കൊച്ചി: മൂന്നാറിലെ സ്ഥലകയ്യേറ്റം ഒഴിപ്പിച്ചതു സംബന്ധച്ച് എട്ട് മാസങ്ങള്‍ക്ക് മുന്‍പ് വാദം പൂര്‍ത്തിയായ കേസിന്റെ വിധി ചിഫ് ജസ്റ്റിസിന്റെ സ്ഥലം മാറ്റത്തിനിടയില്‍ തിരക്കിട്ട് പുറപ്പെടുവിച്ചത് സംശയത്തിന് ഇടനല്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. കൊച്ചിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഴിപ്പിക്കല്‍ നടപടി തെറ്റായി പോയെന്ന തരത്തിലുള്ള നിലപാട് ന്യായാധിപന്മാര് സ്വീകരിക്കരുതായിരുന്നു. ചീഫ് ജസ്റ്റിസിന് സ്ഥലമാറ്റ ഉത്തരവ് ലഭിച്ചതിനുശേഷം ഉണ്ടായ ഹൈക്കോടതി വിധി ഭരണഘടനാ വരുദ്ധമാണോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിധി അസാധുവാക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്ന് മുരളീധരന് കുറ്റപ്പെടുത്തി. സ്കൂളുകള്‍ അനുവദിച്ചതും, പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. ഈ അഴിമതിയെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ആറന്മുള വിമാനത്താവള പദ്ധതിയെ സംബന്ധിച്ചുള്ള ബിജെപിയുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. നദീ സംയോജനവുമായി ബന്ധപ്പെട്ടുള്ള വിവാദം അടിസ്ഥാന രഹിതമാണ്. ഇതു സംബന്ധിച്ച നിലപാട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. കുട്ടനാട് പാക്കേജിന്റെ പേരില്‍ നടന്ന കോടികളുടെ അഴിമതികള്‍ പുറത്തു വരുന്നത് തടയുന്നതിനാണ് അടിസ്ഥാന രഹിതമായ വിവാദം നദീ സംയോജനവുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: