തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ദന്താശുപത്രികളുടെ ശോചനീയാവസ്ഥമൂലം രോഗികള്‍ വലയുന്നു. പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം രോഗികളാണ് സംസ്ഥാനത്തെ ദന്തല്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. മൂന്ന് സര്‍ക്കാര്‍ ദന്തല്‍ മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതും ഡോക്ടര്‍മാരുടെ അപര്യാപ്തതയും മൂലം സര്‍ക്കാര്‍ ദന്തല്‍ കോളേജുകളാകെ നട്ടം തിരിയുകയാണ്. 25ഓളം ദന്തല്കോളേജുകളില് നിന്നായി 1500ഓളം ദന്തല്‍ ഡോക്ടര്‍മാരാണ് ഓരോ വര്‍ഷവും പുറത്തിറങ്ങുന്നത്. ദന്തല്‍ ആശുപത്രികളുടെ അപര്യാപ്തത മൂലം ഇവരും ഇരുട്ടില്‍ തപ്പുകയാണ്. ഇത് മുതലെടുത്ത് സ്വകാര്യ ദന്തല്‍ ആശുപത്രികള്‍ രോഗികളെ പിഴിയുകയാണ്.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി ദന്ത ചികിത്സാവിഭാഗം ആരംഭിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എല്ലാ ആശുപത്രികളിലും ദന്തചികിത്സാ വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രിയും പറഞ്ഞിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുമുണ്ട്. സ്വകാര്യ ലോബികളുടെ സമ്മര്‍ദ്ദമാണ് പദ്ധതി വൈകിപ്പിക്കുന്നതെന്ന് ആരോപണവുമുയരുന്നു. സംസ്ഥാനത്തൊട്ടാകെ അഞ്ഞൂറോളം സര്ക്കാരാശുപത്രികളുണ്ടെങ്കിലും അന്‍പതില്‍ താഴെ ആശുപത്രികളില്‍ മാത്രമേ ദന്തരോഗ ചികിതസാ വിഭാഗം പ്രവര്‍ത്തിക്കുന്നുള്ളു.
ആരോഗ്യവകുപ്പില്‍ അലോപ്പതി വിഭാഗത്തില്‍ 4722 തസ്തികകളുണ്ട്. ഇവിടെ രണ്ട് വര്‍ഷത്തിനുള്ളില്‍ 364 പുതിയ തസ്തികകള്‍ സൃഷിടിച്ചു. ആയുര്‍വേദ വിഭാഗത്തില്‍ 743 തസ്തികകളുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 49 പുതിയ തസ്തികള്‍ ഉണ്ടായി. ഹോമിയോപ്പതി വിഭാഗത്തില്‍ 604 തസ്തികകളുണ്ട്. ഇവിടെ നാല് വര്‍ഷത്തിനുള്ളില്‍ 152 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. എന്നാല്‍ ദന്തല്വിഭാഗത്തില് ആകെ 104 തസ്തികകളാണുള്ളത്. ഇവിടെയാകട്ടെ നാല് വര്‍ഷത്തിനുള്ളില്‍ 15 തസ്തികകള്‍ മാത്രമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: