തിരുവനന്തപുരം: സംസ്ഥാനത്തെ 1151 സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ കിട്ടാനില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട്. 1151 സ്കൂളുകളില്‍ 25ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണുള്ളത്. പത്തനം തിട്ടയിലെ രണ്ട് സ്കൂളുകളിലും പാലക്കാട്ടെ ഒരു സ്കൂളിലും വിദ്യാര്‍ത്ഥികളുടെ എണ്ണം വട്ടപ്പൂജ്യമാണ്. പത്ത് വിദ്യാര്‍ഥികളെ വച്ച് പഠനം നടത്തുന്ന 41 വിദ്യാലയങ്ങളുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യഭ്യാസ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ കോന്നി, അതിരുങ്കല്‍ സിഎംഎസ് യുപി സ്കൂള്‍, റാന്നി വട്ടാറക്കയം സര്‍ക്കാര്‍ എല്‍പി സ്കൂള്‍, പാലക്കാട് മണ്ണാര്‍കാട് ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലാണ് 2014-15 അധ്യയന വര്‍ഷം വിദ്യാര്‍ത്ഥകള്‍ ഇല്ലാതായത്. അധ്യാപകരും അനധ്യാപകരും മാത്രമാണ് ഇപ്പോള്‍ സ്കൂളിലുള്ളത്.
ആയിരത്തിലധികം എല്‍പി സ്കൂളുകളിലാണ് 25ല്‍ താഴെ വിദ്യാര്‍ത്ഥികളുള്ളത്. ഒരു വിദ്യാര്‍ഥിമാത്രം പഠനം നടത്തുന്നത് നാലു സ്കൂളുകളിലാണ് മാവേലിക്കര, കോഴിക്കോട്, ചാവക്കാട്, ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലകളുടെ പരിധിയിലുള്ള സ്കൂളുകളാണിവ. 14 സ്കൂളുകളില്‍ നാലു കുട്ടികള്‍ മാത്രമാണുള്ളത്. ഇതില്‍ പത്തനംതിട്ട കാരയ്ക്കല്‍ എല്‍പിഎസില്‍ ഒന്നും രണ്ടും ക്ലാസുകളില്‍ കുട്ടികളൊന്നുമില്ല. 21 സ്കൂളുകളില്‍ ആറു വിദ്യാര്‍ഥികള്‍ മാത്രമാണുള്ളത്. ഇതില്‍ പാലക്കാട് പന്ന്യങ്കര സര്‍ക്കാര്‍ സ്കൂളില്‍ ഒന്നാം ക്ലാസില്‍ രണ്ടു വിദ്യാര്‍ഥികള്‍ ഉള്ളപ്പോള്‍ രണ്ടാം ക്ലാസില്‍ നാലു വിദ്യാര്‍ഥികളാണുള്ളത്. എന്നാല്‍ മൂന്നും നാലും ക്ലാസുകള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വട്ടപ്പൂജ്യമാണ്. ഇരുപത്തി അഞ്ചോ അതില്‍ താഴെയോ വിദ്യാര്‍ഥികള്‍ പഠിക്കുന്ന 1151 സ്കൂളുകളില്‍ 515 സര്‍ക്കാര്‍ സ്കൂളുകളും 636 എയ്ഡഡ് സ്കൂളുകളുമാണുള്ളത്. സംസ്ഥാനത്ത് പത്ത് വിദ്യാര്‍ഥികളില്‍ താഴെയുള്ള സ്കൂളുകള്‍ തുടരാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ 41 സ്കൂളുകള്‍ക്ക് താഴിടേണ്ടി വരും.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: