കോട്ടയം: വര്‍ഷങ്ങളായി വാടകവീട്ടില്‍ താമസിച്ചു മോഷണം നടത്തിവന്ന സംഘം പോലീസ് പിടിയിലായി. പഴയ ഇലക്ട്രോണിക് സാധനങ്ങള്‍ കടകളില്‍ വിറ്റ് അവിടെനിന്നും മോഷ്ടിച്ചു വില്പന നടത്തുന്ന ആറംഗ തമിഴ്സംഘമാണ് പിടിയിലായത്. കോട്ടയം അമയന്നൂര്‍ കവലക്കുസമീപം വാടകയ്ക്കു താമസിക്കുന്ന തിരുനല്‍വേലി ശങ്കരന്‍കോവില്‍ സ്ട്രീറ്റ് സ്വദേശികളായ മണികണ്ഠന് (21), മണിവര്ണ്ണന് (19), ചന്ദനം (20), മാടസ്വാമി (23), തിരുനെല്‍വേലി ഊത്തുമലൈ മാര്ക്കാലംകുളം ഉദയകുമാര്‍ (23), ഊത്തുമലൈ സിവികെ പുതൂര്‍ സ്ട്രീറ്റ് ഭരത്കുമാര്‍ (20) എന്നിവരെയാണ് ഷാഡോ പോലീസ് അറസ്റ്റുചെയ്തത്.
തമിഴ്സംഘത്തില്പ്പെട്ടവര് വര്‍ഷങ്ങളായി വാടകയ്ക്കു താമസിച്ച് ആക്രിപെറുക്കി ജീവിക്കുന്നവരാണ്. കഴിഞ്ഞ നാലുവര്‍ഷമായി പഴയ ടെലിവിഷനും കംപ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക്സ് സാധനങ്ങളും താഴ്ന്ന വിലയ്ക്ക് വാങ്ങും. പകല്‍ സമയത്താണ് ഇവ വില്‍ക്കുക. തൊട്ടടുത്ത ദിവസം രാത്രിയില്‍ പെട്ടിയോട്ടോയില്‍ എത്തി വിറ്റ ടിവിയും കമ്പ്യൂട്ടറും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അപഹരിച്ച് എറണാകുളം, കാക്കനാട് എന്നിവിടങ്ങളിലെ കടകളില്‍ വില്‍ക്കുകയാണ് സംഘം ചെയ്തിരുന്നതെന്നു പോലീസ് പറഞ്ഞു.
ഇല്ലിക്കല്ഭാഗത്ത് മോഷണസംഘം എത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് നടത്തിയ നീക്കത്തിലാണ് ഇവര്‍ കുടുങ്ങിയത്. കോട്ടയം ഡിവൈഎസ്പി വി. അജിത്, വെസ്റ്റ് സിഐ സക്കറിയ മാത്യു, കുമരകം എസ്ഐ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും ഷാഡോപോലീസും ചേര്‍ന്നു പ്രതികളെ ഇല്ലിക്കല്‍, അമയന്നൂര്‍, അയര്‍ക്കുന്നം ഭാഗങ്ങളില്‍ നിന്നാണ് പിടികൂടിയത്. 250ലധികം പഴയ ടിവികളും മറ്റ് ഇലക്ട്രോണിക്സ് സാമഗ്രികളും മോഷണത്തിന് ഉപയോഗിച്ച രണ്ടു പെട്ടിയോട്ടോകളും ഇവരില്‍നിന്നു പിടിച്ചെടുത്തു. കാക്കനാട്, എറണാകുളം എന്നിവിടങ്ങളില്‍നിന്നു തൊണ്ടി മുതലുകളും പോലീസ് കണ്ടെടുത്തു. അഡീ. എസ്ഐ നടേശന്, ജോര്‍ജ്, നാരായണന്, ഉണ്ണി, ഷാഡോ പോലീസുകാരായ എസ്ഐ ചാക്കോ സ്കറിയ, എഎസ്ഐ ഡി.സി. വര്‍ഗീസ്, പി.എന്‍. മനോജ്, ബിജുമോന് നായര്‍, ഐ. സജികുമാര്‍, ഷിബുകുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മോഷണ സംഘത്തെ വലയിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: