശ് പറഞ്ഞു. ഷബീറിനെ ചോദ്യംചെയ്തതില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്.
ആന്ധ്രയിലെ വന്ക്രിമിനല് സംഘവും തട്ടിപ്പ് സംഘവുമായി ഇവര്‍ക്ക് ബന്ധമുള്ളതായി സൂചനയുണ്ട്. കുന്നംകുളം, അന്തിക്കാട്, വടക്കേകാട്, ഗുരുവായൂര്‍, പേരാമംഗലം സ്റ്റേഷനുകളിലും, മലപ്പുറം, പാലക്കാട്, എറണാകുളം, കണ്ണൂര്‍ ജില്ലകളിലും മണല്‍ കടത്ത്, പോലീസിനെ ആക്രമിക്കല്‍, സ്ത്രീപീഡനം ഉള്‍പ്പെടെ 20 കേസ്സുകള്‍ ഷബീറിനെതിരെയുണ്ട്. തിരൂര്‍ സ്റ്റേഷനില്‍ മാത്രം ഷബീറിനെതിരെ വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണം, മണല്‍കടത്ത് എന്നിങ്ങനെ 20 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കാറുകള്‍ മോഷ്ടിച്ച കേസ്സില്‍ ഗുരുവായൂര്‍ പോലീസാണ് ആദ്യം ഷബീറിനെതിരെ കേസ്സെടുത്തത്. ഗുരുവായൂര്‍ അസി. കമ്മീഷണര്‍ ജയചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണമാണ് സംഘത്തെ കുടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: